കാലവും കാഴ്ചപ്പാടും
എന്റെ കുഞ്ഞിനെ കൊണ്ടുപോകുവാൻ കഴിയുമോ?
ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിന് നടന്നതാണ്.
കോവിഡ് ഉറപ്പായ സുല്ലി എന്നുപേരുള്ളൊരു ഗർഭിണി. എട്ടു മാസമേ ആയിട്ടുള്ളൂവെങ്കിലും കോവിഡുള്ളതു കൊണ്ട് കുഞ്ഞിനെ വേഗം പുറത്തെടുക്കണം. കൂടെയുള്ള ഭർത്താവിനും മകനും തീർച്ചയായും രോഗം പടർന്നിരിക്കും. ആ അമ്മയുടെ നെഞ്ചുരുകുന്നുണ്ട്. ജനിക്കാനിരിക്കുന്ന കുഞ്ഞിനെ ആരു നോക്കും? ആരെ ഏൽപ്പിക്കും! ചിന്തിച്ചിരിക്കാൻ നേരമില്ലല്ലോ. സഹായത്തിന് ആരെയെങ്കിലും വിളിക്കാം. പക്ഷേ ഈ സമയത്ത് ആരാണ് തയ്യാറാവുക. കുറേ മുഖങ്ങൾ ഓർമയിലേക്ക് ഓടിവന്നിരിക്കും. അതിലൊന്നിൽ ആ അമ്മമനസ്സ് തങ്ങിനിന്നു. മോന്റെ ടീച്ചറിന്റെ സൗമ്യമായ മുഖമായിരുന്നു അത്. സ്നേഹത്തോടെ മാത്രം സംസാരിക്കുന്നൊരു ടീച്ചറാണ്. അമ്മ വേഗം മെസ്സേജ് അയച്ചു. വെറും മൂന്ന് വാക്കുകൾ, ‘ദയവുചെയ്ത് ഈ ആശുപതിയിലേക്കൊന്ന് വരാമോ? എന്റെ ഭർതാവിനോട് സംസാരിക്കാമോ? ഞാനിപ്പോൾ ലേബർ റൂമിലേക്ക് കേറും.’
ടീച്ചർ ഓടിയെത്തി. അമ്മയുടെ ഭർത്താവും ഏഴു വയസ്സുള്ള മകനും കാത്തിരിപ്പുണ്ട്. ആറടി അകലെ നിന്ന് തമ്മിൽ സംസാരിച്ചു. പിറക്കാനിരിക്കുന്ന കുഞ്ഞിനെയോർത്ത് നെഞ്ചിടിക്കുന്ന പാവം അച്ഛൻ ഒറ്റശ്വാസത്തിൽ ചോദിച്ചു: ‘എന്റെ കുഞ്ഞിനെ ടീച്ചർക്ക് കൊണ്ടുപോകാൻ കഴിയോ?’
ചോരപ്പൈതലിനെ നോക്കുന്നത് വലിയ ഉത്തരവാദിത്തമാണ്. ശ്രദ്ധയും കരുതലും കുറച്ചൊന്നും പോരാ. എന്നിട്ടും ടീച്ചർ അതേറ്റെടുത്തു. നഴ്സിന്റെ കയ്യിൽ നിന്ന് സ്നേഹത്തോടെ കുഞ്ഞിനെ ഏറ്റുവാങ്ങി വീട്ടിലേക്ക് കൊണ്ടുപോയി. നെയ്സൽ എന്നുപേരിട്ട അവനെ ടീച്ചർ പൊന്നുപോലെ നോക്കുന്നു. എല്ലാ ദിവസവും വീഡിയോ കോളിലൂടെ കുടുംബം കുഞ്ഞിനെ കാണുന്നുണ്ട്. പാവപ്പെട്ട കുടുംബമായതിനാൽ ചികിത്സക്കും മറ്റും അവരെ സഹായിക്കാൻ ടീച്ചർ പിരിവെടുത്തു. ഇന്നലെയത് ഇരുപത്താറായിരം ഡോളറിലെത്തി. വല്ലപ്പോഴുമുള്ള സ്കൂൾ മീറ്റിംഗുകളിൽ മാത്രം കണ്ടിട്ടുള്ള ഒരു കുടുംബത്തിനു വേണ്ടി, ലൂസിയാന ലിറ എന്ന ടീച്ചർ സ്വയം സമർപ്പിച്ച സംഭവമാണിത്. സ്നേഹത്തിന്റെ ലിപിയിലെഴുതിയ ഏറ്റവും പുതിയ കവിത.
എല്ലാ വൈകുന്നേരവും നടക്കാനിറങ്ങുന്ന ഒരാളുണ്ട്. വീട്ടിലേക്കുള്ളതൊക്കെ വാങ്ങിയാണ് മടക്കം. വഴിയരികിൽ ഓറഞ്ച് വിൽക്കുന്നൊരു അമ്മൂമ്മയുണ്ട്. എല്ലാ ദിവസവും അവിടെച്ചെന്ന് ഓറഞ്ച് വാങ്ങും. അതിൽനിന്ന് ഒന്നെടുത്ത് തൊലികളഞ്ഞ് കഴിക്കും. ‘ഇത് വല്ല്യ മധുരൊന്നുല്ല്യട്ടോ’ എന്ന പരാതി സ്ഥിരമാണ്. മധുരമുണ്ടെന്ന് അമ്മുമ്മ തർക്കിക്കും. ‘ഇല്ലെന്നേയ്. നിങ്ങളൊന്ന് കഴിച്ചുനോക്കൂ’ ഓറഞ്ചിന്റെ ബാക്കി ഭാഗം അമ്മൂമ്മയുടെ കയ്യിലേക്ക് നീട്ടും. അവർ കഴിച്ചുതുടങ്ങുമ്പോഴേക്ക് അയാൾ പോയിട്ടുണ്ടാകും. അരികിലുള്ള പച്ചക്കറിക്കാരൻ അതേപ്പറ്റി ചോദിച്ചപ്പോൾ അമ്മൂമ്മയുടെ മറുപടിയാണ് രസം, ‘ഓറഞ്ചിനു മധുരം കുറവാണെന്ന് അയാൾ വെറുതെ പറയുന്നതാ. നല്ല മനുഷ്യനാ. എന്നെക്കൊണ്ട് ഓറഞ്ച് കഴിപ്പിക്കാനുള്ള പരിപാടിയാണ്. പാവപ്പെട്ട എന്നോടുള്ള സ്നേഹം കൊണ്ടാണ്. അതെനിക്കറിയാം..’
മരിച്ചവരുടെ ഖബർ വിശാലമാക്കണേ എന്നൊരു പ്രാർത്ഥനയുണ്ടല്ലോ. മരിച്ചവരുടെ ഖബറുകൾ മാത്രമല്ല, ജീവിച്ചിരിക്കുന്നോരുടെ ഖൽബുകളും വിശാലമാകട്ടെ.