
ഇന്ത്യയുടെ കോവിഡ് വാക്സിൻ പരീക്ഷണം എയിംസില്‍ ആരംഭിച്ചു
ന്യൂഡല്‍ഹി:ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിനായ കൊവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം ആരംഭിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷണം ആരംഭിച്ചത്. വാക്‌സിന്റെ ആദ്യ ഡോസ് 30 വയസുള്ള യുവാവിനാണ് നല്‍കിയത്. വാക്‌സിന്‍ പരീക്ഷണത്തിനായി സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരുന്നവരില്‍ നിന്ന് ആരോഗ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഇയാള്‍ക്ക് ആദ്യ ഡോസ് നല്‍കിയത്. രണ്ടാഴ്ചത്തേക്ക് ഇയാളെ നിരീക്ഷണത്തിലാക്കും.
ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സഹകരിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്ന കമ്ബനിയാണ് കോവാക്സിന്‍, വികസിപ്പിച്ചെടുത്ത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനുമായി തിരഞ്ഞെടുത്ത 12 സൈറ്റുകളില്‍ ഡല്‍ഹി എയിംസും ഉള്‍പ്പെടുന്നു . വാക്‌സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ പരീക്ഷണങ്ങള്‍ക്ക് ഐ.സി.എം.ആര്‍. അനുമതി നല്‍കിയിട്ടുണ്ട്.
ആദ്യഘട്ടത്തില്‍ 375 വളണ്ടിയര്‍മാരിലാണ് വാക്‌സിന്‍ പരീക്ഷിക്കുക. ഇതില്‍ 100 പേരും എയിംസില്‍ നിന്നുള്ളവരാണ്. രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ 12 സ്ഥലങ്ങളില്‍ നിന്നുള്ള 750 പേരില്‍ വാക്‌സിന്‍ പരീക്ഷണം നടത്തും. ആദ്യഘട്ടത്തില്‍ 18 മുതല്‍ 55 വയസു വരെ പ്രായമുള്ളവരിലും രണ്ടാം ഘട്ടത്തില്‍ 12 മുതല്‍ 65 വരെ പ്രായമുള്ളവരിലുമാണ് വാക്‌സിന്‍ പരീക്ഷിക്കുകയെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.