പാലായുടെ പത്മശ്രീ

Share News

ശ്രീ മാത്യൂ. എം. കുഴിവേലി.

പാലായുടെ ആദ്ധ്യാത്മിക – രാഷ്ട്രീയ- കാർഷിക- വാണിജ്യ പാരമ്പര്യങ്ങളേക്കാൾ ഒട്ടും തന്നെ പിന്നിലല്ലോ ഈ പ്രദേശത്തിൻ്റെ സാഹിത്യ- സാംസ്ക്കാരിക പൈതൃകവും.

മലയാള സാഹിത്യത്തിൽ വഞ്ചിപ്പാട്ടുണ്ടാക്കിയതു രാമപുരത്തു വാര്യരാണെങ്കിൽ മലയാളത്തിലെ ആദ്യത്തെസഞ്ചാര സാഹിത്യ ഗ്രന്ഥം –വർത്തമാനപ്പൂസ്തകം– രചിച്ചതു പാറേമ്മാക്കലച്ചനാണല്ലോ. അദ്ദേഹംസുറിയാനി സഭയുടെ ഗോവർണദോറുമായിരുന്നു.

പിൽക്കാലത്തു മഹാകവി കട്ടക്കയത്തിൽ ചെറിയാൻ മാപ്പിളയും മഹാകവി പാലാ നാരായ ണൻ നായരും മഹാകവി പ്രവിത്താനം പി.എം.ദേവസ്യയും ലളിതാംബികാ അന്തർജനവും കവിയത്രി സിസ്റ്റർ മേരി ബനീഞ്ഞയും മലയാളസാഹിത്യ പന്തലിലെ മുൻനിരക്കാരായെങ്കിൽഅവരെ തുടർന്നു വന്നവരും ഒട്ടും മോശക്കാരായിരുന്നില്ലല്ലോ.

വെട്ടൂർ രാമൻനായരും സക്കറിയയും ആർ.എസ്. വർമ്മജിയും കവിഏഴാച്ചേരി രാമചന്ദ്രനുമൊക്കെ പുതിയlകാലത്തിൻ്റെ സാഹിത്യ പ്രതിഭകളാണ്‌.

എന്നാൽ ഇവർക്കെല്ലാമിടയിൽ ഒരു കുട്ടബ് മീനാർ പോലെഉയർന്നു നില്ക്കുന്ന സമാനതകളില്ലാത്ത ഒരു മഹാ പണ്ഡിതനാണ് പത്മശ്രീ മാത്യു. എം. കുഴിവേലി. ഭാഷാ വിജ്ഞാനീയ ശാഖയോടായിരുന്നുകുഴിവേലിയുടെ പഥ്യം… അദ്ധ്യാപകനായിരുന്നുഅദ്ദേഹം.

ഭാഷാ പഠനത്തിൻ്റെ മഹോപാദ്ധ്യയും.പാലാ സെൻ്റ്ര തോമസ് ടീച്ചേഴ്സ് െട്രയിനിംഗ്സ്കൂളിൻ്റെ ആദ്യത്തെ പ്രധാനാദ്ധ്യാപകനും കുഴിവേലി സാറായിരുന്നു.

മലയാളത്തിലെ പ്രഥമ ഭാഷാവിജ്ഞാനകോശം തയ്യാറാക്കിയതിൻ്റെ ക്രെഡിറ്റുംകുഴിവേലിക്ക് തന്നെ. 1973 ൽ രാഷ്ട്രം അദ്ദേഹ ത്തെ പത്മശ്രീ ബഹുമതി നൽകി ആദരിച്ചു.1905 ഏപ്രിൽ 20 നായിരുന്നു ജനനം.

പാലാ ളാലം പഴയ പള്ളിയുടെ സ്ഥാപക കുടുംബങ്ങളി ലൊന്നാ യിരുന്നു കുഴിവേലിൽ. മത്തായി കുഴിവേലിലും മറിയവുമായിരുന്നു മാതാപിതാക്കൾ.

