
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ
തിരുവനന്തപുരം : സംസ്ഥാനത്തേക്ക് രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇത്തരത്തിൽ മടങ്ങുന്നവർക്ക് കനത്ത പിഴ ഈടാക്കി 28 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീനും ഏര്‍പ്പെടുത്തും.
മലയാളികൾക്ക് സംസ്ഥാനത്തേക്ക് തിരികെ വരാനുള്ള പാസിന്റെ മറവിൽ തമിഴ്നാട്ടിൽനിന്ന് കെട്ടിട നിർമാണ തൊഴിലാളികൾ വരുന്നതായി റിപ്പോർട്ടുകളുണ്ട്. കുറുക്കുവഴികളിലൂടെ ആളുകളെത്തിയാല്‍ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. സംസ്ഥാന അതിര്‍ത്തി കടന്ന് സ്ഥിരമായി പോയിവരേണ്ടവര്‍ക്ക് നിശ്ചിത കാലയളവിലേക്കുള്ള പാസ് നല്‍കും. സംസ്ഥാനത്തേക്കുള്ള വരവ് വ്യവസ്ഥാപിതം ആകണമെന്നതില്‍ കൂടുതല്‍ കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബസുകളിലും ബസ് സ്റ്റാന്റിലും തിരക്കനുഭവപ്പെടുന്നു. ഓട്ടോകളിലും കൂടുതല്‍ പേര് സഞ്ചരിക്കുന്നു.പലയിടത്തുനിന്നും ഇത്തരം പരാതികള്‍ കിട്ടുന്നു. വിലക്ക് ലംഘിച്ച് ആളുകളെ കയറ്റുന്ന വാഹന ഉടമകള്‍ക്കെതിരേ നടപടിയുണ്ടാകും. ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. തിരക്കൊഴിവാക്കാന്‍ പോലീസ് കാര്‍ക്കശ്യത്തോടെ ഇടപെടുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എടിഎമ്മുകളില്‍ സാനിറ്റൈസറുകള്‍ യഥാസമയം റീഫില്‍ ചെയ്യണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എടിഎമ്മുകളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സാനിറ്റൈസറുകള്‍ തീര്‍ന്നുപോയാല്‍ അത് യഥാസമയം റീഫില്‍ ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറാവണം.