ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു.

Share News

ജോർജ് കള്ളിവയൽ

അപ്പന്റെയും അമ്മയുടെയും 68-ാം വിവാഹ വാര്‍ഷികത്തില്‍ പ്രത്യേകം പ്രാര്‍ഥനകള്‍ നടത്താനേ ഇത്തവണ കഴിയൂ.

ഇരുവരും സ്വര്‍ഗത്തിലിരുന്ന് കുടുംബാംഗങ്ങളെ ആശീര്‍വദിക്കുന്നുണ്ടെന്നു ആശ്വസിക്കാം. ഏറ്റവും നല്ല മാതാപിതാക്കളുടെ മകനായി ജനിക്കാനായതില്‍ ദൈവത്തിനു നന്ദി പറയുന്നു

. ഇച്ചാച്ചന്റെയും അമ്മച്ചിയുടെയും 1952ലെ ഫോട്ടോ.

.1952 ലായിരുന്നു കള്ളിവയലില്‍ കെ.എ. ഏബ്രഹാമും മരുതൂക്കുന്നേല്‍ ക്ലാരക്കുട്ടി ചെറിയാന്‍ എന്ന അമ്മിണിയും തമ്മിലുള്ള വിവാഹം. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎയും എല്‍എല്‍ബിയും പാസായ സുമുഖനും സുന്ദരനുമായിരുന്നു ഞങ്ങളുടെ ഇച്ചാച്ചന്‍. ബാംഗളൂര്‍ മൗണ്ട് കാര്‍മല്‍ കോളജില്‍ നിന്നുള്ള ഇംഗ്ലീഷ് ബിഎക്കാരിയായിരുന്നു അമ്മ. പാലാ സെന്‍ട്രല്‍ ബാങ്കിന്റെ സ്ഥാപകനായിരുന്ന ജേക്കബ് ചെറിയാന്റെ മകളാണ് അമ്മ.

പഠനകാലത്തു തന്നെ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട ഇച്ചാച്ചന്‍ കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങിയെങ്കിലും പാരമ്പര്യമായി ലഭിച്ച തോട്ടങ്ങളുടെ മേല്‍നോട്ടച്ചുമതല ഉണ്ടായിരുന്നതിനാല്‍ അഭിഭാഷക ജീവിതം തുടരാന്‍ കഴിഞ്ഞില്ല. വിദ്യാഭ്യാസം ഉണ്ടായിരുന്നതിനാല്‍ നല്ല ജോലി കിട്ടുമായിരുന്നെങ്കിലും അതിനുള്ള സാധ്യതകളും ഉപേക്ഷിച്ചിരുന്നു.

രാഷ്ട്രപതിയായിരുന്ന ഡോ. സക്കീര്‍ ഹുസൈന്‍ മുതല്‍ മീനു മസാനി വരെയുള്ളവരുമായുള്ള അടുപ്പവും ആദരവും മൂലം രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിച്ചു. അക്കാലത്ത് സ്വതന്ത്ര പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ അംഗമായിരുന്നു. എങ്കിലും സജീവ രാഷ്ട്രീയപ്രവര്‍ത്തനം തനിക്കു പറ്റിയതെല്ലന്നു വൈകാതെ തിരിച്ചറിഞ്ഞു.

പിന്നീട് കൃഷിയായിരുന്നു അപ്പനു പ്രധാനം. മലബാറിലെ ബളാലില്‍ കുറെയേറെ ഭൂമി വാങ്ങിയിരുന്നു. പാലായില്‍ നിന്നു മലബാറിലേക്കും തിരിച്ചുമുള്ള യാത്രകള്‍ പതിവായിരുന്നു. ഒരു കാര്‍ അപകടത്തെ തുടര്‍ന്നു ജീവിതത്തിന്റെ അവസാന 13 വര്‍ഷം മലബാറിലെ തന്റെ തോട്ടത്തില്‍ പോകാന്‍ കഴിയാതിരുന്നതില്‍ ഇച്ചാച്ചന് വലിയ സങ്കടമുണ്ടായിരുന്നു.

കാര്‍ അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഏറെക്കാലം ചികില്‍സയിലായിരുന്ന ഇച്ചാച്ചനും അമ്മച്ചിയും അവരുടെ മനോധൈര്യം കൊണ്ടാണു വീണ്ടും സജീവമായി ജീവിതത്തിലേക്കു തിരിച്ചെത്തിയത്.തികഞ്ഞ സത്യസന്ധത, നീതിബോധം, ആത്മാര്‍ഥത, കഠിനാധ്വാനം, ഉറച്ച ഈശ്വരവിശ്വാസത്തിലൂന്നിയ പ്രാര്‍ഥനാ ജീവിതം, പരസ്‌നേഹം, മറ്റുള്ളവരോടുള്ള ബഹുമാനം, കാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഒന്നിലും തളരാത്ത ആത്മവിശ്വാസം, മനോധൈര്യം, പോസിറ്റിവിറ്റി, ജ്ഞാനം തുടങ്ങിയവയായിരുന്നു ഇച്ചാച്ചനും അമ്മച്ചിയും നല്‍കിയ വലിയ മാതൃക.

തന്റെ വരുമാനം ഏതാണ്ടു മുഴുവനായി പാവങ്ങളെയും സാധാരണക്കാരെയും സഹായിക്കാന്‍ ചെലവഴിച്ച ആ മനുഷ്യന് ഏറ്റവും വലിയ സമ്പാദ്യം വലിയൊരു സുഹൃത്ബന്ധം ആയിരുന്നു. സ്വന്തം മക്കള്‍ക്ക് ഇച്ചാച്ചന്‍ നല്‍കിയതു ഓരോരുത്തര്‍ക്കും താല്‍പര്യമുള്ള വിഷയത്തില്‍ ഉന്നത വിദ്യാഭ്യാസം മാത്രമാണ്.

മക്കള്‍ക്കു വേണ്ടി ഉരുകിത്തീര്‍ന്ന മെഴുതിരി പോലെയായിരുന്നു അമ്മച്ചി. അമ്മച്ചിയുടെ വായനാശീലവും വലിയ ഗുണം ചെയ്തു. കഷ്ടപ്പാടുകളും യാതനകളും മറന്നു മക്കളുടെയും കൊച്ചുമക്കളുടെയും സന്തോഷത്തിലും ഉന്നതിയിലും ഇരുവരും സന്തോഷിച്ചു.

ഒന്‍പത് മക്കളും വിവിധ രംഗങ്ങളില്‍ ജീവിതവിജയം നേടിയ ആഹ്ലാദത്തിലാണ് ഇച്ചാച്ചനും അമ്മച്ചിയും ദൈവസന്നിധിയിലേക്കു വിടവാങ്ങിയത്.

സത്കര്‍മങ്ങളും നല്ല മനസും കൊണ്ടു ജീവിതം ആഘോഷമാക്കിയ അപ്പന്റെയും അമ്മയുടെയും നീണ്ടകാലത്തെ വൈവാഹിക ജീവിതത്തിന് ഒരു ബിഗ് സല്യൂട്ട്

George Kallivayalil

.ഫോട്ടോ

2013 ജൂണ്‍ 18ന് എറണാകുളത്തെ താജ് ഹോട്ടലില്‍ അപ്പന്റെയും അമ്മയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചപ്പോള്‍.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു