
വിശുദ്ധ കുരിശിനെതിരെ അവഹേളനം, ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങി കെസിവൈഎം
ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായ വിശുദ്ധ കുരിശുരൂപത്തെ മനപ്പൂർവ്വം അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ കുടിയേറ്റത്തിന്റെ അടയാളമായി താമരശ്ശേരി രൂപതയിലെ കക്കാടംപൊയിൽ കുരിശുമലയിലെ വിശുദ്ധ കുരിശിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവും ആഭാസത്തരങ്ങളും വർദ്ധിച്ചുവരികയാണ്.
പ്രവേശനം നിരോധിച്ചിരിക്കുന്ന ഈ പ്രദേശത്ത് അതിക്രമിച്ചു കടക്കുകയും കുരിശിന് മുകളിൽ കയറുകയും ക്രൈസ്തവരെയും ക്രൈസ്തവ വിശ്വാസത്തെയും വെല്ലുവിളിക്കുകയും സമൂഹത്തിൽ മതസ്പർധ ഉണ്ടാക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ അവ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് താമരശ്ശേരി രൂപതാ കെ.സി.വൈ.എം. ആവശ്യപ്പെട്ടു.
ഇവിടെയെത്തുന്നവർ പ്രദേശവാസികൾക്കും വലിയ ശല്യം സൃഷ്ടിക്കുന്നുണ്ട്.
മതങ്ങളിലോ ദൈവത്തിലോ വിശ്വാസമില്ലാത്തവർ മത ചിഹ്നങ്ങളെ അവഹേളിച്ച് വിശ്വാസികളെ വ്രണപ്പെടുത്തുന്നത് മത സ്പർദ്ധ വളർത്താനുള്ള ശ്രമമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ ഉണ്ടാകണമെന്നും സമിതി ആവശ്യപ്പെട്ടു.
കുരിശു മലയിലെ പൈതൃക സ്മാരകത്തിന് സുരക്ഷ ഉറപ്പു വരുത്താൻ വേണ്ട നടപടികൾ തദ്ദേശസ്വയഭരണ സ്‌ഥാപനങ്ങളും പോലീസും മുൻകൈയെടുത്ത് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളും സുരക്ഷാ ക്രമീകരണങ്ങളും നാട്ടുകാരുടെ സഹായത്തോടെ മുന്നിട്ടിറങ്ങി ചെയ്യുമെന്നും രൂപതാ സമിതി പ്രഖ്യാപിച്ചു.
രൂപത പ്രസിഡന്റ് വിശാഖ് തോമസ് രൂപതാ ഡയറക്ടർ ഫാദർ ജോർജ് വെള്ളയ്ക്കാക്കുടിയിൽ രൂപതാ ജനറൽ സെക്രട്ടറി അഭിലാഷ് കുടിപ്പാറ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ രൂപതാ വൈസ് പ്രസിഡന്റ് ലെറ്റിഷ ജോഷി തുടങ്ങിയവർ സംസാരിച്ചു.