
രാജമല ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി: ധനസഹായം പ്രഖ്യാപിച്ചു
മൂന്നാര്‍: രാജമല ദുരന്തത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.അപകടത്തിൽപെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു.
മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കും. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് അടിയന്തര സഹായം. ഇടുക്കി രാജമലയില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ ദുരന്തത്തില്‍ വേദന പങ്കുവയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
വേദനയുടെ ഈ മണിക്കൂറുകളില്‍ തന്റെ ചിന്തകള്‍ ദുഖത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണെന്ന് അദ്ദേഹം ട്വീറ്റില്‍ കുറിച്ചു . ദുരിതബാധിതര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ട് എന്‍ഡിആര്‍എഫും ഭരണകൂടവും പ്രവര്‍ത്തിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജമല ദുരന്തത്തില്‍ 16 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. 12 പേരെ രക്ഷപെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലേക്കു മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും.50 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.രക്ഷപ്പെട്ടവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതില്‍ പളനിയമ്മാളുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്.