ക്രൈസ്തവ മാദ്ധ്യമങ്ങള്‍ സത്യം മൂടി വയ്ക്കരുത് : ഫ്രാന്‍സിസ് മാര്‍പാപ്പ.

Share News

സത്യം മൂടിവയ്ക്കാതെയും വാര്‍ത്ത വളച്ചൊടിക്കാതെയും നൂതനമായ ഒരു സാക്ഷ്യം നല്കാന്‍ ക്രൈസ്തവ മാദ്ധ്യമ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് ഫ്രാന്‍സിസ് മാര്‍ പാപ്പ ആവശ്യപ്പെട്ടു. തൊഴില്‍പരമായ ഉന്നത ധര്‍മ്മബോധം അതിനവരെ ബാധ്യസ്ഥരാക്കുന്നു. ക്രൈസ്തവ മാദ്ധ്യമ പ്രവര്‍ത്തകര്‍ ഭാവിയെക്കുറിച്ചുള്ള പ്രത്യാശയുടെ വക്താക്കളും വിശ്വാസത്തിന്റെ സംവാഹകരും ആയിരിക്കണം – പാപ്പ പറഞ്ഞു. ബെല്‍ജിയത്തിലെ ഒരു ക്രൈസ്തവ വാരികയായ ”തേര്‍സിയൊ”യുടെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ മുപ്പതിലേറെ പ്രവര്‍ത്തകരെ വെള്ളിയാഴ്ച വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സിസ് പാപ്പ.

വാര്‍ത്തകള്‍ ഇന്നു നാം ജീവിക്കുന്ന സമൂഹത്തില്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അത് ഗുണനിലവാരമുള്ളതാകുമ്പോള്‍, ലോകം അഭി മുഖീകരിക്കേണ്ടിവരുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും നന്നായി മനസ്സിലാക്കാന്‍ നമ്മെ പ്രാപ്തരാക്കുകയും വ്യക്തിപരവും കുടുംബപരവും സാമൂഹ്യവുമായ പ്രവര്‍ത്തന ശൈലിക്ക് പ്രചോദനമേകുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. മനഃസാക്ഷി രൂപീകരണത്തിന് സംഭാവന ചെയ്യാന്‍ കഴിവുറ്റതായ, സഭയുടെയും ലോകത്തിന്റെയും ജീവിതത്തെ സംബന്ധിച്ച ഗുണമേന്മയുള്ള വിവരങ്ങളേകുന്നതില്‍ വൈദഗ്ദ്ധ്യമുള്ള ക്രൈസ്തവ മാദ്ധ്യമങ്ങളുടെ സാന്നിധ്യം അതീവ പ്രാധാന്യമര്‍ഹിക്കുന്നു. മുന്‍വിധികളുടെയും പുറന്തള്ളലിന്റെയും സകല രൂപങ്ങളിലുംനിന്ന് മുക്തമായ ഒരു പുത്തന്‍ ജീവിതശൈലി സമൂഹങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ക്രിസ്തീയ മാദ്ധ്യമത്തിനുള്ള പങ്ക് സുപ്രധാനമാണ് – പാപ്പ പറഞ്ഞു. വിവരവിനിമയം സഭയുടെ സുപ്രധാനമായ ഒരു ദൗത്യമാണെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു.

Share News