തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി|പി ടിയുടെ നിലപാടുകള്‍ക്കുളള അംഗീകാരം: ഉമ തോമസ്

Share News

തിരുവനന്തപുരം: അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്‌നി ഉമാ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഉമാ തോമസിന്റെ പേര് കെപിസിസി ഹൈക്കമാന്റിന്് ശുപാര്‍ശ ചെയ്തു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും.

സ്ഥാനാര്‍ഥിയെ കെപിസിസി തീരുമാനിച്ചതായും നിര്‍ദ്ദേശം എഐസിസിക്ക് കൈമാറിയതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. ഒരു പേര് മാത്രമാണ് പരിഗണിച്ചതെന്നും ആര്‍ക്കും എതിര്‍പ്പില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ഥിയെ തീരുമാനിക്കാനായാത് നേട്ടമാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.പിടി തോമസിന് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരസ്വാരസ്യവും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പി ടിയുടെ നിലപാടുകള്‍ക്കുളള അംഗീകാരം: ഉമ തോമസ്

കൊച്ചി: പി ടി തോമസിന്റെ നിലപാടുകള്‍ക്കുളള അംഗീകാരമാണ് സ്ഥാനാര്‍ഥിത്വമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ്. തന്നെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഹൈക്കമാന്റിനോട് നന്ദിയെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

തൃക്കാക്കരയില്‍ പിടിക്ക് കിട്ടിയ അംഗീകാരം തനിക്കും ലഭിക്കും. പിടി തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു ഉമാ തോമസ് പറഞ്ഞു. ഡൊമനിക് പ്രസന്റേഷനും കെവി തോമസ് മാഷും ഒപ്പം നില്‍ക്കും. അവര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പിടി. അവര്‍ ഒരിക്കലും തനിക്കും പാര്‍ട്ടിക്കുമെതിരെ നില്‍ക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. വിജയം ഉറപ്പാണെന്നും ഉമ പറഞ്ഞു.

തൃക്കാക്കരയില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥയാക്കണമെന്ന കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

Share News