
നമ്മളിൽ കോവിടില്ലാത്തവർ അവരെ കല്ലെറിയട്ടെ ..??.
ജേക്കബ് പുന്നൂസ് IPS
അയൽ പക്കത്തു കോവിടു വന്നാൽ നമ്മൾ മരിക്കും എന്നും നാട്ടിലാർക്കെങ്കിലും കോവിടു വന്നാൽ അതിഭീകരമെന്നും ആശങ്കപ്പെട്ടു നാട്ടിലെല്ലാം ചിലർക്ക് വിഭ്രാന്തി.
എഴുപതു കഴിഞ്ഞ എന്റെ ഒരു ബന്ധു ബാംഗ്ലുരിൽനിന്നു നാട്ടിൽ വന്നിട്ട് ഫ്ലാറ്റിൽ താമസിക്കുന്നു. ഒറ്റക്കവിടെ താമസിക്കുന്ന അവരെ എങ്ങനെ ഒഴിവാക്കണമെന്നാണ് സഹ ഫ്ലാറ്റ് കുടുംബങ്ങളുടെ ചിന്ത. പഠിച്ച പണി പതിനെട്ടും അവർ പയറ്റുന്നുണ്ട് എന്നാണറിവ്!
മറ്റു സ്ഥലങ്ങളിൽനിന്ന് വന്നവരിൽ നൂറിലൊരാൾക്കുപോലും കോവിടില്ല എന്നാണു കഴിഞ്ഞ മൂന്നു മാസത്തെ അനുഭവം. കോവിടു വന്നവരിൽ തന്നെ , മറ്റു ഗുരുതര രോഗം ഒന്നും ഇല്ലെങ്കിൽ , ആയിരത്തിൽ ഒരാൾ പോലും മരിക്കുന്നുമി ല്ല.
ഓരോ വർഷവും ksrtc ബസിടിച്ചു 150 പേർ കൊല്ലപ്പെടുന്ന നാടാണിത്. 40 ബസ്സിന് ഒരാൾ എന്ന നിരക്കിൽ 150 പേർ നിരത്തിൽ എല്ലാ വർഷവും മരിക്കുന്നു. എന്നിട്ടും കൂടുതൽ ബസ്സുകളാണ് നമുക്കാവശ്യം. സൂപ്പർസോണിക് ആണെങ്കിൽ അതായിരിക്കും എല്ലാവര്ക്കും ഇഷ്ടം !!
എല്ലാവരും എപ്പോഴും മാസ്‌ക് ധരിച്ചാൽ, നമുക്ക് കാര്യമായ മറ്റസുഖങ്ങളില്ലെങ്കിൽ, കൊറോണ മൂലം മലയാളിയുടെ മരണസാധ്യത ബസ് മൂലമുള്ള മരണ സാധ്യതയേക്കാൾ വളരെ കുറവാണ്.
അതുകൊണ്ടു കൊറോണ സാധ്യത യുള്ള സ്ഥലങ്ങളിൽ നിന്ന് വന്നവരെ ഭയത്തോടെ കാണുന്നതും ആട്ടിപ്പായിക്കുന്നതും ക്രൂരവും സംസ്കാരശൂന്യവും ആണ്. ജാഗ്രതയോടെ, രോഗം പകരാത്ത രീതിയിൽ പെരുമാറിയാൽ യാതൊരു അപകടവുമില്ല.
ഒരു കാര്യം നാമെല്ലാം ഓർക്കണം: സ്വയം ചോദിക്കണം. രോഗിയെന്ന് സംശയിക്കുന്നവനെ കല്ലെറിയാൻ, “ഞാൻ രോഗിയല്ല” എന്നാർക്കാണുറപ്പു?
ബാംഗ്ളൂരിൽനിന്നൊരാൾ ഒരു രോഗ ലക്ഷണവുമില്ലാതെ ഒരിടത്തു വന്ന് , അയാൾ വന്ന കാര്യം എല്ലാവരെയും അറിയിച്ചു വീട്ടിൽ കഴിഞ്ഞുകൂടിയാൽ ആർക്കും കാര്യമായ ഒരു റിസ്കുമില്ല.
പിന്നെയും ഞാൻ അയാളെ കല്ലെറിഞ്ഞു ആട്ടിപ്പായിക്കാൻ ശ്രമിച്ചാൽ, എന്നോടാർക്കും ചോദിക്കാം .. “കല്ലെറിയുന്ന നിങ്ങൾക്കു കൊറോണ ഇല്ലെന്നു എന്താണുറപ്പ്?”
ഒരാൾക്കും തനിക്കു കൊറോണ ഇല്ലെന്നു പൂർണമായി ഉറപ്പിക്കാൻ പറ്റില്ല. ആർക്കും എപ്പോൾ വേണമെങ്കിലും അതു വരാം. യാതൊരു ലക്ഷണവുമില്ലാതെയും കൊറോണ നമ്മെ ബാധിക്കാം : നാം അറിയാതെ നാം തന്നെ കൊറോണ ചിലപ്പോൾ പരത്തിയേക്കും. ചിലപ്പോൾ ഞാൻ കൈയിലെടുത്തു എറിയുന്ന കല്ലിലെ കൊറോണ കൊണ്ടായിരിക്കും ബാംഗ്ലൂരിൽനിന്നു വന്നവന് കോവിഡ് കിട്ടുന്നത്!!
ബസ്സിന് കല്ലെറിയുന്നത് തെറ്റാണ്. അതിനേക്കാൾ പതിന്മടങ്ങു തെറ്റാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ക്രമ പ്രകാരം വന്ന് അയലത്തു താമസിക്കുന്നവനെ ആട്ടിപ്പായിക്കുന്നതും തുരത്തിയോടിക്കാൻ ശ്രമിക്കുന്നതും!
മനുഷ്യത്വം മറക്കാതെ ,
മനസ്സ് മരവിക്കാതെ,
മഹാമാരിയെ മനസ്സൊരുമയോടെ ,
നമുക്ക് നേരിടാം ..

Jacob Punnoose IPS is the ex-DGP and as the State Police Chief.(Director General of Police) of Kerala. After serving more than three and a half decades in the Indian Police Service and in Kerala Police, He retired on 31 August 2012.He was succeeded by Sri K.S.Balasubramanian IPS as the State Police Chief on 1 September 2012.