
‘ശ്മശാനങ്ങളിൽ ഇടമില്ല’: ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ ‘മൂടിവച്ച്’ ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ച ആയിരത്തിന് പുറത്തു ആളുകളുടെ വിവരങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ മൂടിവയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 18നും 24നും ഇടയില്‍ തങ്ങള്‍ നടത്തുന്ന 26 ശ്മശാനങ്ങളില്‍ 3,096 മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഡല്‍ഹി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കില്‍ 1,938 മരണങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. 1,158 കോവിഡ് മരണങ്ങള്‍ ചേര്‍ത്തിട്ടില്ലെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആശുപത്രികളില്‍ നിന്ന് കൊണ്ടുവന്ന മൃതദേഹങ്ങളുടെ എണ്ണമാണ് കോവിഡ് മരണ സംഖ്യയായി എംസിഡി കണക്കാക്കുന്നത്. വീട്ടില്‍ കോവിഡ് മൂലം മരിക്കുന്ന ആളുകളുടെ വിവരങ്ങളും ഔദ്യോഗിക കണക്കില്‍ വരുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ, കോവിഡ് മൂലം മരിച്ചവരുടെ കൂട്ടസംസ്കാരം മൂലം കോര്‍പ്പറേഷന്‍ പരിധിയിലുള്ള ശ്മശാനങ്ങള്‍ എല്ലാംതന്നെ മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
ആംബുലന്‍സുകളിലും മറ്റു വാഹനങ്ങളിലുമായി മൃതദേഹങ്ങള്‍ എത്തിക്കാറുണ്ട്. ആശുപത്രികളില്‍ നിന്ന് വരുന്നവ കോവിഡ് മരണങ്ങളാണെന്ന് ഉറപ്പിക്കും. മറ്റുള്ളവ അങ്ങനെയാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നും അതുകൊണ്ട് കണക്കില്‍ രേഖപ്പെടുത്താറില്ലെന്നും ഘാസിപ്പൂര്‍ ക്രിമിറ്റോറിയം അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഇതനുസരിച്ച്, ഡല്‍ഹി കോര്‍പ്പറേഷന്റെയും സര്‍ക്കാരിന്റെയുമ കണക്കിന് പുറത്താണ് സംസ്ഥാനത്തെ കോവിഡ് മരണങ്ങളുടെ യഥാര്‍ത്ഥ കണക്ക്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ദിവസങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണ് നിലവിലുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.