
കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്.
എ.അയ്യപ്പനും ഞാനും
സംഭവം 1994-ലാണ്,മഹാരാജാസ് കോളേജിന്റെ നടുമുറ്റത്തേക്ക് പ്രാഞ്ചിപ്രാഞ്ചി കവി എ.അയ്യപ്പനെത്തി.നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെയായിരുന്നു ആ മുഖം.
കവിയുടെ തലവെട്ടം കണ്ടപ്പോഴെ മലയാളം ഡിപ്പാർട്ട് മെന്റ് ശൂന്യമായി.അദ്ധ്യാപകരെല്ലാം പലവഴി മണ്ടി….അയ്യപ്പനെ അഭിമുഖീകരിച്ചാൽ പണം മാത്രമല്ല,ചിലപ്പോൾ മാനവും പോകുമെന്ന് മുന്നനുവങ്ങളിൽ നിന്നും അവർ പഠിച്ചിട്ടുണ്ടല്ലോ….
ഞങ്ങൾ എം.എ.മലയാളംകാർ..കണ്ടിട്ടുണ്ട്..കണ്ടിട്ടുണ്ട്…അയ്യപ്പനെ കണ്ടിട്ടുണ്ട് എന്ന മട്ടിൽ ഗൗരവക്കാരായി ക്ലാസ്സിൽതന്നെ കൂടി.പക്ഷേ മലയാളം ബി.എ.കുട്ടികൾ ആവേശത്തോടെ കവിയെ ഏറ്റെടുത്തു.ഡിപ്പാർട്ട്മെന്റിന് താഴത്തെ മരച്ചോട്ടിൽ നിന്നും ആഘോഷമായി മുകളിലെ ഹാളിലേക്ക് ആനയിച്ചു..അത് കവിക്കും രസിച്ചു…ഉള്ളിൽ കിടക്കുന്ന ദ്രാവകത്തിന്റെ ശക്തി മുഖഭാവങ്ങളിൽ പ്രകടമാണ്…കുശലാന്വേഷണം കഴിഞ്ഞ് അയ്യപ്പൻ കുട്ടികൾ ആവശ്യപ്പെട്ട പ്രകാരം കവിതചൊല്ലിത്തുടങ്ങി… പതറിവീഴുന്ന ശബ്ദത്തിൽ കഥയും കവിതയും പ്രവഹിച്ചുതുടങ്ങി.ഇടക്ക് ഉറക്കെച്ചിരിച്ച് പരസ്പര ബന്ധമില്ലാത്ത കാര്യങ്ങൾ പറയും…സിനിമാപാട്ടും പാടും.കുട്ടികൾ കൈയ്യടിച്ച് പ്രോത്സാഹിപ്പിച്ചു..
അങ്ങിനെ കവിയരങ്ങ് കൊഴുക്കുന്നതിനിടെയാണ് അയ്യപ്പൻ മുൻപിലിരുന്ന പെൺകുട്ടിയുടെ അടുത്ത് പോയി എന്തോ പറഞ്ഞത്.സമീപത്തിരുന്ന ആൺകുട്ടികളും അത് കേട്ടു…അടുത്തനിമിഷം അന്തരീക്ഷം മാറി.പെൺകുട്ടിയോട് അശ്ലീലം പറഞ്ഞു എന്ന് പറഞ്ഞ് കുട്ടികൾ അയ്യപ്പനെ വളഞ്ഞു.ആകെ ബഹളം.ചിലർ പിടിച്ച് തള്ളി…ഓളത്തിൽപ്പെട്ട കൊതുമ്പുവള്ളം പോലെ കവി വിദ്യാർത്ഥികൂട്ടത്തിൽപ്പെട്ട് ഉലഞ്ഞു.പെൺകുട്ടിയാകട്ടെ മുഖംപൊത്തി തേങ്ങാൻ തുടങ്ങി. ചിലർ അയ്യപ്പനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. ചേട്ടൻമാരെന്ന അധികാരത്തോടെ ഞങ്ങളും ഇടപെട്ടു….ബഹളത്തിനിടയിൽ നിന്നും ഒരുവിധത്തിൽ കോണിയിറക്കി കവിയെ താഴെ എത്തിച്ചു. ’’ഞാനവളോടൊന്നും പറഞ്ഞില്ല..എന്റെ കാറിന്റെ ഡിക്കിയിൽ കയറ്റിക്കൊണ്ടുപോകാം…എന്നാണ് പറഞ്ഞത്..അതിനെന്തിനാ ഇത്ര പുകല്…?അയ്യപ്പൻ ന്യായം പറഞ്ഞു..കുട്ടികൾ മുകളിൽ നിന്നും കൈചൂണ്ടി ഭീഷണിപ്പെടുത്തുന്നുണ്ട്. കവിതിരിഞ്ഞ് നിന്ന് കുട്ടികളോട് കയർക്കുന്നു. ഒരുവിധത്തിൽ പിടിച്ച് വലിച്ച് ഗേറ്റിനടുത്തെത്തിച്ച് തടികേടാക്കാതെ സ്ഥലം കാലിയാക്കിക്കോളാൻ പറഞ്ഞു.അപ്പോൾ അയ്യപ്പൻ കാലിയായ കീശയിൽ കൈതട്ടിക്കാണിച്ചുക്കൊണ്ട്,നയാപ്പെസയില്ല…കൈയ്യിൽ നയാപൈസയില്ല…എന്ന പാട്ട് പാടാൻ തുടങ്ങി.ചുരുങ്ങിയസമയം കൊണ്ട് 95 രൂപ പിരിച്ച് കവിക്ക് കൈമാറി…റോഡിൽ തിരക്കായതിനാൽ കൈപിടിച്ച് മറുവശത്ത് ബസ് സ്റ്റോപ്പിൽ എത്തിച്ചാണ് മടങ്ങിയത്. വൈകീട്ട് നാലുമണിയോടെ ഞാൻ ഹോസ്റ്റലിലേക്കെത്തുമ്പോൾ മുൻവശത്ത് കുട്ടികളുടെ കൂട്ടം..അതാ നടുക്ക് അയ്യപ്പൻ..ലേശം ആട്ടമുണ്ട് ശരീരത്തിന്.കുട്ടികളുമായി എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുകയാണ്..എന്നേക്കണ്ടതും അടുത്തേക്ക് വന്നു,മദ്യത്തിന്റെ രൂക്ഷഗന്ധം..
