മൂന്നാറിൽ വൻ മണ്ണിടിച്ചിൽ:നിരവധി പേർ കുടുങ്ങി കിടക്കുന്നതായി വിവരം

Share News

മൂന്നാര്‍: മൂന്നാറിലെ രാജമലക്കടുത്ത് ഉരുള്‍പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് പെട്ടിമുടി തോട്ടം മേഖലയില്‍ വന്‍ മണ്ണിടിച്ചിലുണ്ടായെന്ന് റിപ്പോര്‍ട്ട്. മണ്ണിടിഞ്ഞ് പെട്ടിമുടി സെറ്റില്‍മെൻറിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീണുവെന്നാണ് സംശയിക്കുന്നത്. 80 പേര്‍ മണ്ണിനടിയിലുണ്ടെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമാണിത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമീപത്തെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മണ്ണിടിച്ചിലുണ്ടായെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ദുരന്തവ്യാപ്തി അറിവായിട്ടില്ല. പൊലീസിനോ റവന്യൂ വകുപ്പിനോ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. പ്രദേശത്തെ ബന്ധിപ്പിക്കുന്ന പെരിയവരൈ പാലം കഴിഞ്ഞ ദിവസം തകർന്നിരുന്നു.

കഴിഞ്ഞ പ്രളയകാലത്താണ് പെരിയവര പാലം തകര്‍ന്നത്. പുതിയ പാലം നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ താല്‍ക്കാലിക പാലവും തകരുകയായിരുന്നു. പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. അതിനാല്‍ വാഹനങ്ങള്‍ക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയുണ്ട്.തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്.

Share News