
മലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക്പുതിയ രണ്ടു മെത്രാന്മാര്‍, ഗുഡ്ഗാവ് ഭദ്രാസനത്തിനു പുതിയ അധ്യക്ഷന്‍
തിരുവനന്തപുരം : മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഡല്‍ഹിയിലെ ഗുഡ്ഗാവ് സെന്‍റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്‍റെ പുതിയ മെത്രാനായി പൂനയിലെ കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മെത്രാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന തോമസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായെ പരിശുദ്ധ സുന്നഹദോസിന്‍റെ അപേക്ഷയിന്‍പ്രകാരം പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയായുടെ മെത്രാനായി പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ ഫാ. ഡോ. ആന്‍റണി കാക്കനാട്ടിനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാതോലിക്കേറ്റ് സെന്‍ററില്‍ സുവിശേഷസംഘത്തിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറായി ശുശ്രൂഷ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്‍റെ സഹായമെത്രാനായി മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍ കോറെപ്പിസ്കോപ്പയെ പരിശുദ്ധ സിംഹാസനത്തിന്‍റെ അംഗീകാരത്തോടെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരിശുദ്ധ സുന്നഹദോസ് തിരഞ്ഞെടുത്തു. തിരുവനന്തപുരം മേജര്‍ അതിഭദ്രാസനത്തിന്‍റെ മുഖ്യവികാരി ജനറാളായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം.

പൂന-കട്കി സെന്‍റ് എഫ്രേം ഭദ്രാസനത്തിന്‍റെ മേജര്‍ ആർക്കിഎപ്പിസ്കോപ്പല്‍ അഡ്മിനിസ്ട്രേറ്ററായി ഡോ. തോമസ്മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായെ മഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവാ നിയമിച്ചു.ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും മെയ് 7-ന് ഇന്ത്യന്‍ സമയം വൈകിട്ട് 3.30 നു പട്ടം സെന്‍റ് മേരീസ് കത്തീഡ്രലിലും നടന്നു. നിയുക്ത മെത്രാന്മാരെ കാതോലിക്കാബാവാ സ്ഥാനികചിഹ്നങ്ങള്‍ അണിയിച്ചു.
ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ സാമുവല്‍ മാര്‍ ഐറേനിയോസ്, തോമസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, വിന്‍സെന്‍റ് മാര്‍ പൗലോസ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജേക്കബ് പുന്നൂസ്, ശ്രീ. ജോണ്‍ മത്തായി എന്നിവര്‍ സന്നിഹിതരായിരുന്നു.


