
ശ്വാസകോശം സ്പോഞ്ച് പോലെയാണ്”
സെമിച്ചൻ ജോസഫ്

സിനിമാ തിയേറ്ററുകളിൽ പലപ്പോഴും നമ്മെ അലോസരപ്പെടുത്തുന്ന ഈ പരസ്യവാചകം കോമഡി ഷോകളിലെ ജനപ്രിയ ഐറ്റം ആയി മാറി കഴിഞ്ഞിരിക്കുന്നു. പുകയിലയുടെയും അനുബന്ധ ഉൽപന്നങ്ങളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് നാമെല്ലാം ബോധവാന്മാരാണ് എങ്കിലും ആശങ്കപ്പെടുത്തുന്ന ചില കണക്കുകൾ പങ്കുവെക്കുകയാണ് ലോകാരോഗ്യ സംഘടന.
കണക്കുകൾ സംസാരിക്കുന്നു.
ഓരോ വർഷവും പുകയില 7 ദശലക്ഷത്തിലധികം ആളുകളുടെ മരണത്തിന് കാരണമാകുമ്പോൾ അതിൽ 1.2 ദശലക്ഷം പേര് പുകവലിക്കാരല്ലാത്ത നിഷ്ക്രിയ പുകവലിയുടെ ഇരകളാണ്. ഇന്ത്യയിൽ പ്രതിവർഷം ഒരു ദശലക്ഷത്തിലധികം ആളുകളെ പുകവലിമൂലം മരണപ്പെടുന്നു. കൂടാതെ കാൻസർ, ഹൃദ്രോഗങ്ങൾ പോലുള്ള സാംക്രമികേതര രോഗങ്ങളുടെ (എൻസിഡി) നാലാമത്തെ പ്രധാന കാരണമാണിത്.
ഒരു സിഗരറ്റ് ഒരാളുടെ ജീവിതത്തിലെ 11 മിനിറ്റോളമാണ് അപഹരിക്കുന്നത്. ഒരു പാക്കറ്റ് സിഗരറ്റിന് നമ്മുടെ ജീവിതത്തിലെ മൂന്ന് മണിക്കൂറുകളും നാൽപ്പത് മിനിറ്റും നഷ്ടപ്പെടുത്താനാകും. ലോകത്ത് ഓരോ ആറ് സെക്കന്‍റിലും പുതുതായി ഒരാൾ പുകയിലക്ക് കീഴ്‌പ്പെടുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ലോക പുകയില വിരുദ്ധദിനം
പുകയിലയുടെ ദോഷവശങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കാനും ലോകരാഷ്ട്രങ്ങളുടെ സഹകരണം ഇത്തരം പ്രവർത്തനങ്ങളിൽ ഉറപ്പു വരുത്തുവാനും വേണ്ടി ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ1987 മുതൽ എല്ലാ വർഷവും മെയ് 31 പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു.

2020
പുകയില വ്യവസായ ത്തിൻെറ ചതി കുഴികളിൽ നിന്ന് യുവാക്കളെ സംരക്ഷിക്കുകയും പുകയില, നിക്കോട്ടിൻ എന്നിവയുടെ ഉപയോഗത്തിൽ നിന്ന് അവരെ തടയുകയും ചെയ്യുക എന്ന താണ് ഇൗ വർഷത്തെ പ്രമേയം.
കോവിടിന്റെ സവിശേഷ പശ്ചാത്തലത്തിൽ പുകയില ഉപയോഗിക്കുന്നവരിൽ അപകട സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.പുകയില വിമുക്തമായ ഒരു തലമുറയാകാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ ലോകാരോഗ്യ സംഘടന എല്ലാ യുവാക്കളോടും ഇൗ ദിനം ആവശ്യപ്പെടുന്നു.
പുകവലിയില്‍ നിന്നും രക്ഷനേടാന്‍ ചിലരെങ്കിലും ഇ– സിഗരറ്റുകളെ ആശ്രയിക്കുന്ന പതിവുണ്ട്‍. ഇതും നിരുത്സാഹപ്പെടുത്തേണ്ടതാണ്. പുകയിലയുടെ അളവ് ഇതില്‍ കുറവാണെങ്കിലും ഇതും ശ്വാസകോശത്തിനും ഹൃദയത്തിനും മറ്റ് അവയവങ്ങള്‍ക്കും ദോഷം തന്നെയാണ്. അതുകൊണ്ട് പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക എന്നതു തന്നെയാണ് ഈ ആപത്തുകളില്‍ നിന്നും രക്ഷ നേടാനുള്ള വഴി. ഇതിനായി ആവശ്യമെങ്കിൽ ഡോക്ടർമാരുടെയും കൗണ്‍സലിങ് വിദഗ്ധരുടെയും സേവനം തേടാൻ മടിക്കരുത്
.സാമൂഹ്യ പ്രവർത്തനത്തിൽ ഗവേഷണം പൂർത്തിയാക്കിയ ലേഖകൻ, പരിശീലകനും കോളമിസ്റ്റ്റും ആണ്.

