കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ല: വിശദീകരണവുമായി ആരോഗ്യമന്ത്രി

Share News

തിരുവനന്തപുരം: കേരളം കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനമെന്ന് പറയുന്നത് ശരിയല്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടും സംസ്ഥാനത്ത് കേസുകളും മരണവും പിടിച്ചുനിര്‍ത്താനായത് സര്‍ക്കാരിന്റെ നേട്ടമാണ്.ശാസ്ത്രീയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തലെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിച്ചപ്പോഴും മരണനിരക്ക് കുറയ്ക്കാനായത് നമ്മുടെ നേട്ടമാണ്. ഈ സമയത്ത് നൂറ് കണക്കിന് ആശുപത്രികള്‍ സജ്ജമാക്കി ഐസിയു, വെന്റിലേറ്ററുകള്‍ ആരംഭിച്ചു. നൂറ് കണക്കിന് കിടക്കകള്‍ക്ക് ഓക്‌സിജന്‍ സപ്ലൈ കിട്ടാനുള്ള പരിപാടികള്‍ ആരംഭിച്ചു. ഇതിന്റെയെല്ലാം ഭാഗമായാണ് മരണനിരക്ക് കുറയ്ക്കാനായത്.

തുടക്കത്തില്‍ 0.5 ആയിരുന്നു മരണനിരക്ക്‌. ജൂലൈ മാസത്തില്‍ 0.7 ആയി. ഒരിക്കല്‍ പോലും മരണനിരക്ക് ഒരുശതമാനത്തില്‍ അധികമായില്ല. സംസ്ഥാനത്ത് കേസുകളുടെ എണ്ണം വര്‍ധിച്ചപ്പോഴും മരണനിരക്ക് ഉയര്‍ന്നിട്ടില്ല. ടെസ്റ്റുകളുടെ എണ്ണത്തില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കോവിഡ് വ്യാപനം തടയുന്നതില്‍ ഏറ്റവും ശാസ്ത്രീയമായി ഇടപെടാന്‍ കേരളത്തിന് കഴിഞ്ഞു. ദിവസവും 20,000 കേസുകള്‍ വരെ എത്തുമെന്നായിരുന്നു കരുതിയത്. എല്ലാ വകുപ്പുകളുടെയും കൃത്യമായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് അത് കുറയ്ക്കാനായത്.

Share News