
വേദനിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്നത്…
ഞെട്ടിക്കുന്നത് എന്നതാണ് എറണാകുളം ജില്ലയിലെ കോവിഡ് വ്യാപന വർദ്ധനവിനെക്കുറിച്ച് ഇന്നൊരു ന്യൂസ് ചാനൽ വാർത്തയിൽ വിശേഷിപ്പിച്ചുകണ്ടത് . വാസ്‌തവത്തിൽ ജില്ലയിലെ നിത്യവുമുള്ള ജനത്തിന്റെ ഒഴുക്കും അനിയന്ത്രിതമായ കൂട്ടം ചേരലുകളും വാഹനങ്ങളുടെ അവസാനമില്ലാത്ത പ്രവാഹവും കണ്ടുകൊണ്ടിരിക്കുന്ന ഒരാൾക്ക് അതൊരു ഞെട്ടിക്കുന്ന വാർത്തയല്ല . മനസിനെ ഞെട്ടിക്കുകയും ഏറെ നൊമ്പരപ്പെടുത്തുകയും ചെയ്‌ത വാർത്ത പക്ഷെ ഇക്കഴിഞ്ഞ സെപ്റ്റംബർ 14 ന് അങ്ങ് ഉത്തരേന്ത്യയിൽ യു പി യിൽ 19 കാരിയായ ഒരു ദളിത് പെൺകുട്ടി അതിക്രൂരമായ കൂട്ട മാനഭംഗത്തിനും പീഡനത്തിനുമിരയാകുകയും ഒടുവിൽ കഴിഞ്ഞ ദിവസം മരണമടയുകയും ചെയ്‌ത സംഭവമാണ് .
ഏറ്റവുമൊടുവിൽ ഇന്ന് കേട്ടത് അങ്ങനെ മരണമടയാനിടയായ ആ ദളിത് പെൺകുട്ടിയുടെ ജഡം വീട്ടുകാർക്ക് അന്ത്യകർമങ്ങൾക്ക് പോലും വിട്ടുകൊടുക്കാതെ പൊലീസ് ബലമായി സംസ്‌കരിച്ചുവെന്നാണ് . എങ്ങോട്ടാണ് മനുഷ്യസമൂഹം പൊയ്‌ക്കൊണ്ടിരിക്കുന്നത് ? യു പി യിൽ മാത്രമല്ല , കേരളമുൾപ്പെടെ രാജ്യത്ത് പലയിടത്തും ദരിദ്രരും ദളിതരുമായ പെൺകുട്ടികൾ എത്രകാലമായി ക്രൂരമായി നിരന്തരം പീഡനത്തിനും , മരണത്തിനും പീഡനത്തിനുശേഷം കെട്ടിത്തൂക്കലിനും ഇരയായിക്കൊണ്ടിരിക്കുന്നു ..
വർഷങ്ങൾക്ക് മുൻപ് രാജ്യതലസ്ഥാനത്ത് നടന്ന ‘ നിർഭയ ‘ സംഭവത്തിന് ഏകദേശം സമാനം തന്നെയാണ് ഏറ്റവും ഒടുവിൽ കഴിഞ്ഞദിവസത്തെ യു . പി സംഭവം . പക്ഷെ എന്തുകൊണ്ടോ ദൽഹിസംഭവത്തിലുണ്ടായതുപോലെ രാജ്യത്തെയാകെ ഇളക്കിമറിച്ച രോക്ഷം കൊള്ളലുകളൊന്നും കഴിഞ്ഞദിവസത്തെ സംഭവത്തിൽ യു പി യിലെന്നല്ല ഇങ്ങ് കേരളത്തിലുൾപ്പെടെ രാജ്യത്തൊരിടത്തും ഉണ്ടായിട്ടില്ല . ഒരു പക്ഷെ ക്രൂരതയ്ക്കിരയായത് ഒരു ദളിത് പെൺകുട്ടിയായതുകൊണ്ടായിരിക്കുമോ , അറിയില്ല .