പാലാ സെൻ്റ് തോമസ് സ്കൂളിലും ചങ്ങനാശ്ശേരി എസ്.ബി. കോളജിലും പഠിച്ച ശേഷം പാളയംകോട്ട സെൻറ് ജോസഫ്സ് കോളജിൽ നിന്നും എൽ.റ്റി.ബിരുദമെടുത്തു. തുടർന്നു പാലാ സെൻ്റ് തോമസ് ഹൈസ്കൂളിൽ അധ്യാപകനായി.

പിന്നീടു് അവിടെതന്നെ സെൻറ് തോമസ് ട്രെയിനിംഗ് സ്കൂളിന്റെ ഹെഡ്മാസ്റ്ററുമായി.അക്കാലത്ത് പാലായിൽ നിന്നു അദ്ദേഹം സ്കൂൾ മാസ്റ്റർ എന്നപേരിൽ ഒരുമാസികയും പ്രസിദ്ധീകരിച്ചിരുന്നു.

കട്ടക്കയത്തിൽചെറിയാൻ മാപ്പിള ആയിരുന്നു പ്രധാന സഹായി.ഒരു പക്ഷെ പാലായിൽ നിന്നു പ്രസിദ്ധപ്പെടുത്തിയആദ്യ ആനുകാലികവും സ്കൂൾ മാസ്റ്റർ എന്ന മാസിക ആവണം.

അന്നത്തെ ഒട്ടേറെ കൊടികെട്ടിയ സാഹിത്യ പ്രതിഭകൾ അതിലെഴുതിയിരുന്നുവെന്നതും വായനക്കാരിലേറെയും അധ്യാപക രായിരുന്നുവെന്നതും മാസികയുടെ പ്രാധാന്യവും വിശ്വാസ്യതയും വർധിപ്പിക്കുകയുംചെയ്തു.

നല്ല നിലവാരമുള്ള ഒരു പ്രസിദ്ധീകരണമായിരുന്നു സ്കൂൾ മാസ്റ്റർ.പിൽക്കാലത്തു തിരുവിതാംകൂർ യൂണിവേഴ്സിറ്റിസ്ഥാപിതമായപ്പോൾ മാത്യു.എം.കുഴിവേലി അവിടെ പബ്ലിക്കേഷൻ ഡിപാർട്മെന്റിന്റെ ചുമതലക്കാരനായി.

പകരം ട്രെയിനിംഗ് സ്കൂൾഹെഡ്മാസ്റ്റർ പദവിയിൽ വന്നത് പിന്നീട് പാലാരൂപതയുടെ ആദ്യ ബിഷപ്പ് ആയിത്തീർന്ന മാണിക്കുട്ടി അച്ചൻ എന്ന ഫാദർ സെബാസ്റ്റ്യൻ വയലിൽആയിരുന്നു.

തിരുവനന്തപുരത്തു സർവകലാ ശാലാ പ്രസിദ്ധീകരണ വകുപ്പിൽ കുഴിവേലിൽസാറിന്റെ സഹായികളായി പിൽക്കാലത്തു വന്നത് മഹാകവി പാലാ നാരായണൻ നായർ സാറും കവി ചെമ്മനം ചാക്കോയുമായിരുന്നു. മലയാള ഭാഷ യിൽ ഒരു സർവ വിജ്ഞാനകോശം പ്രസിദ്ധീകരി ക്കണമെന്നത് കുഴിവേലി സാറിന്റെ ജീവിത സ്വപ്നമായിരുന്നു.

മലയാളത്തിലെ ബാലസാഹിത്യ ശാഖയുടെ പിതാവും കുഴിവേലി സാറായിരുന്നുവെന്നു പറയാം.ബാലൻ പ്രസിദ്ധീകരണങ്ങൾ എന്ന ബാനറിലാണുഅദ്ദേഹം കുട്ടികൾക്കായി പഞ്ചതന്ത്ര കഥകളുംഈസോപ്പു കഥകളും യവനകഥകളും അറബിക്കഥകളുമൊക്കെ പ്രസിദ്ധീകരിച്ചതു.

