
പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശം: മരിച്ചയാളുടെ മുഖം കാണാം
തിരുവനന്തപുരം: കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ സർക്കാർ വീണ്ടും പുതുക്കി. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകുന്നതാണ് പുതിയ നിർദ്ദേശം. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കൾക്ക് കാണാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവസരമൊരുക്കും.
മാനദണ്ഡങ്ങൾ പാലിച്ച് മതപരമായ ആചാരങ്ങളോടെ മൃതദേഹം സംസ്കരിക്കാൻ അനുവാദമുണ്ടെങ്കിലും മൃതദേഹത്തിൽ സ്പർശിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ കുളിപ്പിക്കാനോ അനുവാദമില്ല.
സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും. പക്ഷേ, പങ്കെടുക്കുന്നവർ നിശ്ചയമായും ആളകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
10 വയസിന് താഴെയുള്ളവരും 60 വയസിന് മുകളിലുള്ളവരും മറ്റ് രോഗങ്ങൾ അലട്ടുന്നവരും മൃതദേഹവുമായി നേരിട്ട് സമ്പർക്കമുണ്ടാകാൻ പാടില്ല. മൃതദേഹത്തിൽ നിന്നും അണുബാധയുണ്ടാകുന്നത് തടയാൻ ആഴത്തിൽ കുഴിയെടുത്താകണം സംസ്കാരം നടത്തേണ്ടത്.