
മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്.
മദ്യവ്യാപനത്തിനിടവരുത്തി കേരളത്തെ അരാജകവും അരക്ഷിതവുമായ ദുരിതാവസ്ഥയിലേയ്‌ക്കെത്തിച്ച പിണറായി സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത ക്രിമിനല്‍ കുറ്റകൃത്യമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
മദ്യലഹരിയില്‍ സ്വന്തം മാതാപിതാക്കളെ മക്കള്‍തന്നെ കൊന്നൊടുക്കുന്ന അതിക്രൂരവും അസാധാരണവുമായ സ്ഥിതിവിശേഷമാണ് കേരളത്തില്‍ സംജാതമായിട്ടുള്ളത്. കുടുംബ ബന്ധങ്ങള്‍ക്കോ സൗഹൃദത്തിനോ യാതൊതു വിലയും കല്‍പ്പിക്കാതെ ആര്‍ക്കും ആരെയും കൊന്നുതള്ളാവുന്ന ഈ ദുരവസ്ഥ അടിച്ചേല്‍പ്പിച്ചത് സര്‍ക്കാര്‍തന്നെയാണെന്നതാണ് ഏറെവിചിത്രമായിട്ടുള്ളത്.
ഇതിനെല്ലാംപുറമെ മദ്യലഹരിയില്‍ സംസ്ഥാനത്തുടനീളം അക്രമങ്ങളും സംഘര്‍ഷങ്ങളും വ്യാപകമായിരിക്കുകയാണ്. മഹാവിപത്തായ കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനായി മാര്‍ച്ച് 25 ന് മദ്യശാലകള്‍ അടച്ചിട്ടതിനുശേഷം മെയ് 28 ന് തുറക്കുന്നതുവരെയുള്ള 64 ദിവസം നമ്മുടെ സംസ്ഥാനം യഥാര്‍ത്ഥത്തില്‍ ‘ദൈവത്തിന്റെ സ്വന്തം നാടു’തന്നെയായിരുന്നു.
കേരള പൊലീസ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ റിപ്പോര്‍ട്ടനുസരിച്ച് കുറ്റകൃത്യങ്ങള്‍ ഗണ്യമായികുറഞ്ഞതും കുടുംബ സമാധാനവും സാമ്പത്തിക ഭദ്രതയും മെച്ചപ്പെട്ടതും കണ്ടില്ലെന്നുനടിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ‘മദ്യവ്യാപന കടുംകൈ’പ്രയോഗം ഉണ്ടായത്.
ജന നന്മയെയും ക്ഷേമത്തെയും പാടെഅവഗിച്ച് മദ്യമുതലാളിമാര്‍ക്കും മദ്യകുത്തക കമ്പനികള്‍ക്കും മാത്രം ഗുണകരമായ പിണറായി സര്‍ക്കാരിന്റെ ‘മദ്യരാജ്’ നാടിനെയും ജനങ്ങളെയും മഹാ ദുരന്തത്തിലേയ്ക്കാണ് നയിച്ചത്.
സ്വന്തം പ്രകടനപത്രികയില്‍ ജനങ്ങള്‍ക്കുനല്‍കിയ വാഗ്ദാനത്തിന് നേരെവിപരീതമായി മദ്യവ്യാപനം നടത്തി നാടിനെ നശിപ്പിക്കുന്ന പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയ്ക്ക് ചരിത്രം മാപ്പ്‌നല്‍കില്ല.
മുൻ മന്ത്രി വി എം സുധിരൻ