
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് : എൻ.ഐ.എ അന്വേഷിക്കും
ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കി. കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് ആയതിനാലാണ് അന്വേഷണം എൻഐഎയ്ക്ക് വിട്ടത്
കേസില്‍ ഫലപ്രദമായ അന്വേഷണം നടത്താന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുംപ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം.
അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ കേരള പൊലീസിൻറെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കണ്ടെത്താനാണ് പൊലീസ് സഹായം തേടിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.