
താഴത്തങ്ങാടി കൊലപാതകം:പ്രതി പിടിയിൽ
കോട്ടയം: താഴത്തങ്ങാടിയില്‍ ദമ്ബതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍(23) ആണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് രേഖപ്പെടുത്തിയതെന്ന് കോട്ടയം എസ്പി ജയദേവ് മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള ദേഷ്യത്തില്‍ തലക്കടിച്ചു കൊന്നെന്ന് പ്രതി സമ്മതിച്ചു. തിങ്കളാഴ്ച രാവിലെ എട്ടിന് പ്രതി വീട്ടിലെത്തുകയും അവിടെ നിന്ന് ഭക്ഷണം വാങ്ങി കഴിക്കുകയും ചെയ്തു. പിന്നീട് സാലിയെ ആക്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഷീബയെ ആക്രമിച്ചത്. മോഷണശ്രമമായിരുന്നുവെന്നും എസ്പി പറഞ്ഞു.
മുഹമ്മദ് ബിലാലിന് സാലിയുടെ വീടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. ഇയാള്‍ ഇലക്ട്രീഷന്‍ ആയിരുന്നു. തെളിവ് നശിപ്പിക്കാനാണ് ഷോക്ക് അടിപ്പിക്കാന്‍ ശ്രമിച്ചതും ഗ്യാസ് തുറന്നുവിട്ടതുമെന്നും പോലീസ് പറഞ്ഞു.
ബിലാല്‍ തന്റെ വീട്ടില്‍നിന്നും ഞായറാഴ്ച പുറത്തു പോയിരുന്നുവെന്നും പിന്നീട് പുറത്തുകൂടി കറങ്ങി നടന്നശേഷമാണ് തിങ്കളാഴ്ച രാവിലെ സാലിയുടെ വീട്ടിലെത്തിത്. മോഷ്ടിച്ച കാറുമായി കുമരകത്തെ പന്പിലെത്തിയതോടെയാണ് ഇയാളെ പിടികൂടാനായതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.