![](https://nammudenaadu.com/wp-content/uploads/2020/06/covid19-560x407-1.jpg)
തൃശ്ശൂരിൽ ആറ് പേർക്ക് കൂടി കോവിഡ്
13293 പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ ജില്ലയിൽ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വാടാനപ്പളളിയിലെ ഡെന്റൽ സർജൻ (28), നേരത്തെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകയുടെ ഭർത്താവായ ഊരകം സ്വദേശി (54), ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കോവിഡ് സ്ഥിരീകരിച്ച ചാലക്കുടി സ്വദേശിയുടെ സമ്പർക്കപട്ടികയിലുളള സ്ത്രീ (60), ജൂൺ 5 ന് ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഗുരുവായൂർ സ്വദേശിനികളായ രണ്ടു പേർ (46), മെയ് 27 ന് അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ പുന്നയൂർകുളം സ്വദേശി (30) എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മൂന്ന് പേർ രോഗമുക്തരായി.
ജില്ലയിൽ കോവിഡ് 19 രോഗം സ്ഥിരീകരിച്ച 134 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 9 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ചു ആശുപത്രിയിൽ കഴിയുന്നുണ്ട്. ഇതുവരെ ആകെ ജില്ലയിൽ 170 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13143 പേരും ആശുപത്രികളിൽ 150 പേരും ഉൾപ്പെടെ ആകെ 13293 പേരാണ് നിരീക്ഷണത്തിലുളളത്. ചൊവ്വാഴ്ച (ജൂൺ 9) നിരീക്ഷണത്തിന്റെ ഭാഗമായി 33 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 പേരെ ഡിസ്ചാർജ്ജ് ചെയ്തു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ പട്ടികയിൽ 816 പേരെയാണ് പുതുതായി ചേർത്തിട്ടുളളത്. 693 പേരെ നിരീക്ഷണ കാലഘട്ടം പൂർത്തീകരിച്ചതിനെത്തുടർന്നു പട്ടികയിൽ നിന്നും വിടുതൽ ചെയ്തു.
ചൊവ്വാഴ്ച (ജൂൺ 9) അയച്ച 184 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 4031 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 3049 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 982 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 1380 ആളുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
417 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. ഇതുവരെ ആകെ 33747 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലിലേക്ക് വന്നത്. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ചൊവ്വാഴ്ച (ജൂൺ 9) 139 പേർക്ക് കൗൺസലിംഗ് നൽകി.
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 677 പേരെ സ്‌ക്രീൻ ചെയ്തു. ശക്തൻ മാർക്കറ്റിൽ 218 പേരെ സ്‌ക്രീൻ ചെയ്തു.
ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലാലൂർ മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.