
വത്തിക്കാൻ ഗാർഡനിൽ മേയ് 30ന് പാപ്പയുടെ ജപമാല അർപ്പണം; വിശ്വാസികൾ അണിചേരും ഓൺലൈനിൻ

വത്തിക്കാൻ സിറ്റി: പരിശുദ്ധ അമ്മയ്ക്ക് സമർപ്പിതമായ മേയ് മാസ വണക്കത്തിന്റെ ഭാഗമായി, വത്തിക്കാൻ ഗാർഡനിലെ ലൂർദ് മാതാ ഗ്രോട്ടോയിൽ മേയ് 30ന് ഫ്രാൻസിസ് പാപ്പ ജപമാല അർപ്പിച്ച് പ്രാർത്ഥിക്കും. ലോകമെങ്ങുമുള്ള പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രങ്ങളും പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരും. വിശ്വാസീസമൂഹത്തിന് പങ്കുചേരാൻ ജപമാല അർപ്പണം വിവിധ മാധ്യമങ്ങളിലൂടെ തത്‌സമയം സംപ്രേഷണം ചെയ്യുമെന്നും വത്തിക്കാൻ അറിയിച്ചു. ശാലോം വേൾഡിലും തത്‌സമയം ലഭ്യമാകും.
വത്തിക്കാൻ സമയം വൈകിട്ട് 5.30നാണ് ജപമാല അർപ്പണം. അമേരിക്കയിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ, മെക്‌സിക്കോയിലെ ഗ്വാഡലൂപ്പെ, പോർച്ചുഗലിലെ ഫാത്തിമ, ഫ്രാൻസിലെ ലൂർദ്, ഇറ്റലിയിലെ സാൻ ജിയോവാനി, പോംപിയോ എന്നീ തീർത്ഥാടനകേന്ദ്രങ്ങളാണ് പാപ്പയ്‌ക്കൊപ്പം ജപമാലയിൽ അണിചേരുന്നത്. പന്തക്കുസ്താ തിരുനാളിന്റെ തലേദിനത്തിൽ ക്രമീകരിക്കുന്ന ജപമാല അർപ്പണം വിശ്വാസീസമൂഹത്തിന് വലിയ അനുഭവമായി മാറും.
കൊറോണമൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ചേർന്നുനിന്നുകൊണ്ട്, പരിശുദ്ധ അമ്മയുടെ സഹായം തേടി പ്രാർത്ഥിക്കുകയാണ് വിശേഷാൽ ജപമാല അർപ്പണത്തിലൂടെ പാപ്പ ഉദ്ദേശിക്കുന്നത്. ഗ്രോട്ടോയിലെ ജപമാല അർപ്പണത്തിന് നേതൃത്വം വഹിക്കുന്ന സുവിശേഷവത്ക്കരണത്തിനുവേണ്ടിയുള്ള പൊന്തിഫിക്കൽ കൗൺസിൽ, കൊറോണാ വ്യാപനം ശക്തമായിരുന്ന സ്ഥലങ്ങളിൽ നൂറുകണക്കിന് ജപമാലകൾ ലഭ്യമാക്കിയിട്ടുണ്ട്.
രോഗവിമുക്തരായവർ, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർ, മാധ്യമ പ്രവർത്തകർ, ഉദ്യോഗസ്ഥർ, ആശുപത്രി ചാപ്ലൈൻസ്, പ്രിയപ്പെട്ടവരെ നഷ്ടമായവർ തുടങ്ങിയവർക്കാണ് ജപമാലകൾ ലഭ്യമാക്കിയിരിക്കുന്നത്. കൊറോണാ മൂലം മരിയൻ തീർത്ഥാടനകേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നതിനാൽ, മേയ് മാസത്തിൽ അവിടേക്ക് സംഘടിപ്പിച്ചിരുന്ന തീർത്ഥാടന റാലികളെല്ലാം റദ്ദാക്കേണ്ടി വന്നിരുന്നു. അതുകൊണ്ടുതന്നെ പാപ്പയുടെ നേതൃത്വത്തിൽ ലൂർദ് ഗ്രോട്ടോയിൽ നടക്കുന്ന ദിവ്യബലി കൂടുതൽ ശ്രദ്ധേയമാകും.