
ഫ്രാൻസ് ബസിലിക്കയിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ
പാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു.
ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. ഞങ്ങളുടെ ഹൃദയം ഫ്രാൻസിലെ ജനങ്ങൾക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ അമേരിക്ക പഴയ സഖ്യ രാഷ്ട്രമായ ഫ്രാൻസിനൊപ്പം നിലകൊള്ളുന്നു. ഈ തീവ്ര ഇസ്ലാമിക ഭീകരാക്രമണങ്ങൾ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാൻസിനോ മറ്റൊരു രാജ്യത്തിനോ ദീർഘനേരം സഹിക്കാൻ കഴിയില്ലായെന്നും അദ്ദേഹം കുറിച്ചു. സംഭവത്തെ അപലപിച്ച കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സംഭവത്തെ വിനാശകരമായ വാർത്തയെന്ന് വിശേഷിപ്പിച്ചു.
ഇരകളുടെ പ്രിയപ്പെട്ടവരോടൊപ്പമാണ് തങ്ങളുടെ ചിന്തയെന്നും അക്രമത്തിനെതിരെ ഫ്രഞ്ച് ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സമൂഹത്തിൽ സ്ഥാനമില്ലാത്ത ഈ നീതീകരിക്കാനാവാത്ത നടപടികളെ അപലപിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. നോട്രെ-ഡാം ബസിലിക്കയിൽ നടന്ന ക്രൂരമായ ആക്രമണത്തിന്റെ വാർത്ത ഇന്ന് രാവിലെ നൈസിൽ നിന്ന് കേട്ടപ്പോൾ അമ്പരന്നുവെന്നും ഞങ്ങളുടെ ചിന്തകൾ ഇരകളോടും അവരുടെ കുടുംബങ്ങളോടും ഉള്ളതാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഭീകരതയ്ക്കും അസഹിഷ്ണുതയ്‌ക്കും എതിരെ യുകെ ഫ്രാൻസുമായി ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിലെ ഇസ്ലാമിക ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഓസ്ട്രിയ ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രതികരിച്ചു. ഈ പ്രയാസകരമായ സമയങ്ങളിൽ തന്റെ ചിന്തകൾ ഇരകളുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവാലയത്തിൽ നടന്ന നരഹത്യയിൽ കപ്യാരും വയോധികയുമായ വനിതയും അടക്കം മൂന്നു പേരാണ് മരണപ്പെട്ടത്.
കടപ്പാട് ;പ്രവാചക ശബ്‌ദം