
സ്വർണ വില വീണ്ടും കുതിച്ചുയരുന്നു; ഒറ്റദിവസംകൊണ്ട് പവന് 400 രൂപ ഉയർന്നു
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒറ്റദിവസംകൊണ്ട് പവന് 400 രൂപയാണ് ഉയർന്നത്. ഇന്ന് പവന് 34,720 രൂപയും ഗ്രാമിന് 30 രൂപകൂടി 4,340 രൂപയുമാണ് വില. ജൂൺ ആറു മുതൽ എട്ടു വരെ തുടർച്ചയായ മൂന്ന് ദിവസം ഒരേനിരക്കിലായിരുന്നു സ്വർണവില. പവന് 34,160 രൂപയും ഗ്രാമിന് 4,270 രൂപയുമായിരുന്നു.
തിങ്കളാഴ്ച ഉച്ചമുതലാണ് സ്വർണവില വീണ്ടും ഉയർന്നത്. ചൊവ്വാഴ്ച പവന് 160 രൂപ ഉയർന്ന് 34,320 രൂപയും ഗ്രാമിന് 4,290 രൂപയുമായി സ്വർണ വില ഉയരുകയായിരുന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു ജൂൺ ആറു മുതൽ എട്ടു വരെയുള്ള സ്വർണ വില. ജൂണിലെ ഇതുവരെയുള്ള കണക്കുപ്രകാരം ഈ മാസത്തെ ഏറ്റവും ഉയർന്ന വില പവന് 35,040 രൂപയാണ്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയരുകയാണ്. ഇന്ന് ഔൺസിന് 1,725.95 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഔൺസിന് 1,700.74 ഡോളറിലാണ് വ്യാപാരം നടന്നത്. തിങ്കളാഴ്ച ഔൺസിന് 1689.86 ഡോളറിലായിരുന്നു വ്യാപാരം.
അതേസമയം ഇന്ത്യൻ വിപണിയിൽ ഇന്ന് സ്വർണ വില ഇടിഞ്ഞു. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 46,570 ഡോളറായി കുറഞ്ഞു. നാല് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ ഇടിവാണ്. ഇന്നലെ സ്വർണ വില 10 ഗ്രാമിന് 500 രൂപ വരെ ഉയർന്നിരുന്നു.
കഴിഞ്ഞ മാസം 18-ാം തിയതി സ്വർണവില സർവകാല റെക്കോഡിൽ എത്തിയിരുന്നു. പവന് 35,040 രൂപയായിരുന്നു. ഗ്രാമിന് 4380 രൂപയും. ഇതിന് പിന്നാലെ ജൂൺ ഒന്നിന് സ്വർണ വില പവന് 34,880 ആയി ഉയർന്ന് വീണ്ടും റെക്കോഡിലെത്തി. ജനുവരി 15ന് പവന് 29640 രൂപയായിരുന്ന സ്വർണവില മെയ് 15 ആയപ്പോഴേക്കും പവന് 34400 രൂപയായി ഉയരുകയായിരുന്നു.