
പെട്ടിമുടിയിൽ തെരച്ചിൽ സംഘാംഗത്തിന് കൊവിഡ്; സഹപ്രവർത്തകരെ ക്വാറന്റീനിലാക്കും
ഇടുക്കി :പെട്ടിമുടിയിൽ മണ്ണിടിച്ചിലിനിടെ കാണാതായവരെ കണ്ടെത്തുന്നതിന് തെരച്ചിൽ നടത്തുന്ന സംഘാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഫയർഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ജീവനക്കാരനാണ് കൊവിഡ്. ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരെ ക്വറന്റീനിലാക്കും.
അതേസമയം ഇന്ന് തെരച്ചിലിന്റെ മൂന്നാം ദിനമാണ്. മഴ മാറിനിന്നാൽ പ്രവർത്തനം വേഗത്തിൽ തുടരാമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എട്ട് സംഘങ്ങളായാണ് തെരച്ചില്‍ നടത്തുന്നത്. ഡോഗ് സ്ക്വാഡിന്‍റെ സഹായവും തേടിയിട്ടുണ്ട്. പാറപൊട്ടിച്ചും ആളുകളെ പുറത്തെടുക്കാന്‍ തീരുമാനമായി.
കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. 27 മൃതദേഹങ്ങൾ പെട്ടിമുടിയിൽ നിന്ന് കണ്ടെത്തി. മഴ രക്ഷാദൗത്യത്തെ ബാധിക്കുന്നുണ്ടെന്ന് എൻഡിആർഎഫ് കമാൻഡന്റ് രേഖാ നമ്പ്യാർ പറഞ്ഞു. മഴവെള്ളം ദുരന്തസ്ഥലത്തേക്ക് ഒഴുകിയെത്തുന്നുണ്ട്. ഇത് സുരക്ഷാ സംഘത്തെ ആശങ്കയിലാക്കുന്നു.