
വീടിനുള്ളിലും ജാഗ്രത വേണം; കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് കോവിഡ് വൈറസിനെ എങ്ങനെ നേരിടാം എന്നകാര്യം. എന്നാൽ മിക്കയിടങ്ങളിലും രോഗികേന്ദ്രീകൃതമായിട്ടാണ് ചർച്ച. നിർഭാഗ്യവശാൽ യാഥാർഥ്യം മറ്റൊന്നാണ്. കോവിഡ് എന്ന ദുരന്തം ഒരു വ്യക്തിയെ എന്നതിലും ഉപരിയായി ആ വ്യക്തി അടങ്ങിയിട്ടുള്ള കുടുംബത്തെയാകമാനം ബാധിക്കുന്നു എന്നത് ഒരു നടുക്കുന്ന സത്യം തന്നെയാണ്. അണുകുടുംബങ്ങളെക്കാൾ കൂട്ടുകുടുംബങ്ങളിലാണ് പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത്.
ഈയൊരു സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടു എന്തെല്ലാം വിധത്തിലുള്ള മുൻകരുതലുകളാണ് എടുക്കേണ്ടത്…. പലരും നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.
1. രോഗലക്ഷണങ്ങൾ എങ്ങനെ..
.ഒരു കുടുംബത്തിൽ തന്നെ കഴിയുന്ന ഓരോവ്യക്തിയെയും പലരീതിയിലാണ് കോവിഡ് ബാധിക്കുന്നത്. ഒരേ വൈറസ് തന്നെ പലരിലും പലതരം ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. വ്യത്യസ്ത രീതിയിലുള്ള ചുമ, ജലദോഷം, തൊണ്ടവേദന, പനി, വിശപ്പിലായ്മ, തലകറക്കം, ശരീരവേദന, ശ്വാസതടസ്സം, നെഞ്ച് വേദന എന്നിവയാണ് ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത പലരീതിയിലാണ് കാണപ്പെടുന്നത്. ചിലരിൽ വളരെ കുറഞ്ഞ തോതിലാണെങ്കിൽ മറ്റുചിലരിൽ തീവ്രത കൂടുതൽ ആവാം. ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന പനി മുതൽ അഞ്ചോ അതിൽ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന പനി വരെ വന്നേക്കാം. രോഗത്തിന്റെ കാഠിന്യം അനുസരിച്ചു ICUവിൽ പ്രവേശിപ്പിക്കപ്പെടുന്നവരും കുറവല്ല. എട്ടുപേരടങ്ങുന്ന ഒരു കുടുമ്പത്തിലെ രണ്ടു പേരെ വരെ ICUവിൽ പ്രവേശിപ്പിക്കേണ്ടതായി വന്നിട്ടുണ്ട്. ഒരു വീട്ടിലെ 18 വയസ്സുള്ള അംഗത്തിന് രോഗലക്ഷണം കണ്ടുത്തുടങ്ങി, 24 ദിവസത്തിന് ശേഷമാണ് അതേവീട്ടിലെ ഏറ്റവും പ്രായമുള്ള വ്യക്തിക്ക് രോഗലക്ഷണം കാണിച്ചു തുടങ്ങുന്നത്.
2. രോഗീപരിചരണം എങ്ങനെ ഫലവത്തായി നടത്താം.
ഒരു കുടുംബത്തിൽ രോഗവ്യാപനമുണ്ടാകുമ്പോൾ അതിനെ നേരിടുന്നത് വളരെ ദുഷ്കരമായ കാര്യമാണ്. അതുകൊണ്ട് തന്നെ ഒരാളിൽ നിന്നും അടുത്ത വ്യക്തിയിലേക്കു രോഗം പടർന്നുപിടിക്കുന്ന സാഹചര്യം വളരെ കൂടുതലാണ്. ഈയൊരു സാഹചര്യത്തിൽ നമുക്ക് വേണ്ടത് യഥാസമയത്തുള്ള പരിചരണമാണ്. പരിചരിക്കപ്പെടുന്ന വ്യക്തിക്ക് രോഗമുക്തി ഉണ്ടാകുന്നതോടെ, അയാളെ പരിചരിച്ചുകൊണ്ടിരുന്നയാളിലും രോഗം പിടിപെടാം. ആ സാഹചര്യത്തിൽ പരിചരണത്തിൻ്റെ ഉത്തരവാദിത്വം കുടുംബത്തിലേ അടുത്ത അംഗത്തിലേക്കു കൈമാറി കൊടുക്കേണ്ടതാണ്. അതിനായി ചെയ്യേണ്ടത് ഇത്രമാത്രം. രോഗലക്ഷണങ്ങൾ ആദ്യമായി കാണിക്കുന്ന കുടുംബാംഗത്തെ വീടിൻ്റെ ഏതെങ്കിലും ഒരു മുറിയിൽ മാറ്റിപാർപ്പിക്കാം. അതുമൂലം മറ്റു അംഗങ്ങളുമായി ഇടപഴകുന്നത് ഒരു പരിധിവരെ തടയാവുന്നതാണ്. അതോടൊപ്പം വീട്ടിലെ മറ്റു വ്യക്തികളെ അണുവിമുഖക്തമാക്കുന്നതിനുള്ള ശുചീകരണ നടപടികൾ വേണ്ടവിധം ചെയ്യേണ്ടതുമാണ്. പ്രധാനമായും ഒരു വ്യക്തിക്ക് രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യമേ ചെയ്യേണ്ടത്. അതിനായി നിരവധി മാർഗങ്ങൾ ആണ് നിലവിലുള്ളത്. വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന നിരവധി ആരോഗ്യപാനീയങ്ങൾ ഉണ്ട്. അത് കുടിക്കുന്നതുവഴി രോഗപ്രതിരോധശേഷി ഒരുപരിധിവരെ കൂട്ടാവുന്നതാണ്. അതുപോലെ തന്നെ വൈറ്റമിൻസ് മിനറൽസ് ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. യോഗ പോലുളള മിതമായ വ്യായാമങ്ങൾ ചെയ്യാം. രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തി ഇവയൊക്കെ മുടങ്ങാതെ പിന്തുടരുകയാണെങ്കിൽ ഒരു പരിധി വരെ രോഗം പിടിപെട്ടാൽ തന്നെ തീവ്രമായ രോഗലക്ഷണങ്ങൾ ഏറെക്കുറെ കുറയ്ക്കുകയും ചെയ്യാം.
3. ഫാമിലി ഡോക്ടറുടെയും ഡോക്ടർ സുഹൃത്തിന്റെയോ പിന്തുണ തേടാം
കോവിഡിന്റെ വ്യാപനം ശക്തമായി നടക്കുന്ന ഈയൊരു സാഹചര്യത്തിൽ നല്ലൊരു ഫാമിലി ഡോക്ടറുടെയോ അല്ലെങ്കിൽ കുടുംബത്തിൽ തന്നെയുള്ളു ഒരു ഡോക്ടറുടെയോ അതുമല്ലെങ്കിൽ ഒരു ഡോക്ടർ സുഹൃത്തിന്റെയോ സഹായം തേടുന്നത് എപ്പോഴും നല്ലതാണ്. ഫോണിലൂടെയോ അല്ലെങ്കിൽ വാട്സാപ്പ് തുടങ്ങിയ സാമൂഹമാധ്യമത്തിലൂടെയോ ഒരു ഡോക്ടറുടെ വിദഗ്ധ ഉപദേശം തേടുന്നത് ഗുണപ്രദമാണ്. എന്തെല്ലാം മുൻകരുതലുകൾ എടുക്കണമെന്നും അഥവാ ഒരു അടിയന്തര സാഹചര്യം ഉണ്ടായാൽ അതിനെ എങ്ങനെ നേരിടണമെന്നും ഒരു ഡോക്ടറിന് ഉപദേശിക്കാൻ സാധിക്കുo.
4. കോവിഡ് പരിശോധന എപ്രകാരമാവാം?
കോവിഡ് രോഗനിർണ്ണയം നടത്താൻ സഹായിക്കുന്ന ടെസ്റ്റുകൾ നടത്താം. ശരിയായ രീതിയിൽ നിർവഹിക്കുന്ന ടെസ്റ്റുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ ശരിവക്കുന്നു. എന്നിരുന്നാലും കോവിഡ് ബാധയെ തുടർന്ന് ആന്റിബോഡി ശരീരത്തിൽ രൂപപ്പെട്ടിട്ടുള്ള വ്യക്തിയിൽ ഈ ടെസ്റ്റുകൾ ഫലവത്താകാതെ പോവുന്നുണ്ട്. അതിനാൽ രോഗലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ രോഗിക്ക് വേണ്ടുംവിധത്തിലുള്ള കരുതൽ നൽകേണ്ടത് അത്യാവശ്യമാണ്.
5. വീടും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററാക്കാം?
