മനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.

Share News

ഫിനാൻഷ്യൽ ടൈംസിന്റെ പീപ്പിൾ ഓഫ് ദ് ഇയർ ലിസ്റ്റിങ്ങിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജട്ടീച്ചറും ഉൾപ്പെട്ട വാർത്ത മനോരമയുടെ എല്ലാ എഡിഷനിലും ഇന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഞങ്ങൾ കോമൺ പേജ് എന്നു വിളിക്കുന്ന എല്ലായിടത്തും ഒരേ പോലെയുള്ള നേർക്കാഴ്ച പേജിന്റെ മുകളിൽ, ഞങ്ങൾ ബാൽക്കണി എന്നു വിളിക്കുന്ന സ്പേസിലാണു വാർത്തയുള്ളത്. സാധാരണ ഇത്തരം വാർത്തകൾ കൊടുക്കാറുള്ള ഒരു സ്പേസാണിത്

ടൈം മാഗസിൻ വാർഷിക ലിസ്റ്റിങ്, ഫോർബ്സ് മാഗസിന്റെ പല രീതിയുള്ള ലിസ്റ്റിങ്ങുകൾ തുടങ്ങിയവയ്ക്കു ലോകമെങ്ങും പ്രത്യേക വാർത്താ പ്രാധാന്യം പൊതുവേ കിട്ടാറുണ്ട്. അവയുടെ ആധികാരിതയാണ് അതിനു കാരണം. മറ്റു പല മാധ്യമങ്ങളും, ഇന്ത്യയിലും പുറത്തും കേരളത്തിലും ഇത്തരം വാർഷിക പട്ടികകൾ തയാറാക്കാറുണ്ട്. പലപ്പോഴും അവയ്ക്കു മറ്റു മാധ്യമങ്ങളിൽ കാര്യമായ പ്രാധാന്യം കിട്ടാറില്ല. എന്നാൽ, കേരളത്തിൽ നിന്നൊരാൾ അത്തരം പട്ടികകളിൽ വന്നാൽ പൊതുവേ ഇവിടുത്തെ മാധ്യമങ്ങൾ അതു വാർത്തായാക്കാറുമുണ്ട്. ശൈലജ ടീച്ചർ തന്നെ വോഗിന്റെ പട്ടികയിൽ വന്നത് ഇവിടെ വാർത്തയായത് അങ്ങനെയാണ്. ഇപ്പോൾ ഫിനാൻഷ്യൽ എക്സ്പ്രസിന്റെ ലിസ്റ്റിങ്ങും അങ്ങനെ തന്നെ. ഇനിയും ചിലതിലൊക്കെ വരാനുമിടയുണ്ട്.

അതിരിക്കട്ടെ, പറയാനുദ്ദേശിച്ചത് അതല്ല. സ്കെയിലും ടേപ്പും വെയിങ് മെഷിനും കോംപസുമൊക്കെയായി മനോരമ കൊടുക്കുന്ന വാർത്തകളുടെ വലിപ്പം, അളവ്, സ്ഥലം, ദിശ ഒക്കെ അളന്നു കുറിക്കുന്ന വളരെ സൂക്ഷ്മദൃക്കുകളായ ചില സുഹൃത്തുക്കളുണ്ട്. അത്രയും സൂക്ഷ്മമായി അതു വിലയിരുത്തുന്ന അവരോടു പ്രത്യേക നന്ദിയുമുണ്ട്.

ശൈലജട്ടീച്ചറുടെ ഫിനാൻഷ്യൽ ടൈംസ് നേട്ടം മനോരമ തീരെ ചെറുതായി കൊടുത്തു എന്നാണ് അവരുടെ പുതിയ പരാതി. ഫിനാൻഷ്യൽ ടൈംസ് ലിസ്റ്റിങ്ങിൽ ടീച്ചർ വരുമ്പോൾ ആ വലിപ്പമേ വരൂ എന്ന് ആ സുഹൃത്തുക്കൾ ദയവായി മനസ്സിലാക്കണം. അതേസമയം, ടൈം മാഗസിനിൽ വന്നാൽ വലിപ്പം കൂടും. നൊബേൽ സാധ്യതാ ലിസ്റ്റ് (ഒദ്യോഗികമായി പുറത്തു വരാറില്ലെങ്കിലും) ആണെങ്കിൽ പിന്നെയും വലിപ്പം കൂടും. അങ്ങനെയാണ് വാർത്തയുടെ മുൻഗണന തീരുമാനിക്കുക.