അക്കാല ത്തു അതു വളരെ സാഹസികമായ ഒരു സംരംഭംതന്നെ ആയിരുന്നു.ബാലനായിരുന്ന അദ്ദേഹ ത്തിന്റെ മകൻ ബാലന്റെ (പിൽക്കാലത്തു ഡോ. ബാലൻ കുഴിവേലി) പേരാണ് മാത്യു സാർ തന്റെബാലസാഹിത്യ പ്രസിദ്ധീകരണ സംരംഭത്തിന് നൽകിയത്.

അങ്കമാലി പാറയ്ക്കൽ അന്നമ്മആയിരുന്നു കുഴിവേലി സാറിന്റെ പത്നി. നാലുആണ്കുട്ടികളും അഞ്ചു പെണ്കുട്ടികളുമായി രുന്നു മക്കൾ.കാഴ്ച്ചയിൽ അതിസുഭഗനായിരുന്നു മാത്യു. എം.കുഴിവേലി.

ചുവപ്പുകലർന്ന വെളുപ്പുനിറം. നല്ല പൊക്കം. എപ്പോഴും ശുദ്ധ ശുഭ്ര വസ്ത്രധാരി.മുണ്ടും ജുബ്ബയും കഴുത്തു ചുറ്റി ഇടുന്ന കവണിയുമായിരുന്നു കുഴിവേലി മാത്യു സാറിൻ്റെ ഡ്രസു്കോഡ്. വലിയ അഭിമാനിയായിരുന്നു.

നീണ്ടു നിവർന്നു പ്രൗഢമായ നിൽപ്പും ആത്മവിശ്വാസത്തോടെയുള്ള നടപ്പും വാക്കും സംസാരവും. “സേവ ” അറിയാൻ പാടില്ലാതിരുന്നതുകൊണ്ടാണ്മാത്യ സാറിനു അർഹമായ പദവികൾ പലതുംലഭിക്കാതെ പോയതെന്നു പറഞ്ഞത് സർവകലാ ശാലയിൽ അടുത്ത സഹപ്രവർത്തകനായിരുന്ന കവി ചെമ്മനം ചാക്കോയാണ്.

ഭാഷയോടുള്ള ഭക്തിയും ആരാധനയുമായിരുന്നുകുഴിവേലി മാത്യു സാറിൻ്റെ ജീവവായു.

സർവ്വകലാശാലയിൽ ജോലിയിലിരിക്കേ അധികാരികളോടു അനുവാദം ചോദിക്കാതെ സ്വന്ത നിലയിൽ ഭാഷാ വിജ്ഞാനകോശം പ്രസിദ്ധീകരിക്കുവാൻ തയ്യാറാ യതിൻ്റെ പേരിൽ അദ്ദേഹത്തിനെതിരെ ശിക്ഷണനടപടിക്കു പോലും ശ്രമമുണ്ടായി.

എന്നാൽ അന്ന് സർവകലാശാലാ ചാൻസിലറായിരുന്ന അന്നത്തെരാജപ്രമുഖൻ ശ്രീ ചിത്തിര തിരുനാൾ മാത്യു .എം.കുഴിവേലിയുടെ മാതൃഭാഷാ സ്നേഹത്തിൽ പ്രസന്നനായിരുന്നതു കൊണ്ടു മാത്രമാണ് സർവകലാ ശാലാ മേധാവികൾക്കു ശിക്ഷണ നടപടിയെടുക്കുവാൻ ധൈര്യം പോരാതെ വന്നതു്.

സർക്കാരോ സർവകലാശാലയോ സാമ്പത്തികസഹായ മൊന്നും അനുവദിച്ചതുമില്ല.

