
ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു? – ഡോ. കെ. എസ്. രാധാകൃഷ്ണൻ
ധനമന്ത്രീ, അങ്ങ് എന്ത് ചെയ്തു???ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല. അദ്ദേഹം സാമ്പത്തിക ശാസ്ത്രം പഠിച്ചാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത് എന്നതും നേര്. വ്യാവസായിക ഘടനയും വർഗ്ഗസമരവും: 1859 മുതൽ 1980 വരെ ആലപ്പുഴയിലെ കയർ നെയ്ത്ത് വ്യവസായത്തെ അസ്പദമാക്കിയുള്ള പoനത്തിനാണ് അദ്ദേഹത്തിന് ഗവേഷണ ബിരുദം ലഭിച്ചത്. നല്ല കൈപുണ്യമുള്ള മനുഷ്യനാണ് തോമസ് ഐസക്. ആലപ്പുഴയിലെ കയർ വ്യവസായവും കേരളത്തിലെ വർഗ്ഗസമരവും ഒരു പോലെ സിദ്ധികൂടി. അദ്ദേഹം കൈവച്ച മേഖലകൾക്കെല്ലാം ഈ ഗതിയുള്ളതു കൊണ്ടാകാം കേരളത്തിൻ്റെ ഖജനാവും ഊർദ്ധശ്വാസം വലിച്ചു കിടക്കുന്നത്.അദ്ദേഹം അഞ്ചു വർഷം ആസൂത്രണ ബോർഡ് അംഗമായിരുന്നു. ധനകാര്യ വകുപ്പ് മന്ത്രിയായി പത്തു വർഷം തികയ്ക്കാൻ പോകുന്നു. ഈ കാലയളവിനുള്ളിൽ കേരളത്തിൻ്റെ ധനകാര്യശേഷി വർദ്ധിപ്പിക്കാൻ അദ്ദേഹം എന്തു ചെയ്തു എന്ന ചോദ്യം പ്രസക്തം.മദ്യത്തിൻ്റെ വില്പന നികുതി വർദ്ധിപ്പിക്കുക; ഭാഗ്യക്കുറി വില്പന കൂട്ടുക എന്നിങ്ങനെ ധനകാര്യ വകുപ്പ് മന്ത്രിമാർ ചെയ്യുന്ന സ്ഥിരം ഉഡായിപ്പുകളല്ലാതെ മറ്റൊന്നും ചെയ്യാൻ ഈ ധനകാര്യ വിദഗ്ധന് കഴിഞ്ഞില്ല എന്നതാണ് ദൗർഭാഗ്യകരമായ കാര്യം.ഇപ്പോൾ അദ്ദേഹം പറയുന്നത് കേന്ദ്രം കണക്കില്ലാതെ പണം തരണം, താൻ ചെലവാക്കാമെന്നാണ്. മഹോദര രോഗിയുടെ വെള്ളദാഹം പോലെയാണ് തോമസ് ഐസക്കിൻ്റെ ധനകാര്യ മോഹം. റിസർവ് ബാങ്ക് നോട്ട് അടിച്ചു കൂട്ടുക; കേന്ദ്രം കണക്കില്ലാതെ തനിക്ക് തരിക; താൻ അത് കണക്കിൽ പെടാതെ ചെലവാക്കാമെന്നാണ് അദ്ദേഹം പറയുന്നത്.ആരാനും പണമുണ്ടാക്കിത്തരിക. താൻ അതുകൊണ്ട് ദീവാളി കുളിക്കാമെന്നാണ് ധനമന്ത്രിയുടെ മനസ്സിലിരുപ്പ്. പ്രവാസികൾ ഒരു ലക്ഷം കോടി രൂപ കേരളത്തിലേയ്ക്ക് പ്രതിവർഷം അയച്ചു നൽകിയിട്ട്, ആ പണം ഉപയോഗിച്ച് കേരളത്തിൻ്റെ ധനശേഷി വികസിപ്പിക്കാനായി അങ്ങ് എന്ത് ചെയ്തു എന്ന് വിശദമാക്കണം? ദയവായി പ്രതിക്രിയാവാദം, അന്തർധാര തുടങ്ങിയ മറുഭാഷ പറയരുത്.
ഡോ. കെ. എസ്. രാധാകൃഷ്ണൻ ഫേസ് ബുക്കിൽ എഴുതിയത്

53532 comments12 sharesLikeComment

Share