സെപ്റ്റംബർ 14 ന് അമ്മയോടൊപ്പം സമീപത്തെ വയലിലേക്ക് പോയ പെൺകുട്ടിയെ തുടർന്ന് കാണാതാവുകയും പിന്നീട് ക്രൂരമായ കൂട്ടമാനഭാഗത്തിനിരയായി ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തുകയുമായിരുന്നു . പെൺകുട്ടിയുടെ കാലുകൾ പൂർണമായും കൈകൾ ഭാഗികമായും തളർന്നനിലയിലായിരുന്നു കണ്ടെത്തുമ്പോൾ . പീഡിപ്പിച്ചവർ പീഡനത്തിനുശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് ചെറുത്തതിനിടെ പെൺകുട്ടി വേദന കൊണ്ട് സ്വയം കടിച്ചതിനാൽ പെൺകുട്ടിയുടെ നാവ് അറ്റുപോവാറായ നിലയിലായിരുന്നു . സംഭവം എത്ര അതിക്രൂരമായിരുന്നുവെന്ന് അതിൽ നിന്ന് വ്യക്തം . എത്ര വേദന ആ പെൺകുട്ടി അനുഭവിച്ചുവെന്നും ചിന്തനീയം . അവിടെയാണ് മനുഷ്യസമൂഹത്തിന്റെ നിശ്ശബ്‌ദത .
യു പി സർക്കാരിനെതിരെ പ്രതിപക്ഷം ഇക്കാര്യത്തിൽ വിമർശനവുമായി രംഗത്തെത്തിയെന്നത് വിസ്‌മരിക്കുന്നില്ല . പക്ഷെ അത് ദുർബലമാണ് . അത് പ്രതിപക്ഷമായാലും ഭരണപക്ഷമായാലും എന്നും ഇക്കാര്യത്തിൽ അങ്ങനെയാണ് . പീഡനത്തിനിരയായി കൊല്ലപ്പെടുന്ന പെൺകുട്ടിയുടെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരത്തിനപ്പുറം ആ വിഷയം തീരും . അതുകൊണ്ട് രാഷ്‌ട്രീയ പാർട്ടികളെ ഇക്കാര്യത്തിൽ വിട്ടുകളയുക . ‘ നിർഭയ ‘ സംഭവത്തിൽ രാഷ്‌ട്രീയ പാർട്ടികളായിരുന്നില്ല രാജ്യമെങ്ങും മെഴുകുതിരികൾ തെളിയിച്ചത് . ഏറ്റവുമൊടുവിലത്തെ യു പി സംഭവത്തിൽ പക്ഷെ പൊതുസമൂഹത്തിൽ നിന്ന് നടി കങ്കണ റനൗട്ടിന്റെ ഭാഗത്തുനിന്ന് മാത്രമാണ് ഇക്കാര്യത്തിൽ ശക്തമായ ഒരു പ്രതികരണമുണ്ടായതായി കണ്ടത് . അതിനപ്പുറം ഒന്നുമുണ്ടായില്ല . വേദനാജനകമാണത് , തികച്ചും വേദനാജനകം .
പ്രധാനമന്ത്രിയുടെ ഇടപെടലും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തതുമൊക്കെ വിസ്‌മരിച്ചുകൊണ്ടല്ല ഇങ്ങനെ ചിന്തിച്ചുപോകുന്നത് . ‘ നിർഭയ ‘ സംഭവത്തിനു ശേഷം പൊതുസമൂഹം എത്രത്തോളം മാറിയിരിക്കുന്നുവെന്ന് സൂചിപ്പിക്കുക കൂടിയാണ് .ഒടുവിൽ ആദ്യം പറഞ്ഞ കോവിഡ് വിഷയത്തിലേക്ക് വന്നാൽ അവിടെയും ഭരണകൂടത്തിനു നേർക്കല്ല വിരൽ ചൂണ്ടാൻ തോന്നുക , മറിച്ച് ഒന്നും തങ്ങളെ ബാധിക്കുന്നതല്ല എന്ന് കരുതിക്കൊണ്ട് മുന്നോട്ട് നീങ്ങുന്ന , ആർത്തിയോടെ പാഞ്ഞുകൊണ്ടിരിക്കുന്ന പൊതുസമൂഹത്തിനു നേർക്കു തന്നെയാണ് .

Joy Peter
journalist and writer