പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

Share News

കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ലോഞ്ചിംഗ് ചടങ്ങിന്റെ കെട്ടും മട്ടും കണ്ടപ്പോൾ പദ്ധതിയുടെ നിർമ്മാണപ്രവർത്തനം ആരംഭിക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങാണെന്നാണ് തോന്നിയത്.

പിന്നീടാണ് മനസ്സിലായത് പദ്ധതിയുടെ ലോഞ്ചിങ് മാത്രമാണ് നടന്നതെന്ന്.

ഈ പദ്ധതി നമ്മുടെ സംസ്ഥാനത്തിനും വയനാട്, കോഴിക്കോട് ജില്ലകൾക്കും ഏറെ പ്രയോജനകരമാണെന്നുമുള്ളതിൽ യാതൊരു തർക്കവുമില്ല. പക്ഷേ ഏകദേശം 900 കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയുടെ സർവ്വേ തുടങ്ങാൻ പോകുന്നതേയുള്ളൂവെന്നതാണ് യാഥാർത്ഥ്യം. ഭൂമി ഏറ്റെടുക്കൽ സംബന്ധിയായി യാതൊരുവിധ നടപടികളും ആരംഭിച്ചിട്ടില്ല.

കിഫ്ബിയുടെ പ്രൊജക്റ്റ് ആണെങ്കിലും പ്ലാനിംഗ് ബോർഡ് ഈ പദ്ധതിക്ക് അംഗീകാരം നൽകണം. അത് ഉണ്ടായിട്ടില്ല. സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം, ആഗോള ടെൻഡർ എന്നിങ്ങനെ ഒരുപാട് കടമ്പകൾ കടന്നു വേണം നിർമ്മാണ പ്രവർത്തനം ആരംഭിക്കുവാൻ. ചുരുക്കിപ്പറഞ്ഞാൽ ഈ ലോഞ്ചിങ് ഒരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി കാണേണ്ടിവരും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് 5 മാസം മാത്രം അവശേഷിക്കുമ്പോൾ, ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഈ പദ്ധതി തുടങ്ങാൻ സാധിക്കില്ല എന്നുള്ള കാര്യം ഉറപ്പാണ് (തുടങ്ങിയാൽ സന്തോഷം). മുൻകാല ഇടതുപക്ഷ സർക്കാരുകളുടെ ശൈലിയുടെ അടിസ്ഥാനത്തിൽ ഇതൊരു തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രണ്ട് ഉദാഹരണങ്ങൾ പറയാം ഒന്ന് 2010 ഓഗസ്റ്റ് പതിനാറിന് അന്നത്തെ മുഖ്യമന്ത്രി ബഹു : ശ്രീ വി എസ് അച്യുതാനന്ദൻ വിഴിഞ്ഞം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിന് ശിലാസ്ഥാപനം നടത്തി. എല്ലാ ഇംഗ്ലീഷ്- മലയാളം പത്രങ്ങളിലും ഫുൾ പേജ് സപ്ലിമെന്റ് ഇറക്കി മുഖ്യമന്ത്രി ഉൾപ്പെടെ എട്ട് മന്ത്രിമാരും ആ പരിപാടിയിൽ പങ്കെടുത്തു.

2011 തുറമുഖ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ശേഷം ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചപ്പോൾ മനസ്സിലായ കാര്യം തുറമുഖത്തേക്ക് നിർമ്മിക്കാൻ ഉദ്ദേശിച്ച 600 മീറ്റർ റോഡിന്റെ ഉദ്ഘാടനമാണ് കൊട്ടിഘോഷിച്ച് നടത്തിയത്. അതൊട്ട് പൂർത്തിയാക്കാൻ ആ ഗവൺമെന്റിനു സാധിച്ചതുമില്ല.