ഇനി, യഥാർഥ വായനക്കാർ, മുകളിൽ പറഞ്ഞ സൂക്ഷ്മദൃക്കുകളായ വായനക്കാരുടെ സമൂഹമാധ്യമ ട്രോളുകളാൽ തെറ്റിദ്ധരിക്കപ്പെടാതിരിക്കാൻ പറയട്ടെ. കോവിഡ് കാലത്ത് ശൈലജട്ടീച്ചറെക്കുറിച്ച് ലോകത്ത് എറ്റവും കൂടുതലും ഏറ്റവും മികച്ചതുമായ വാർത്തകളും ഫീച്ചറുകളും പ്രസീദ്ധീകരിച്ചിട്ടുള്ളത് മലയാള മനോരമ ദിനപ്പത്രത്തിലും അനുബന്ധ പ്രസിദ്ധീകരണങ്ങളിലുമാണ്. ഇക്കാര്യം നിതാന്ത മനോരമ വിമർശകർ അംഗീകരിക്കാൻ മടിക്കുമെങ്കിലും ശൈലജ ടീച്ചർ ഒരിക്കലും അംഗീകരിക്കാതിരിക്കില്ല എന്നുറപ്പാണ്. മനോരമ നൽകിയ പിന്തുണയെക്കുറിച്ച് ശൈലജ ടീച്ചർ പേരെടുത്തു പറഞ്ഞത് കേരള നിയമസഭയിലാണ്, മനോരമയുടെ ഏതെങ്കിലും പരിപാടിയിലല്ല.

ഈ വർഷം കോവിഡിന്റെ തുടക്കം മുതൽ മനോരമയും സഹോദരപ്രസിദ്ധീകരണങ്ങളും പലവട്ടം ടീച്ചറെക്കുറിച്ച് വാർത്തകളും ഫീച്ചറുകളും നൽകി. മാതൃദിനത്തിൽ മനോരമയിൽ സ്വന്തം അമ്മയെക്കുറിച്ച് എഴുതിയത് ടീച്ചറുടെ മകനാണ്. അങ്ങനെയൊരു ഫീച്ചർ വേറെ ഒരു പ്രസിദ്ധീകരണത്തിലും വന്നിട്ടേയില്ല. വനിതയിൽ ഒന്നോ രണ്ടോ വട്ടം വലിയ ഫീച്ചർ/ അഭിമുഖം വന്നു. മനോരമ ആഴ്ചപ്പതിപ്പിൽ കവർ ഫീച്ചർ വന്നു. ഇതടക്കം പത്രത്തിലും മറ്റുള്ളവയിലും അഭിമുഖങ്ങളും കുറിപ്പുകളും പലവട്ടം വന്നു. മനോരമയുടെ നല്ലപാഠം അടക്കമുള്ള പല പരിപാടികളിലും ടീച്ചർ പങ്കെടുത്തു. കോവിഡ് കാലത്ത് മാത്രമല്ല, മുൻപ് നിപ്പയുടെ കാലത്തും ഇതുപോലെ തന്നെയായിരുന്നു. അന്ന്, മനോരമ ന്യൂസിന്റെ ന്യൂസ്മേക്കർ ഓഫ് ദി ഇയറിന്റെ അവസാനഘട്ടത്തിലും ടീച്ചറുണ്ടായിരുന്നു.

സ്കേലും വടിയും കുന്തവുമൊക്കെ എടുക്കാനോടുന്ന സൈബർ പോരാളികൾക്ക് ഇതൊന്നും അറിയാതെയല്ല, അറിഞ്ഞില്ലെന്നു നടിക്കുന്നതാണ്. അത്രേയുള്ളൂ!

K Tony Jose

Social Media Editor Manorama Print Daily.

Share News