
കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.
കൂദാശകളില്ലാതെ 225 വർഷം ജീവിച്ച ജപ്പാനിലെ ക്രിസ്ത്യാനികൾ.
1549 -ലാണ് ജപ്പാനിൽ ക്രൈസ്തവ സന്ദേശം പ്രഘോഷിയ്ക്കപ്പെട്ടത്. ഏകദേശം മൂന്നു ലക്ഷം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. 1587 മുതൽ ഇരുപത്തഞ്ചു വർഷത്തേക്ക് നടന്ന പീഡനം മൂലം ക്രൈസ്തവർ രഹസ്യജീവിതം നയിക്കേണ്ടി വന്നു.
ഫലമോ? എല്ലാ മിഷനറിമാരും രാജ്യത്തിൽനിന്നു പുറത്താക്കപ്പെട്ടു. കൂദാശകൾ ഇല്ലാതായി. പിന്നീട് 225 വര്ഷങ്ങള്ക്കു ശേഷമാണ് ജപ്പാനിൽ ക്രൈസ്തവർക്ക് സ്വാതന്ത്ര്യം കിട്ടിയത്.
രണ്ടു നൂറ്റാണ്ടിന്റെ പീഢനശേഷം ക്രിസ്ത്യാനികൾ ഇല്ലാതായിക്കാണും എന്ന് കരുതിയവർക്കു തെറ്റി. മാമ്മോദിസാക്കു സാധ്യതയുണ്ടായിരുന്നതിനാൽ അനേകർ മാമോദിസ സ്വീകരിച്ചിരുന്നു. അതിനായി പ്രത്യേക അല്മായ ശുശ്രൂഷകർ ഉണ്ടായിരുന്നു. മാതാവിന്റെ ചിത്രങ്ങൾ വച്ച് പ്രാർത്ഥിക്കുകയും ലത്തീനിൽ പ്രാർത്ഥനകൾ ചൊല്ലുകയും നോമ്പും വെള്ളിയാഴ്ച മാംസവർജ്ജനവും നടത്തുകയും ചെയ്തു ക്രൈസ്തവ വിശ്വാസം കാത്തു സൂക്ഷിച്ച ജപ്പാൻ ക്രൈസ്തവർ!
അവരെ ഇതിനെല്ലാം പ്രേരിപ്പിച്ചത് വലിയൊരു വിശ്വാസം ആയിരുന്നു. “ഒരു ദിവസം വൈദികർ വന്നു ഞങ്ങൾക്ക് പാപമോചനവും കുർബാനയും നൽകും”.
ഏഴു തലമുറ കഴിഞ്ഞു വൈദികർ വരുമെന്നു അവരിലെ ഒരു രക്തസാക്ഷിയായ ബാസ്റ്റിൻ പ്രവചിച്ചിരുന്നു. അത്ഭുതകരമാണ് കൂദാശകൾക്കു വേണ്ടി ദാഹിച്ചു കാത്തിരുന്ന ജപ്പാനിലെ ക്രൈസ്തവരുടെ കഥ.ലോക്ക് ഡൗൺ കാലത്തു നമുക്കും ദാഹത്തോടെ കൂദാശസ്വീകരണത്തിനായി കാത്തിരിക്കാം. ഏതാനും മാസങ്ങളെ നമ്മൾ കാത്തിരിക്കേണ്ടി വന്നുള്ളൂ.
നിരീശ്വരന്മാരുടെ ആർമാദം കാണുമ്പോൾ ഉള്ളിൽ ചിരി വരുന്നുണ്ട്. പള്ളി തുറക്കാനും കൂദാശകൾ എല്ലാവര്ക്കും സ്വീകരിക്കാനും സാധിക്കുന്ന കാലത്തിനായി ദാഹത്തോടെ കാത്തിരിക്കുന്നവരാണ് വിശ്വാസികൾ. അല്ലാതെ, കൂദാശകളുടെയും പൗരോഹിത്യത്തിന്റെയും നന്മകളിൽനിന്നകന്നു നിൽക്കുന്നവരല്ല.

മാർ തോമസ് തറയിൽ