
ലാലേട്ടന്റെ സൗമ്യ സംഭാഷണവും, സൗഹൃദ ഭാവവും അന്നും ഇന്നും ഒന്നു പോലെയാണ്.

ലാലേട്ടനെ ആദ്യമായി നേരിൽ കണ്ടതിന്റെ മധുരിക്കും ഓർമ്മകൾ… സംഭവം നടന്നത് ഏകദേശം 23 വർഷങ്ങൾക്കു മുമ്പാണ്. കൃത്യമായ മാസം /വർഷം ഓർമ്മയില്ല. ഞാൻ അന്ന് കേരളത്തിലെ പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന നല്ല ഹോട്ടലുകളിൽ ഒന്നിന്റെ ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന കാലം. ഒരുദിവസം ഹോട്ടലിലെ ജനറൽ മാനേജർ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് എന്നെ വിളിച്ച് ഒരു സിനിമാ ഷൂട്ടിംഗിനായി നമ്മുടെ ഹോട്ടലിൽ കുറച്ചു റൂമുകൾ, കുറച്ച് ദിവസത്തേക്ക് ബുക്ക് ചെയ്യണം എന്ന് പറഞ്ഞു. സുരേഷ് ബാലാജിയുടെ പേരിലായിരുന്നു ബുക്കിംഗ്. പിന്നീടാണ് മനസ്സിലായത് മോഹൻലാലിനെ വച്ച് കണ്ണൻ ദേവൻ തേയിലക്ക് വേണ്ടി ടാറ്റാ ടീ ഒരുക്കുന്ന പരസ്യ ചിത്രത്തിനു വേണ്ടിയായിരുന്നു ആ ഷൂട്ടിംഗ് എന്ന്. “മോഹൻലാലും ഞങ്ങളുടെ ഹോട്ടലിൽ താമസിക്കുന്നു” എന്ന വിവരം വളരെ ആവേശത്തോടെയാണ് അന്ന് കേട്ടത്. പക്ഷേ ഷൂട്ടിങ് സമയത്ത്, ആ പരസ്യ സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാവരും ഹോട്ടലിൽ വന്നിരുന്നെങ്കിലും മോഹൻലാലും, നായികയായിരുന്ന മീനയും, സുരേഷ് ബാലാജിയും ഒക്കെ ടാറ്റയുടെ ടീയുടെ ബംഗ്ലാവിലാണ് താമസിച്ചത്. നിർമാതാവ് എന്ന നിലയിൽ സുരേഷ് ബാലാജി എല്ലാദിവസവും ഞങ്ങളുടെ ഹോട്ടലിൽ എത്തുകയും എല്ലാ കാര്യങ്ങൾക്കും ഉള്ള നിർദ്ദേശങ്ങൾ എനിക്ക് നൽകുകയും ചെയ്തിരുന്നു. മൂന്നാറിലെ തേയില തോട്ടങ്ങൾക്ക് നടുവിലുള്ള പല ലൊക്കേഷനുകളിൽ ആയിരുന്നു ഷൂട്ടിംഗ്. ലാലേട്ടൻ അടക്കം അവിടെയുള്ള ആളുകൾക്ക് എല്ലാവർക്കും വേണ്ടിയുള്ള ഭക്ഷണം കൊടുത്തിരുന്നത് ഞങ്ങളുടെ ഹോട്ടലിൽ നിന്നും ആയിരുന്നു…. ഞങ്ങളോട് വളരെ അടുത്ത സൗഹൃദം പുലർത്തി ഇടപഴകുന്ന സുരേഷ് ബാലാജി സാർ, ലാലേട്ടന്റെ ഭാര്യാസഹോദരൻ ആണെന്നുള്ള വിവരം മനസ്സിലാക്കിയതിന്റെ ബലത്തിൽ ഒരു ദിവസം ധൈര്യസമേതം ആ ആഗ്രഹം അദ്ദേഹത്തെ അങ്ങ് അറിയിച്ചു… “അതിനെന്താ കുഴപ്പം…? ഫുഡ് കൊണ്ടുവരുന്ന വണ്ടിയുടെ കൂടെ പോന്നോളൂ… ഞാനവിടെ കാണും..” എന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.. അങ്ങനെ ഞാനും എന്റെ സുഹൃത്ത് സതീഷും കൂടി ടാറ്റായിലെ ഉദ്യോഗസ്ഥന്മാർക്കും ഷൂട്ടിംഗ് ക്രൂവിനും മാത്രം കടന്നുചെല്ലാൻ അനുവാദമുള്ള ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തി…. അവിടെ ചെന്നപ്പോൾ ആദ്യം കണ്ടത് മോഹൻലാലിന്റെ പ്രസിദ്ധമായ പജീറോ വണ്ടി ആയിരുന്നു. അതിനാൽ ആദ്യം വണ്ടിത്തന്നെ വിശദമായി ഒന്ന് കാണാം എന്ന് വച്ചു… അന്നത്തെ വണ്ടിയുടെ ഡ്രൈവർ ഇന്നത്തെ “ആന്റണി പെരുമ്പാവൂർ” തന്നെ ആയിരുന്നോ എന്ന് അത്ര നിശ്ചയമില്ല… അദ്ദേഹത്തോട് ആഗമനം ഉദ്ദേശം ആയ സുരേഷ് ബാലാജിയെ കാണണമെന്ന് ആഗ്രഹം അറിയിച്ചു. അദ്ദേഹം ഞങ്ങളെയും കൂട്ടി സുരേഷ് സാറിന്റെ അരികിൽ കൊണ്ട് വിട്ടു. ലാലേട്ടൻ അപ്പോൾ ഷൂട്ടിംഗ് ആവശ്യങ്ങൾക്കായി മേക്കപ്പിന്റെ തിരക്കിലാണെന്നും, ഷൂട്ടിങ്ങിന് ഇടവേളയിൽ അദ്ദേഹത്തെ കാണുവാൻ അവസരമൊരുക്കി തരാമെന്നും, ഞങ്ങളോട് വിശ്രമിച്ചു കൊള്ളാനും ചിരിച്ചു കൊണ്ട് പറഞ്ഞു. ആദ്യമായി ഒരു സിനിമ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിയതിന്റെ കൗതുകം കൊണ്ട് വിശ്രമിക്കാനൊന്നും ഞങ്ങൾക്ക് മനസ്സുവന്നില്ല. അതുകൊണ്ട് നിർമാതാവിന്റെ “അടുത്ത ആളുകൾ” എന്നുള്ള സ്വാതന്ത്ര്യം ഉപയോഗിച്ച് എല്ലായിടവും ഒന്ന് ചുറ്റി കാണുവാൻ ഞങ്ങൾ തീരുമാനിച്ചു. തേയില തോട്ടങ്ങൾക്ക് നടുവിലുള്ള പച്ചപ്പുല്ലു നിറഞ്ഞ സ്ഥലത്തെ, ഒറ്റപ്പെട്ട ഒരു മരത്തിന്റെ ചില്ലയിൽ വളരെ നീളമുള്ള ഒരു ഊഞ്ഞാൽ കെട്ടി തയ്യാറാക്കുന്നതും, പിന്നീട് പ്രിയപ്പെട്ട ലാലേട്ടൻ വെള്ള ജുബ്ബയും കസവുമുണ്ടും ഉടുത്ത് അങ്ങോട്ട് വന്നതും, സെറ്റ് സാരിയിൽ അതീവ സുന്ദരിയായി വന്ന നായിക മീനയെ ഊഞ്ഞാലിൽ പിടിച്ചിരുത്തി, സംവിധായകന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് ആട്ടി വിടുന്നതും, അതിനിടയ്ക്ക് എന്തൊക്കെയോ ഡയലോഗുകൾ ചെവിയിൽ പറയുന്നതും, ചിരിക്കുന്നതും ഒക്കെ അടുത്തുനിന്നു കാണുവാനുള്ള അസുലഭ നിമിഷങ്ങൾ ആണ് അന്ന് ജീവിതത്തിൽ ലഭിച്ചത്. ആ സീനുകൾ പൂർത്തിയാക്കിയപ്പോൾ സുരേഷ് സാർ ഞങ്ങളെ വിളിച്ച് ലാലേട്ടന്റെ അടുത്തു കൊണ്ടുപോയി പരിചയപ്പെടുത്തുകയും ഞങ്ങൾ കുറച്ച് സമയം സംസാരിക്കുകയും, ഒരുമിച്ച് ഫോട്ടോ എടുക്കുകയും ഒക്കെ ചെയ്തത് ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആയി മനസ്സിൽ എന്നും അവശേഷിക്കുന്നു…ഇന്നത്തെ ലാലേട്ടൻ അല്ല അന്നത്തെ ലാലേട്ടൻ എങ്കിലും അദ്ദേഹത്തിന്റെ സൗമ്യ സംഭാഷണവും, സൗഹൃദ ഭാവവും അന്നും ഇന്നും ഒന്നു പോലെയാണ്. അറുപതാം പിറന്നാൾ ആഘോഷിക്കുന്ന ലാലേട്ടന് ഒരു എളിയ ആരാധകന്റെ ആശംസകൾ… ഒപ്പം ഈ മനോഹര നിമിഷങ്ങൾ സമ്മാനിച്ച സുരേഷ് ബാലാജി സാറിനെ നന്ദിയോടെ സ്മരിക്കുന്നു..
(അദ്ദേഹമാണ് കഴുത്തിൽ ക്യാമറയും തൂക്കി നിൽക്കുന്ന ആൾ)Love you…. Lalettaaa.
ജെയ്‌സൺ കാളിയാനി/.FB