നാട്ടിലേക്ക് പോയില്ലേ….?എന്ന ചോദ്യത്തിന് കവികൾക്കെന്ത് നാട്..ഏത് നാട്……എന്നായിരുന്നു മറുപടി.എൻ.ബി.എസ്സിൽ പോയി…അവൻമാര് കാശൊന്നും തന്നില്ല..പിന്നെ തിരിച്ചുപോന്നു..ഒന്നുറങ്ങണം…ശബ്ദത്തിൽ അവശത. സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടുന്ന അയ്യപ്പനെ താങ്ങി രണ്ടാം നിലയിലെ എന്റെ മുറിയിലെത്തിച്ചു. റൂംമേറ്റ് സുനിൽ നാട്ടിൽ പോയിട്ട് വന്നിട്ടില്ല.എന്റെ കട്ടിലിൽ കയറി അയ്യപ്പൻ ചമ്രംപടിഞ്ഞിരുന്നു.പിന്നെ തോൾസഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത് തുറന്നു…ബിരിയാണിയുടെ മണം മുറിയിൽ പരന്നു.വേണോ..?ഞാൻ വേണ്ടെന്ന് തലയാട്ടിക്കാണിച്ചു.പിന്നെ കവി കുനിഞ്ഞിരുന്ന് ബിരിയാണി കഴിക്കാൻ തുടങ്ങി.ഞാൻ മുറിക്ക് പുറത്തിറങ്ങിയപ്പോൾ ചങ്ങാതിമാർ മുന്നിറിയിപ്പ് തന്നു’’ഇതിയാനെ ഇറക്കിവിട്ടില്ലെങ്കിൽ നിനക്ക് പണിയാകും..”ഞാൻ താഴെ മെസ്സിൽ പോയി കാപ്പികുടിച്ചുവന്നപ്പോഴേക്കും കവി ഉറക്കം പിടിച്ചിരുന്നു.ചുണ്ടിന്റെ കോണിൽ ഒരു ചിരി ഒളിപ്പിച്ചുവെച്ച് ഒരു പൈതലിനെപ്പോലെ ശാന്തമായ ഉറക്കം….
ഞാൻ തൽക്കാലം സുഹൃത്ത് എബിയുടെ മുറിയിൽ അഭയം തേടി.പിന്നെ പതിവുപോലെ കൂട്ടുകാർക്കൊപ്പം നഗരം കറങ്ങിയടിച്ച് സെക്കൻറ് ഷോയും കണ്ടാണ് മടങ്ങിയെത്തിയത്.ചാരിയിട്ട വാതിലിലൂടെ നോക്കിയപ്പോൾ അയ്യപ്പൻ ഗാഢനിദ്രയിലാണ്… പിറ്റേന്ന് ഏഴുമണികഴിഞ്ഞു എഴുന്നേറ്റപ്പോൾ..മെല്ലെ മുറിയിലെത്തിയപ്പോൾ അയ്യപ്പനില്ല.ഷീറ്റ് വൃത്തിയായി കട്ടിലിൽ മടക്കിവെച്ചിരിക്കുന്നു.അതിനുമേൽ ഒരു പുസ്തകവും…ബലിക്കുറുപ്പുകൾ എന്ന കവിതാസമാഹാരം ആയിരുന്നു അത്.
കറുത്തമഷികൊണ്ട് അയ്യപ്പൻ അതിൽ ഒപ്പ് ചാർത്തിയിരുന്നു.
കൃതികളെ മാത്രം ഇഷ്ടപ്പെടുക,അത് വെച്ച് രചയിതാക്കളെ വിലയിരുത്താനോ ആരാധിക്കാനോ നിൽക്കരുത് ..അന്നും ഇന്നും എന്റെ പോളസി അതാണ്..
എങ്കിലും അയ്യപ്പന്റെ ആ സമ്മാനം ഞാൻ ഏറെക്കാലം സൂക്ഷിച്ചിരുന്നു.ഇപ്പോഴത് നോക്കിയിട്ട് കാണുന്നില്ല.
.ഒരുപക്ഷേ ആളില്ലാതെ കാടുകയറിക്കിടക്കുന്ന വൈക്കത്തെ എന്റെ തറവാട് വീട്ടിലെ പുസ്തകക്കൂട്ടങ്ങൾക്കുള്ളിൽ അതുണ്ടാവും…

Jijo Cyriac