കോവിഡ് പ്രതിരോധത്തിനായി നമ്മുടെ ഭവനങ്ങളെയും ഒരുക്കണം. Attached bathroom ഉള്ള ഒരു മുറിയിൽ plates,cups,waste dispose ചെയ്യാനുള്ള disposible plastic bags,sanitizers,soaps, dish wash soaps,bedsheets (extra),towels, എന്നിവ കരുതി വയ്ക്കുന്നത് ഉത്തമം.ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിളിൽ കൊള്ളാനും, ഇടയ്ക്കിടെ കുടിക്കാനും എപ്പോഴും കരുതിവെക്കാം. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ചുമ, തൊണ്ടവേദന തുടങ്ങിയവയിൽ നിന്നും ഒരുപരിധിവരെ ശമനം ലഭിക്കും. ഒരു electric kettle ഉണ്ടെങ്കിൽ പരസഹായമിലാതെ ചൂടുപാനീയങൾ ലഭ്യമാക്കാം. മാസ്കിന്റെ ഉപയോഗം തികച്ചും അത്യന്താപേക്ഷിതമാണ്. പ്രത്യേകിച്ച് രോഗലക്ഷണങ്ങൾ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങളിൽ N95 മാസ്ക് ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം. ഒരു ദിവസം നാലോ അഞ്ചോ തവണ ആവി പിടിക്കുന്നത് ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. എല്ലാവരും temperature, BP, Oxygen level എന്നിവ തന്നെ നോക്കാൻ പഠിക്കുന്നത് നലതാണ്.പനിയുണ്ടോ എന്ന് പരിശോധിക്കാൻ ഡിജിറ്റൽ തെർമോമീറ്റർ വീട്ടിൽ സൂക്ഷിക്കുന്നത് ഉപയോഗപ്രദമാകും. രോഗം മൂർച്ഛിക്കുന്നുണ്ടോ എന്നറിയാൻ ഇത് സഹായിക്കും.Digital B.P മെഷീൻ വീട്ടിൽ കരുതണം. Pulse Oxymeter രക്തത്തിലെ Oxygen level അറിയാൻ സഹായിക്കും.മെഡിക്കൽ സ്റ്റോറുകളി ലു൦ Online markets ലു൦ ഇവ ലഭ്യമാണ്.Betadine Gargle ഉപയോഗം 3 – 5 തവണ ചെയ്യുന്നത് വഴി തൊണ്ടവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും. പനിയുടെ അളവ് 100 degree യിൽ കൂടുമ്പോൾ Paracetamol എടുക്കുന്നത് പനി കുറക്കാൻ സഹായിക്കും. ആരോഗ്രപ്രവർത്തകർ നൽകുന്ന നിർദേശം കൃത്യമായി പാലിക്കുക.
6.ശ്വാസകോശത്തിന്റെ ശേഷി മെച്ചപ്പെടുത്തുക..
കോവിഡ് പ്രധാനമായും ശ്വസനപ്രക്രിയയെ തടസ്സപ്പെടുത്തി ശ്വാസകോശത്തിൽ കഫം കട്ടപിടിപ്പിക്കുന്നതിനാൽ ശരീരത്തിലെ ഓക്സിജന്റെ അളവ് കൂട്ടേണ്ടത് അത്യന്താപേക്ഷിതമാണ്. യോഗ ചെയ്യുന്നത് ശ്വാസതടസ്സം പരമാവധി കുറക്കാൻ സഹായകമാകും. കൂടാതെ ഉറങ്ങുമ്പോൾ കഴിവതും കമിഴ്ന്നു കിടക്കുന്നതും നല്ലതാണ്.
7. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ എന്തൊക്കെ കരുതലുകൾ എടുക്കാം?
രോഗിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്ന അവസരത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡിനെ ചികിൽസിച്ചു മാറ്റാൻ സജ്ജമാക്കപ്പെട്ട ഹോസ്പിറ്റലുകൾ നിങ്ങളുടെ അടുത്ത് ഏതൊക്കെയെന്നു അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പ്ലാസ്മ കൊടുക്കാൻ സന്നദ്ധരായ വ്യക്തികളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതും ഈ അവസരത്തിൽ ഗുണം ചെയ്യും. മെഡിക്കൽ ഇൻഷുറൻസ് മുതലായവ എടുക്കുന്നതും തികച്ചും ഗുണപ്രദമാണ്. അതിൽ തന്നെ ക്യാഷ്‌ലെസ്സ് ആണെങ്കിൽ അത്രയും നല്ലത്.
8. മാനസിക ആരോഗ്യത്തിനു മുൻതൂക്കം കൊടുക്കാം.
ക്വാറന്റൈൻ കാലഘട്ടം ഒരു വ്യക്തിയിൽ ഉണ്ടാകുന്ന സമ്മർദങ്ങൾ ഒരുപാടാണ്. അതുകൊണ്ടു തന്നെ നമ്മുടെ പൂർണ പിൻബലം, സ്നേഹം, കരുതൽ എല്ലാം ഇവർക്ക് ധാരാരാളമായി തന്നെ നൽകേണ്ടതാണ്. അടുത്തില്ലെങ്കിലും സ്നേഹസാന്ത്വനങ്ങൾ കൊണ്ടും അവർ നേരിടുന്ന ഭീതികളൊക്കെ സമചിത്തതയോടെ നേരിടാൻ സഹായിച്ചുകൊണ്ടും നമുക്കും ഒരുമിച്ചു കോവിഡ് എന്ന മഹാമാരിയെ നേരിടാം.ഓർക്കുക താൻ ഒരിക്കലും തനിച്ചല്ല എന്ന ചിന്ത രോഗിയിലെ പ്രതിരോധശേഷി കൂട്ടുന്നു. അതുകൊണ്ടു ആത്മസംയമനം പാലിക്കുക, ഉത്സാഹം കൈവിടാതിരിക്കുക.
Dr Arun Oommen
NeuroSurgeonVPS Lakeshore