പരിസ്ഥിതി ആഘാത പഠനത്തിന് ടേംസ് ഓഫ് റഫറൻസ് അംഗീകരിച്ചു കിട്ടാനുള്ള അപേക്ഷ പോലും അന്നു കൊടുത്തിരുന്നില്ല. ചുരുക്കത്തിൽ അത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗം മാത്രമായിരുന്നു. പരിസ്ഥിതി കമ്മറ്റിയുടെ അനുമതിയില്ലാതെ റോഡ് നിർമ്മാണം ആരംഭിച്ചതിന്റെ പേരിൽ ഞങ്ങൾ കേന്ദ്രപരിസ്ഥിതി കമ്മിറ്റിക്കു മാപ്പ് അപേക്ഷ നൽകിയിട്ടാണ് പരിസ്ഥിതി അനുമതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചത്. ഇതുപോലെ കണ്ണൂർ എയർപോർട്ടിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 2010 ഡിസംബർ 17ന് കണ്ണൂർ എയർപോർട്ട് നിർമ്മാണ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി നിർവഹിച്ചു. എല്ലാ പത്രങ്ങളിലും സപ്ലിമെന്റ് ഇറക്കി അനവധി മന്ത്രിമാരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പിന്നീട് വകുപ്പ് മന്ത്രി എന്ന നിലയിൽ 2011ൽ നിർദ്ദിഷ്ട എയർപോർട്ടിന്റെ സ്ഥലത്ത് പോവുകയും ഫയലുകൾ പരിശോധിക്കുകയും ചെയ്തു. ഇവിടെയും പരിസ്ഥിതി അനുമതിക്കുള്ള അപേക്ഷ പോലും നൽകിയിട്ടുണ്ടായിരുന്നില്ല. പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ടെൻഡർ ക്ഷണിച്ചിരുന്നില്ല. ധനസമാഹരണം ആരംഭിച്ചിട്ടില്ലായിരുന്നു. എങ്കിലും എയർപോർട്ടിന്റെ ശിലാസ്ഥാപനം നടന്നു.

18 ലക്ഷം രൂപ ചിലവിൽ സ്ഥലത്തിന്റെ ചെറിയൊരു ഭാഗത്തെ ചുറ്റുമതിൽ നിർമ്മാണ ഉദ്ഘാടനമാണ് അന്ന് നടത്തിയത്. ഇതും തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളെ പറ്റിക്കാനുള്ള ഒരു കൺകെട്ട് വിദ്യ ആയിരുന്നു . ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് തുരങ്കപാതയുടെ ലോഞ്ചിങ് ചടങ്ങ് ജനങ്ങളെ കബളിപ്പിക്കുന്ന പരിപാടിയായി തോന്നിപ്പോകുന്നത് (ഇതിനുമുൻപ് ഒരു മെഗാ പദ്ധതിക്കും ലോഞ്ചിങ് ചടങ്ങ് ആഘോഷപൂർവ്വം സംഘടിപ്പിച്ചതായി അറിവില്ല). ഈ സർക്കാരിന്റെ കാലത്ത് ഒരു മെഗാ പദ്ധതിയും ആരംഭിച്ചിട്ടില്ല എന്നതും വിനയപൂർവ്വം ചൂണ്ടിക്കാണിച്ചു കൊള്ളട്ടെ. ഉമ്മൻചാണ്ടി സർക്കാർ ആരംഭിച്ചതും ഭാഗികമായി പൂർത്തീകരിച്ചതുമായ മെഗാ പദ്ധതികളുടെ ഉദ്ഘാടനം മാത്രമാണ് നാലര വർഷം കൊണ്ട് ഇടത് സർക്കാരിന് നടത്താൻ സാധിച്ചത് എന്നും വ്യക്തമാക്കട്ടെ.

ഈ രണ്ടു പദ്ധതികളും (വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം) യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ആരംഭിച്ചതെന്നും കണ്ണൂർ എയർപോർട്ടിന്റെ 90% (നിയമസഭയിലെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഉത്തരത്തോട് കടപ്പാട്) നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കിയതെന്നും അഭിമാനത്തോടെ പറയട്ടെ!

K Babu

Share News