ലാൽ ബഹദൂർ ശാസ്ത്രിയെ സ്മരിക്കുമ്പോൾ .

Share News

ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ശ്രീ ലാൽ ബഹദൂർ ശാസ്ത്രിയുടെ ജന്മദിനമാണ് ഒക്ടോബർ 2.

ജവഹർലാൽ നെഹ്റുവിനു ശേഷം ഇന്ത്യൻ ഭരണകൂടത്തെ നയിക്കാൻ നിയമിതനായ സ്വാതന്ത്ര്യ സമര നേതാവ്. രാഷ്ട്രീയ നിലപാടുകൾ കൊണ്ടു എതിരാളികളെപ്പോലും വശീകരിച്ച ഭരണതന്ത്രജ്ഞൻ, ഇന്ത്യയുടെ ആത്മാവിനെ പിടിച്ചു നിർത്തുന്ന കർഷകർക്കു വേണ്ടിയും അതിർത്തി കാക്കുന്ന പട്ടാളകാർക്കും വേണ്ടിയും ജയ ഭേരി മുഴക്കിയ (ജയ് ജവാൻ ജയ് കിസാൻ) മനുഷ്യ സ്നേഹി. അർപ്പണബോധം, ധാർമ്മികത, സത്യസന്ധത, സമഗ്രത, ഉത്തരവാദിത്വബോധം , കഠിന നിഷ്ഠ എന്നിവ സമന്വയിപ്പിച്ചാൽ ലഭിക്കുന്ന ഇന്ത്യൻ രാഷ്ട്രിയ മാതൃക.

ഈ കാലഘട്ടത്തിലെ രാഷ്ടീയ നേതാക്കൾ മനപാഠമാകേണ്ട പാഠപുസ്തകം അതാണ് ലാൽ ബഹദൂർ ശാസ്ത്രി .

രാഷ്ട്രീയ അഖണ്ഡതയുടെ പര്യായം 1956 ആഗസ്റ്റു മാസത്തിൽ ആന്ധ്രാപ്രദേശിലെ മഹബൂബ്നഗറിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ 112 പേർ മരണമടഞ്ഞു. സംഭവത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് അന്നു റെയിൽവേ മന്ത്രിയായിരുന്ന ശാസ്ത്രി രാജിവച്ചെങ്കിലും നെഹ്റു രാജി സ്വീകരിക്കാൻ തയ്യാറായില്ല. കുറേ മാസങ്ങൾക്കു ശേഷം 1956 നവംബറിൽ തമിഴ്നാട്ടിലെ അരിയലൂരിൽ 142 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തെ തുടർന്ന് ശാസ്ത്രി രാജിവെച്ചു . രാജി ഇത്തവണയും ജവഹർലാൽ നെഹ്റു നിരസിച്ചെങ്കിലും ശാസ്ത്രി തൻ്റെ തീരുമാനത്തിൽ ഉറച്ചു നിന്നു. രണ്ടാമത്തെ രാജി ശാസ്ത്രിയുടെ രാഷ്ടീയ ധാർമ്മികതയുടെയും അഖണ്ഡതയുടെയും ഏറ്റവും ഉയർന്ന തെളിവായി നെഹ്റുപോലും പറയുകയുണ്ടായി. സത്യസന്ധതയും ധാർമ്മികതയുംസ്വാതന്ത്ര സമരം നടക്കുന്ന കാലം ശാസ്ത്രി ബ്രിട്ടീഷ് ഭരണത്തിൻ്റെ കീഴിൽ ജയിൽ വാസം അനുഭവിക്കുന്ന കാലം. മകൾ ഗുരുതരമായി രോഗബാധിതയായതിനാൽ ജ്യാമത്തിനപേക്ഷിച്ചു. സ്വാതന്ത്രസമരത്തിൽ പങ്കെടുക്കരുതെന്ന വ്യവസ്ഥയിൽ പതിനഞ്ചു ദിവസത്തേക്ക് ശാസ്ത്രിക്കു ജാമ്യം അനുവദിച്ചു . ശാസ്ത്രി വീട്ടിലെത്തിയെപ്പോഴേക്കും മകൾ മരണമടഞ്ഞിരുന്നു. മൃതസംസ്കാര ശുശ്രൂഷകൾ നിർവ്വഹിച്ച് മൂന്നാം ദിവസം അനുവദനീയമായ പന്ത്രണ്ടു ദിവസങ്ങൾ ശേഷിക്കേ തന്നെ ശാസ്ത്രി തിരികെയെത്തി.

