
ബാര്‍ മുതലാളിമാരുമായി അവിശുദ്ധ ബന്ധം:സർക്കാരിനെതിരെ ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബാര്‍ മുതലാളിമാരുമായി സി.പി.എം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ അബ്കാരി നിയമം പൊളിച്ചെഴുതിയതെന്നും ഇതിന് പിന്നില്‍ വലിയ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
അബ്കാരി നിയമത്തിലെ നിയമഭേദഗതി അഴിമതിക്ക് കളമൊരുക്കാനാണ് .കോവിഡിന്‍റെ മറവില്‍ ചില്ലറ മദ്യവില്‍പന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ നടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെവ്കോയുടെ ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബാറുകളിലൂടെ മദ്യം നല്‍കുന്നത്. 955 സ്വകാര്യ ഔട്ട്ലെറ്റുകളാണ് സര്‍ക്കാര്‍ പുതുതായി അനുവദിച്ചത്.
സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലുള്ളതിനേക്കാള്‍ മൂന്നിരട്ടി സ്വകാര്യ ഔട്ട്ലെറ്റുകളാണ് അനുവദിച്ചതിനു പിന്നില്‍ വലിയ അഴിമതിയുണ്ട്. ബാറുടമകളുമായി ഒത്തുകളിച്ചുകൊണ്ടാണ് കേരള ഖജനാവിന് വന്‍നഷ്ടം ഉണ്ടാകുന്ന ഇത്തരമൊരു നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. സി.പി.എമ്മിന് പണം സമാഹരിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ നിയമഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.