
റവ. ഡോ. ജോസഫ് ഓടനാട്ട് ഫരീദാബാദ്-ഡൽഹി രൂപത വികാരി ജനറാൾ
ഫരീദാബാദ്-ഡൽഹി രൂപതാ വികാരി ജനറാളായി ഫാദർ ജോസഫ് ചുമതലയേറ്റു. എറണാകുളം-അങ്കമാലി അതിരൂപതാംഗമായ ഫാ. ജോസഫ് ഓടനാട്ട് 1992-ൽ കർദിനാൾ ആന്റണി പടിയറയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചശേഷം തന്റെ പൗരോഹിത്യ ശുശ്രൂഷകൾ ആരംഭിക്കുന്നത് മുംബൈയിലെ കല്യാൺ രൂപതയിലാണ്.
കല്യാൺരൂപത മെത്രാൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായും, രൂപത മതബോധന ഡയറക്ടറായും, അതോടൊപ്പം വിവിധ ഇടവകകളിൽ വികാരിയായും അദ്ദേഹം സേവനംചെയ്തു. തുടർന്ന് ഉപരിപഠനാർത്ഥം റോമിലേക്ക് പോയ ഫാ. ജോസഫ് ഓടനാട്ട് ദൈവശാസ്ത്രത്തിൽ റോമിലെ ലാറ്ററൻ സർവ്വകലാശാലയിൽ നിന്ന് ലൈസൻഷിയേറ്റും, ഉർബൻ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. തുടർന്ന് എറണാകുളം അതിരൂപതയിൽ തിരിച്ചെത്തി കാഞ്ഞൂർ, സാൻജോപുരം, ഉദയംപേരൂർ, തുതിയൂർ, കടവന്ത്ര, അയിരൂർ, വൈക്കം നടേൽ എന്നീ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇതിനിടെ 2004-2006 വർഷങ്ങളിൽ ഡൽഹി സീറോ മലബാർ മിഷൻ പ്രവർത്തനങ്ങൾ സജീവമാക്കാൻ ഡൽഹി മിഷൻ കേന്ദ്രത്തിലും, വിവിധ ഇടവകകളിലും സേവനം ചെയ്തിട്ടുണ്ട്. 2000-2003 വർഷങ്ങളിൽ സേവ് എ ഫാമിലി പ്ലാൻ ഇന്ത്യയുടേയും, കാനഡയുടെയും ഡയറക്ടറായി സേവനം അനുഷ്ഠിച്ചു.
2017 മുതൽ 2020 വരെ കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അധ്യാപകനായി സേവനം ചെയ്യുമ്പോഴാണ് ഫരീദാബാദ് രൂപതയുടെ വികാരി ജനരാളായി ഫാ. ജോസഫ് ഓടനാട്ട് നിയമിതനായിരിക്കുന്നത്.