മറ്റൊരിക്കൽ, ശാസ്ത്രി ജയിലിലായിരിക്കേ മകനു ഗുരുതരമായി രോഗം പിടിപെട്ടു. ഏഴു ദിവസം മകൻ്റെ കൂടി ചിലവഴിക്കാൻ ജയിൽ വാർഡൻ ശാസ്ത്രിക്കു അനുവാദം നൽകി. മകൻ സുഖം പ്രാപിച്ചില്ലെങ്കിലും എഴു ദിവസങ്ങൾക്കു ശേഷം ശാസ്ത്രി ജയിലിൽ തിരികെ എത്തി. ഭാഗ്യമെന്നു പറയട്ടെ മകൻ സുഖം പ്രാപിക്കുകയും ജീവിതത്തിലേക്കു തിരികെ വരുകയും ചെയ്തു.

സമ്പത്തില്ലാത്ത രാഷ്ടീയക്കാരൻ ശാസ്ത്രി “സമ്പത്തില്ലാത്ത രാഷ്ട്രീട്രീയക്കാരൻ” എന്നാണ് സാധാരണ അറിയപ്പെട്ടിരുന്നത്. ദരിദ്ര കുടുംബത്തിൽ ജനിച്ച ശാസ്ത്രി ലളിത ജീവിതം നയിക്കുകയും ദരിദ്രരനായി മരിക്കുകയും ചെയ്തു. രാഷ്ട്രീയം ജന സേവനത്തിനാണ് ധന സമ്പാദനത്തിനല്ല എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ലാൽ ബഹൂദർ ശാസ്ത്രി

മതേതരത്വത്തിൻ്റെ കാവൽക്കാരൻശാസ്ത്രി മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്നതിനെ ശക്തമായി എതിർത്തിരുന്നു.

ഡൽഹിയിലെ റാം ലീലാ മൈതാനിയിലെ ഒരു പ്രസംഗത്തിൽ ശാസ്ത്രി പറഞ്ഞു “ഞാൻ ഒരു ഹിന്ദുവാണ്, ഈ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന മുഷ്താഖ് ഒരു മുസ്ലീമാണ്. നിങ്ങളെ അഭിസംബോധന ചെയ്ത ഫ്രാങ്ക് ആന്റണി ഒരു ക്രിസ്ത്യാനിയാണ്. സിഖുകാരും പാർസികളും ഇവിടെയുണ്ട്. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, സിഖുകാർ, പാഴ്സികൾ, തുടങ്ങി മറ്റെല്ലാ മത വിശ്വാസികളും ഈ രാജ്യത്തിലുണ്ട്. നമുക്ക് ക്ഷേത്രങ്ങളും മോസ്കുകളും ഗുരുദ്വാരകളും പള്ളികളും ഉണ്ട്. എന്നാൽ ഇതെല്ലാം നമ്മൾ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം ഇതാണ്. പാക്കിസ്ഥാൻ സ്വയം ഒരു ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് സ്വയം പ്രഖ്യാപിക്കുകയും മതത്തെ ഒരു രാഷ്ട്രീയ ഘടകമായി ഉപയോഗിക്കുകയും ചെയ്യുമ്പോൾ, ഇന്ത്യക്കാരായ നമുക്ക് ഏത് മതം തിരഞ്ഞെടുക്കാവാനുംപിന്തുടരാനും ഇഷ്ടമുള്ള രീതിയിൽ ആരാധിക്കാനും സ്വാതന്ത്ര്യമുണ്ട്.

“ഫാ. ജയ്സൺ കുന്നേൽ mcbs

Share News