
തിരുവനന്തപുരത്തെ ഡല്‍ഹി, ചെന്നൈ പോലെയാക്കാന്‍ ശ്രമം നടക്കുന്നെന്ന് കടകംപള്ളി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ തിരുവനന്തപുരം നഗരത്തെ ചെന്നൈ, ഡല്‍ഹി നഗരങ്ങളെപ്പോലെയാക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരം ഇപ്പോള്‍ സുരക്ഷിത നഗരമാണെന്നും സര്‍ക്കാരിന്റെ കൊവിഡ് വിരുദ്ധ പ്രവര്‍ത്തനങ്ങളെ ചിലര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
നഗരത്തിൽ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി തിരുവനന്തപുരത്ത് കൊവിഡ് അവലോകന യോഗത്തിന് ശേഷം പറഞ്ഞു. തലസ്ഥാനത്തെ സമര പരിപാടികള്‍ ആശങ്കയുണ്ടാക്കുന്നതായും രോഗവ്യാപനത്തിന് ഇത് ഇടയാക്കുമെന്ന് ആശങ്കയുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രതിഷേധിക്കാന്‍ തയ്യാറാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താന്‍ കഴിയാത്ത പശ്ചാത്തലത്തില്‍ നഗരത്തിലെ ചന്തകളിലും കര്‍ശന നടപടി സ്വീകരിക്കും. കല്യാണത്തിനും മരണാനന്തര ചടങ്ങുകളിലും അനുവദനീയമായ ആളുകളില്‍ അധികം പങ്കെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. നഗരത്തിലേക്കുള്ള ചില വഴികള്‍ അടച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു