
ഇനിമുതൽ എല്ലാവർക്കും ക്വാറൻൈറൻ വേണ്ട: മാർഗ്ഗരേഖയിൽ മാറ്റം
തിരുവനന്തപുരം: കൊവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കുള്ള ക്വാറൻ്റൈൻ സംബന്ധിച്ച പ്രോട്ടോക്കോളിൽ മാറ്റം വരുത്തി ആരോഗ്യവകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്ന ഹൈ റിസ്ക് കാറ്റഗറിയിൽപ്പെട്ടവർ മാത്രം ഇനി 14 ദിവസത്തെ ക്വാറൻ്റൈനിൽ പോയാൽ മതിയാവും.
രോഗിയുമായി ഒരു മീറ്ററിനുള്ളിൽ ഇടപഴകിയവർ, നേരിട്ട് ശാരീരിക സാമീപ്യം ഉണ്ടായവർ, സുരക്ഷാ കവചം ഇല്ലാതെ ഇവരെ പരിചരിച്ച ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർ, രോഗം സ്ഥിരീകരിച്ചവരുമായി ഒരേ വീട്ടിൽ താമസിക്കുന്നവർ, ഒന്നിച്ച് ഭക്ഷണം കഴിക്കുകയോ ഒരേ മുറിയിൽ കഴിയുകയോ ചെയ്തവർ, ഇവർ ഉപയോഗിച്ച പാത്രങ്ങൾ, വസ്ത്രങ്ങൾ എന്നിവ കൈകാര്യം ചെയ്തവർ, കൊവിഡ് രോഗിക്കൊപ്പം ഒരേ ആശുപത്രി റൂമിൽ കഴിയുകയും ഒരേ ശുചിമുറി ഉപയോഗിക്കുകയും ചെയ്തവർ, അടുത്തിരുന്ന് യാത്ര ചെയ്തവർ എന്നിവരാണ് സമ്പർക്കപ്പട്ടികയിൽ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുക.
സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുന്ന ലോ റിസ്ക് വിഭാഗക്കാർ എല്ലാവരും അടുത്ത 14 ദിവസത്തേക്ക് ആൾക്കൂട്ടം, പൊതുപരിപാടികൾ, യാത്രകൾ എന്നിവയിൽ നിന്നും ഒഴിഞ്ഞു നിന്നാൽ മതി.
സമ്പർക്കപ്പട്ടികയിലെ ലോ റിസ്ക് കാറ്റഗറിക്കാരെ കൂടാതെ രണ്ടാം നിര സമ്പർക്കത്തിൽ വന്നവർക്കും (സെക്കൻഡറി കോണ്ടാക്ട്) ഈ നിർദേശം ബാധകമാണ്. അതേസമയം ഇവരെല്ലാം കർശനമായി സാമൂഹിക അകലം പാലിക്കുകയും മുഴുവൻ സമയവും മാസ്ക് ധരിക്കുകയും വേണം. കേരളത്തിന് പുറത്തു നിന്നും വരുന്നവർക്കെല്ലാം 28 ദിവസം ക്വാറൻ്റൈൻ ഏർപ്പെടുത്തിയ തീരുമാനവും മാറ്റിയിട്ടുണ്ട്. ഇനി കേരളത്തിലേക്ക് വരുന്നവർ 14 ദിവസത്തെ ക്വാറൻ്റൈൻ പാലിച്ചാൽ മതിയാവും. ചുരുങ്ങിയ ദിവസത്തെ അവധിക്ക് കേരളത്തിലേക്ക് മടങ്ങാനിരിക്കുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം ഗുണം ചെയ്യും.