മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.

Share News

മലമുകളിലെ തീവണ്ടി.മൂന്നാറിലേക്കുള്ള ഒരു വിനോദയാത്രയുടെ ഭാഗമായി ഒരു പഴയ ടീ എസ്റ്റേറ്റ് ഓഫീസ് സന്ദർശിക്കാൻ ഇടയായി. പക്ഷെ അതൊരു റെയിൽവേ സ്റ്റേഷൻ ആയിരുന്നു എന്നറിഞ്ഞപ്പോൾ എനിക്ക് ആശ്ചര്യം തോന്നി.

മൂന്നാറിൽ ഒരു റയിൽവേ സ്റ്റേഷനോ?

മഞ്ഞു മൂടിയ മലനിരകൾക്ക് ഇടയിലൂടെ ഓടുന്ന ട്രെയിൻ.

കണ്ടു മറന്ന ഏതൊ സിനിമയിലെയോ, വായിച്ച ഏതൊ കഥയിലേയോ പോലെ സുന്ദരമായ ചിത്രം.

ഇന്നും ബ്രിട്ടീഷ് സംസ്കാരത്തിന്റെ അവശേഷിപ്പുകൾ പേറുന്ന മൂന്നാറിന്റെ ഹൃദയ ഭൂമിയിലൂടെ ഒരു കാലത്ത് തീവണ്ടി ഓടിയിരുന്നു എന്നത് ഇന്ന് ഓർക്കുമ്പോൾ കൗതുകം ഉണ്ടാക്കുന്നു.ബ്രിട്ടീഷുകാരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്ന മൂന്നാർ അന്ന് ഏഷ്യയിലെ സ്വിറ്റ്സർലാന്റ് എന്നാണ് അറിയപ്പെട്ടിരുന്നത്.

1909 മുതൽ 1924 വരെയുള്ള കാലം മൂന്നാറിന്റെ സുവർണകാലം ആയിരുന്നു. ആ കാലഘട്ടത്തിലാണ് ഇവിടെ വ്യവസായ ആവശ്യങ്ങൾക്ക് ഉൾപ്പെടെ റെയിൽവേ സംവിധാനം ഉണ്ടായിരുന്നത്. പിന്നീട് അപ്രതീക്ഷിതമായി ഉണ്ടായ ഒരു മഹാപ്രളയം ഏൽപ്പിച്ച മുറിവുകളാണ് ഇവിടുത്തെ റെയിൽവേ സംവിധാനത്തെ തകർക്കുന്നത്.

ഒരു വലിയ പ്രളയം അപ്പാടെ നശിപ്പിച്ച ചരിത്ര ശേഷിപ്പുകൾ നമുക്കിപ്പോഴും അവിടെ കാണാം.പിന്നീട് ബ്രിട്ടീഷുകാർ പ്രളയശേഷമുള്ള മൂന്നാറിനെ പുതിയ ഒന്നാക്കി മാറ്റി.അന്ന് മൂന്നാർ റെയിൽവേ സ്റ്റേഷൻ ആയിരുന്ന ആ സ്ഥലമാണ് ഞാൻ സന്ദർശിച്ച ടാറ്റ ടീയുടെ ഓഫീസ്. തേയിലക്കെട്ടുകളുടെ തീക്ഷ്ണ ഗന്ധവും പേറി ട്രെയിൻ ഓടിയിരുന്ന റെയിൽവേ ട്രാക്ക് പിന്നീട് റോഡ് ആയി മാറിയതും ചരിത്രം.

പഴയ റെയിൽവേയുടെ ഓർമ്മകൾ ഉണർത്തിക്കൊണ്ട് റോപ്പ് വേ സ്റ്റേഷന്റെയും അലൂമിനിയം ബ്രിഡ്ജിന്റെയും ബോർഡുകൾ ഇന്നും നിലനിൽക്കുന്നു

. മൂന്നാറിലേക്ക് പിന്നീട് ഒരിക്കൽ പോലും തീവണ്ടി ഓടിക്കയറിയിട്ടില്ല.

ചില യാത്രകൾ വിനോദത്തെ ക്കാളും വിജ്ഞാനവും അതിലുപരി ആശ്ചര്യവും നമുക്ക് സമ്മാനിക്കുന്നു

.യാത്രകൾ അറിവിന്റെ പാതകളാണ്

.പാർവതി പി ചന്ദ്രൻ

Share News