ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപത ജ്ഞാനസ്നാനം നല്‍കി.

Share News

മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡില്‍ ഗർഭഛിദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തിയ 14 കുഞ്ഞുങ്ങള്‍ക്ക് മാഡ്രിഡ് അതിരൂപതാധ്യക്ഷന്‍ കർദ്ദിനാൾ കാർലോസ് ഒസോറോ ജ്ഞാനസ്നാനം നല്‍കി. ഗര്‍ഭവതികളായ അമ്മമാർക്ക് പിന്തുണ നൽകുന്ന കത്തോലിക്കാ സംഘടനയായ മാസ് ഫ്യൂച്ചുറോയാണ് ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ഇടപെടല്‍ നടത്തി കുഞ്ഞുങ്ങളെ രക്ഷിച്ചത്. പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മാഡ്രിഡിലെ അരാവാക്കയിലെ വിശുദ്ധ ജോസ് മരിയ എസ്‌ക്രിവ പള്ളിയിലാണ് ജ്ഞാനസ്നാന ചടങ്ങുകള്‍ നടന്നത്. കുഞ്ഞുങ്ങളുടെ അടുത്ത ബന്ധുക്കളും രക്ഷാപ്രവർത്തനം നടത്തിയ മാസ് ഫ്യൂച്ചുറോയിലെ സന്നദ്ധപ്രവർത്തകരും ശുശ്രൂഷയില്‍ പങ്കെടുത്തു. ജ്ഞാനസ്നാനം സ്വീകരിച്ച 14 കുട്ടികളില്‍ 6 വയസ്സ് മുതൽ ഒരു മാസം വരെ പ്രായമുള്ളവരുണ്ട്.

കത്തോലിക്ക സഭയിലേക്ക് രണ്ട് അമ്മമാർക്ക് പുറമെ ഒൻപത് കുട്ടികൾ ഉടൻ ജ്ഞാനസ്നാനം സ്വീകരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത് മാസ് ഫ്യൂച്ചുറോയാണ്. കുട്ടികളെ പരിപാലിക്കാൻ ആവശ്യമായതെല്ലാം അമ്മമാർക്ക് ഒരുക്കി നല്‍കുന്ന മാസ് ഫ്യൂച്ചുറോ സംഘടന സെക്കൻഡറി വിദ്യാഭ്യാസം, ക്ലാസുകൾ, പ്രൊഫഷണൽ വർക്ക് ഷോപ്പുകൾ, തൊഴിൽ തിരയൽ, നിയമോപദേശം എന്നിവയിലും സ്ത്രീകളെ സഹായിക്കുന്നുമുണ്ട്. ഗർഭാവസ്ഥയുടെ 14 ആഴ്ച വരെ സ്പെയിനിൽ ഗര്‍ഭഛിദ്രം നിയമപരമാണ്. സമീപ വർഷങ്ങളിലായി ഗര്‍ഭഛിദ്ര നിരക്ക് താഴ്ന്നിട്ടുണ്ട്.

La VITA

Share News