വിജ്ഞാനകോശത്തിൻ്റെ ആദ്യ വാല്യം പ്രസിദ്ധീകരിക്കുന്നതിനുള്ള സാമ്പത്തികഭാരം അദ്ദേഹത്തിനു താങ്ങാവുന്നതിനുമപ്പുറമായിരുന്നു.

ഒടുവിൽ താൻ തന്നെ ‘ഡ്രൈവ് ചെയ്തു പൊന്നുപോലെ കൊണ്ടു നട ന്നിരുന്ന സ്വന്തം ഇഷ്ട വാഹനമായിരുന്ന മോറീസ് മൈനർ കാർ വിറ്റിട്ടാണ് വിജ്ഞാനകോശത്തിൻ്റെ ആദ്യ വാല്യം അച്ചടിക്കുവാനുള്ള പണം കണ്ടെത്തി യതെന്നറിയുമ്പോഴാണ് മലയാളത്തിലെ ആദ്യ വിജ്ഞാന കോശ പ്രസാധകൻ്റെ ഭാഷാ സ്നേഹത്തിൻ്റെ ആഴമറിയുന്നതു്.

1956 ൽ കവടിയാർകൊട്ടാരത്തിൽ അമ്മ മഹാറാണിയുടെയും മകൾ കാർത്തിക തിരുനാളിൻ്റെയും കേണൽ ഗോദവർമ്മ രാജായുടെയും സാന്നിധ്യത്തിൽ അന്നു തിരു-ക്കൊച്ചി രാജപ്രമുഖനായിരുന്ന ശ്രീ ചിത്തിരതിരുനാൾ മഹാരാജാവാണ് വിജ്ഞാനകോശത്തിൻ്റെ പ്രഥമ വാല്യം ഔപചാരികമായി പ്രകാശിപ്പിച്ചത്. വാശിയിൽ കുഴിവേലി മാത്യു സാറും ഒരൊന്നാംതരം പാലാക്കാരൻ തന്നെ ആയിരുന്നിരിക്കണം!

തിരുവനന്തപുരത്തായിരിക്കേ “ട്രിവാൻഡ്രം ലെറ്റേഴ്സ് “എന്ന പേരിൽ ഒരു ഇംഗ്ലീഷ്മാസികയും”കുഴിവേലി പത്രിക ” എന്നൊരു മലയാള പ്രസിദ്ധീ കരണവും മുടങ്ങാതെ നടത്തിപ്പോന്നിരുന്നു.

മാത്യു .എം.കുഴിവേലിയുടെ ഭാഷാ വിജ്ഞാനകോശ പ്രസിദ്ധീകരണ പരിശ്രമങ്ങളെ “ഭഗീരഥപ്രയത്നം ” എന്നാണ് പ്രൊഫ. സുകുമാർ അഴീക്കോടു പ്രകീർത്തിച്ചതു്. അതിനെതിരെ സർവകലാശാലാ അധികൃതർ നടത്തിയ തടസ്സശ്രമങ്ങളെ അഴീക്കോടു കണക്കിനു പരിഹസി ക്കുകയും ചെയ്തു.

ഏഴു വാല്യങ്ങൾ കുഴിവേലിസാർ പൂർത്തിയാക്കി. പതിനായിരത്തോളം പേജുകൾ.അഴീക്കോടു പറഞ്ഞതു പോലെ ഒരുഭഗീരഥപ്രയത്നം തന്നെ ആയിരുന്നു അതു്. സരസ്വതീദേവി പ്രസാദിച്ചിരിക്കാമെങ്കിലും ലക്ഷ്മി കനിഞ്ഞില്ല.

തനിക്കു ആ വകയിൽ ഉണ്ടായ ഭീമമായ സാമ്പത്തിക ബാധ്യതകൾ പോലുംകുഴിവേലി സാറിനെ ലക്ഷ്യത്തിൽ നിന്നും പിൻതിരിപ്പിച്ചതുമില്ല.

