
എവുപ്രാസ്യമ്മയെ കൂട്ടുപിടിച്ച് വിശുദ്ധിയുടെ പാതയിലൂടെ നമുക്കും സഞ്ചരിക്കാം.
എവുപ്രാസ്യാമ്മ – പ്രാർഥനയുടെ അമ്മ
സി.എം.സി കുടുംബത്തിലെ പനിനീർ പുഷ്പം , വിശുദ്ധിയുടെ പരിമളം പരത്തി വിടർന്നു പരിലസിക്കുമ്പോൾ , ആ കുടുംബത്തിലെ ബന്ധപ്പെട്ട വ്യക്തിയെന്ന നിലയിൽ എനിക്കും അഭിമാനവും അതിലേറെ ആനന്ദവുമുണ്ട്.
അമ്മയുടെ ജീവിതം പരിശോധിച്ചാലറിയാം ഒത്തിരി വലിയ കാര്യങ്ങൾ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷേ ഈശോയോടുള്ള അത്യഗാധമായ സ്നേഹം അമ്മയെ പ്രാർഥിക്കുന്ന അമ്മയാക്കി മാറ്റി. ജപമാല മണികൾ ഉരുട്ടി ചാപ്പലിന്റെ മൂലയിൽ , സക്രാരിയുടെ കാവൽക്കാരിയായ് , ഈശോയെയും ധ്യാനിച്ചിരിക്കുന്ന എവുപ്രാസ്യാമ്മ. ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി ജപമാലകൾ കൊണ്ട് പൂക്കൾ തീർത്തവൾ.
ആരാലും അറിയപ്പെടാത്ത വിശുദ്ധയാകാൻ കൊതിച്ച സി.എവുപ്രാസ്യ എങ്ങനെയാണ് വിശുദ്ധയായ് മാറിയത്!
പ്രാർഥന എന്ന അച്ചുതണ്ടിലാണ് സി. എവുപ്രാസ്യയുടെ ജീവിതം കറങ്ങിക്കൊണ്ടിരുന്നത്. പ്രാർഥന പ്രധാന ഭക്ഷണമായപ്പോൾ, മത്സ്യമാംസാദികൾ ഉപേക്ഷിക്കുക മാത്രമല്ല, രുചികരങ്ങളായ ഭക്ഷണങ്ങളും വേണ്ടെന്നു വച്ചു. കുരിശാണ് രക്ഷ, കുരിശിലാണ് ഏക രക്ഷ എന്നു മനസിലാക്കി , ദാരിദ്ര്യവും എളിമയും അഭ്യസിച്ച്, സഹനങ്ങളെ കുരിശിനോട് ചേർത്തു വച്ച് ക്രൂശിതന്റെ പ്രാണപ്രേയസിയായ് അവൾ മാറി. മനുഷ്യ ദുഷ്ടിയിൽ നികൃഷ്ടമെന്നുന്ന പലതും , ദൈവ ദൃഷ്ടിയിൽ ഉൽകൃഷ്ടമാണെന്നും, ദൈവ സ്നേഹത്താൽ നാം ചെയ്യുന്ന ചെറിയ പ്രവൃത്തിക്കു പോലും തമ്പുരാൻ പ്രതിഫലമേകുമെന്നും അമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെയും അഭിമാനമായ് മാറിയ അമ്മ ഇന്ന് നമ്മോട് എന്താണ് പറയുന്നത് ?
മൊബൈലിന്റേയും ഇന്റർനെറ്റിന്റേയും അമിതോപയോഗം , വിലയേറിയ സമയത്തെ കവർന്നെടുക്കുമ്പോൾ, സ്രഷ്ടാവായ ദൈവത്തെയോർക്കാനും അവന്റെയൊപ്പം അല്പ നേരമിരിക്കാനും സമുക്ക് സമയമില്ലാതെ വരുന്നു… ചെയ്തു കൂട്ടുന്നതെന്തും പേരിനും പെരുമയ്ക്കുമായ് മാറുമ്പോൾ എളിമയുടെ ഈ ദാസി നമുക്കു മുന്നിൽ താഴ്മയുടെ പാഠങ്ങളുമായ് എത്തുന്നു.
നമുക്കും താഴാൻ പഠിക്കണ്ടേ ?
കോവിഡ് മഹാമാരി അനിശ്ചിതത്തിന്റേയും ആശങ്കകളുടേയും അസ്വസ്ഥതകളുടേയും കൊടുങ്കാറ്റായ് നമുക്ക് മുന്നിൽ വീശിയടിക്കുമ്പോൾ കൊടുങ്കാറ്റിനെ ശാന്തമാക്കിയോ നേ കൂട്ടുപിടിക്കാൻ നമുക്കാവുന്നുണ്ടോ? എവുപ്രാസ്യമ്മയെപ്പോലെ അവനെ സ്വന്തമാക്കാൻ നമുക്ക് കഴിയുന്നുണ്ടോ ?
പ്രാർഥിക്കാൻ സഹായം ചോദിച്ചു വരുന്നവർക്ക മാത്രമല്ല, ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി സദാ ജപമാല ചൊല്ലി പ്രാർഥിച്ച എവുപ്രാസ്യമ്മയെപ്പോലെ പ്രാർഥിക്കാൻ നമുക്കാവുന്നുണ്ടോ?
ഞാനും ആന്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു. നമുക്കും ജപമാലകൾ കൈയിലെടുക്കാം
… മറ്റുള്ളവർക്കായ് പ്രാർഥിച്ചു തുടങ്ങാം…..എല്ലാ മനുഷ്യരേയും ദൈവം വിശുദ്ധിയിലേക്കാണ് വിളിച്ചിരിക്കുന്നത്. എവുപ്രാസ്യമ്മയെ കൂട്ടുപിടിച്ച് വിശുദ്ധിയുടെ പാതയിലൂടെ നമുക്കും സഞ്ചരിക്കാം……
ഏവർക്കും തിരുനാൾ മംഗളങ്ങൾ

ഡെൻസി വർഗീസ്