ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു: പിജെ ജോസഫ്.

Share News

തൊടുപുഴ : പാലായില്‍ വഞ്ചന നടത്തിയത് ജോസ് കെ മാണി തന്നെയാണെന്ന് പിജെ ജോസഫ്. പാലാ ഉപതെരെഞ്ഞെടുപ്പില്‍ ചിഹ്നം മാണി സാര്‍ എന്നു പറഞ്ഞത് ജോസ് കെ മാണിയാണ്. ധാര്‍മികതയ്ക്കാണ് ജോസ് കെ മാണി മുന്‍ഗണന നല്‍കുന്നതെങ്കില്‍ യുഡിഎഫില്‍ നിന്നുകൊണ്ട് ജയിച്ച എല്ലാ സ്ഥാനങ്ങളും രാജിവയ്ക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു.

രാജ്യസഭാ സീറ്റ് മാത്രം രാജിവച്ചതുകൊണ്ട് കാര്യമില്ല. ധാര്‍മികതയുണ്ടെങ്കില്‍ യുഡിഎഫിനൊപ്പം ചേര്‍ന്ന് നേടിയ എംഎല്‍എ, എം പി സ്ഥാനങ്ങള്‍ ഉള്‍പ്പെടെ ജോസ് കെ മാണി വിഭാഗം രാജിവയ്ക്കണം. ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് സ്വയം പുറത്തുപോയതാണ്. ഇപ്പോള്‍ തനിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ വെറും വിലകുറ‍ഞ്ഞവയാണെന്നും പി ജെ ജോസഫ് പറഞ്ഞു.

രാജ്യസഭാ സീറ്റിന് അവകാശം ഉന്നയിച്ചു എന്ന് പറ‍ഞ്ഞത് കള്ളം. താന്‍ ഒരിക്കലും മാണിസാറിനോട് സീറ്റ് ചോദിച്ചിട്ടില്ല. ജോസ് വിഭാഗം എത്തേണ്ടിടത്തുതന്നെ എത്തിപ്പെട്ടു എന്നും പി ജെ ജോസഫ് പറഞ്ഞു. മാണിസാറിനെ ബജറ്റ് അവതരിപ്പിക്കാന്‍ സമ്മതിക്കാതിരുന്നവരുടെ കൂട്ടത്തിലേക്കാണ് ജോസ് കെ മാണി പോവുന്നത്.

യുഡിഎഫ് നേതാക്കളെല്ലാം ആവശ്യപ്പെട്ടിട്ടും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടു നല്‍കാതെ ദാര്‍ഷ്ട്യത്തോടെ ജോസ് പെരുമാറുകയായിരുന്നു. തൊടുപുഴയില്‍ കാണാമെന്ന ജോസ് കെ മാണിയുടെ വെല്ലുവിളി സ്വാഗതം ചെയ്യുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.

Share News