ഒരർത്ഥത്തിൽപ്പറഞ്ഞാൽ അത്ഒരു ഒറ്റയാൾ യജ്ഞമായിരുന്നു.1972 ൽ അന്നത്തെ രാഷ്ട്രപതി വി.വി.ഗിരി തിരുവനന്തപുരത്തു വന്നു ഭാഷാ വിജ്ഞാനകോശത്തിൻ്റെ ബാക്കി വാല്യങ്ങൾ ഔപചാരിക മായി പ്രകാശിപ്പിച്ചു. ഗവർണർ വി.വിശ്വനാഥൻ അധ്യക്ഷനായി.

രണ്ടു പേരും കുഴിവേലി സാറിനുമേൽ പ്രശംസാവാക്കുകൾ കൊണ്ടു ധാര കോരി. പിറ്റേ വർഷം രാഷ്ട്രം മാത്യു.എം. കുഴിവേലിയെ പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയും ചെയ്തു.

അപ്പോഴും വിജ്ഞാനകോശത്തിൻ്റെ എട്ടാം വാല്യത്തിൻ്റെ പണിപ്പുരയിലായിരുന്നു സാത്വികനായിരുന്ന ആ ഭാഷാ ഭക്തൻ. നിർഭാഗ്യവശാൽ അവസാന വാല്യം പൂർത്തിയാക്കും മുമ്പ്1974 ഒക്ടോബർ 27 നു അദ്ദേഹം കാലത്തെ കടന്നു പോയി.

പാലാ നഗരസഭ മുനിസിപ്പൽ ലൈബ്രറി പത്മശ്രീ മാത്യു.എം.കുഴിവേലി സ്മാരക ലൈബ്രറി എന്നു നാമകരണംചെയ്താണ് സ്വന്തം ജന്മനഗരത്തിൻ്റെആദരവു് പ്രകടമാക്കിയത്.

മാത്യു.എം.കുഴിവേലിസാറിന് അദ്ദേഹത്തിൻ്റെ കർമ്മ ക്ഷേത്രമായ തിരുവനന്തപുരത്താണ് ഉചിതമായ ഒരു സ്മാരകം ഉയരേണ്ടതു്.

കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിൻ്റെ കാലത്തും പിന്നീടു അധികാരത്തിൽ വന്ന ഇപ്പോഴത്തെ എൽ.ഡി.എഫ്. ഗവണ്മെൻ്റിൻ്റെ മുൻപിലും ഈ ലേഖകൻ പ്രസിഡൻ്റും പ്രശസ്ത സാഹിത്യകാരന്മാരായ മുൻ ചീഫ് സെക്രട്ടറി ശ്രീ സി.പി.നായരും ശ്രീ പെരുമ്പടവം ശ്രീധരനും ഡോ.ബാബു പോളും ഉപാധ്യക്ഷന്മാരും കുഴിവേലി സാറിൻ്റെ പുത്രൻ ഡോ. ബാലൻ കുഴിവേലി സെക്രട്ടറിയുമായ പത്മശ്രീ മാത്യു.എം.കുഴിവേലി സ്മാരക നിർമ്മാണ സമിതി പലവട്ടം നിവേദന ങ്ങൾ നൽകിയെങ്കിലും നിർഭാഗ്യമെന്നു പറയട്ടെ രണ്ടു സർക്കാരുകളും അതിൽ താല്‌പ്പര്യമൊന്നു മെടുത്തതുമില്ല.

ഇനി അടുത്ത സർക്കാരോ കേന്ദ്ര സർക്കാരോ അതുല്യനായിരുന്ന ഈ ഭാഷാ പ്രതിഭയെ ആദരിക്കുവാൻ സന്മനസ്സു കാണിക്കു മോയെന്നു നമുക്കു കാത്തിരിക്കാം...

.പാലായുടെ അഭിമാന പുത്രനു സ്നേഹ പ്രണാമം.

സിറിയക് തോമസ്.

Share News