
ആലുവയിലെ കുഞ്ഞ് മരിച്ചത് നാണയം വിഴുങ്ങിയിട്ടല്ല: രാസ പരിശോധനാ ഫലം പുറത്ത്
ആലുവ: ആലുവ കടുങ്ങല്ലൂരിൽ മൂന്ന് വയസുകാരന്‍ പൃഥ്വിരാജ് നാണയം വിഴുങ്ങി മരിച്ച സംഭവത്തില്‍ രാസപരിശോധനാ ഫലം പുറത്ത്. നാണയം വിഴുങ്ങിയതല്ല പകരം ശ്വാസതടസമാണ് കുട്ടിയുടെ മരണ കാരണം. ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു രൂപ നാണയം വിഴുങ്ങി 18 മണിക്കൂറിനകമായിരുന്നു കുട്ടി മരണം. ചികിത്സാപിഴവ് മൂലമാണ് മരണമെന്ന ആരോപണം കുട്ടിയുടെ ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ നാണയം വിഴുങ്ങിയത് മൂലമല്ല ശ്വാസ തടസം ഉണ്ടായത്. കുട്ടിക്ക് മുമ്പും ശ്വാസതടസം ഉണ്ടായിട്ടുള്ളതായി സംശയം ഉയര്‍ന്നിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കുട്ടിയുടെ വയറ്റില്‍ വന്‍ കുടലിന്റെ ഭാഗത്തായി രണ്ട് നാണയങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ശേഷം മൃതദേഹം സ്വദേശമായ കൊല്ലം പരവൂരില്‍ സംസ്‌കരിച്ചു.
നാണയം വിഴുങ്ങിയതിന് പിന്നാലെ ആലുവ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ കുട്ടിയെ എത്തിച്ചിരുന്നു. പഴവും വെള്ളവും കൊടുത്താല്‍ മലത്തിനോടൊപ്പം നാണയവും പുറത്തേക്ക് വരുമെന്ന് പറഞ്ഞ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.