
കറുകച്ചാൽ ടെലിഫോൺ എക്സ്ചെജിനു കീഴിലെ ആദ്യത്തെ നമ്പറുകളിൽ ഒന്നായി കൂത്രപ്പള്ളിക്കാർക്ക് കിട്ടിയ സമ്മാനമാണ് 36.|36 ന്റെ കഥ (കഴിഞ്ഞു)
എനിക്കിപ്പോൾ 52 വയസ്സായി. ഞാൻ ജനിച്ച് അധികംതാമസിയാതെ തന്നെയാണ് 36 ന്റെയും കഥ ആരംഭിക്കുന്നത്. അതിപ്രകാരമാണ്.
1971 ഏപ്രിൽ മാസം പത്രത്തിൽ കണ്ട ഒരു ഒറ്റക്കോളം വാർത്തയിൽ കൂത്രപ്പള്ളി എന്ന ഗ്രാമത്തിലെ പാലാക്കുന്നേൽ ബാബുകുട്ടി എന്ന P S സ്കറിയയുടെ (എന്റെ അപ്പൻ) കണ്ണുടക്കുന്നു. കറുകച്ചാലിൽ ഒരു ടെലിഫോൺ എക്സ്ചേഞ്ച് സ്ഥാപിക്കുന്നു എന്നതായിരുന്നു വാർത്തയുടെ ഉള്ളടക്കം. ഒരു വെള്ളപേപ്പറിൽ ഒരു അപേക്ഷ എഴുതി ചങ്ങനാശേരിയിലെ ടെലിഫോൺ സർക്കിൾ ഓഫീസിൽ അദ്ദേഹം സമർപ്പിച്ചു. ഫയലിൽ സൂക്ഷിച്ചിരിക്കുന്ന ആ അപേക്ഷയുടെ കാർബൺ കോപ്പിയിൽ പത്ര വാർത്തയുടെ റെഫെറൻസ് ഒക്കെ പറഞ്ഞതിന് ശേഷം ഇപ്രകാരം എഴുതിയിരിക്കുന്നു, “എനിക്ക് ഒരു ടെലിഫോൺ അനുവദിച്ചു തരുമാറാകണം എന്ന് അപേക്ഷിക്കുന്നു” അടിയിൽ അപ്പന്റെ മനോഹരമായ ഒപ്പുമുണ്ട്. അതിനു ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ വന്ന മറുപടിയും ഫയലിലുണ്ട് അതിപ്രകാരമാണ് ” താങ്കളുടെ അപേക്ഷ കിട്ടി, നൂറു രൂപ ടെലഫോണ് ഡിപ്പാർട്മെന്റിന്റെ പേരിൽ പോസ്റ്റ് ഓഫീസിൽ അടച്ചു രസീതുമായി ടെലിഫോൺ സർക്കിൾ ഓഫീസിനെ സമീപിക്കണം എന്നായിരുന്നു ആ അറിയിപ്പ്.
അങ്ങനെ കറുകച്ചാൽ ടെലിഫോൺ എക്സ്ചെജിനു കീഴിലെ ആദ്യത്തെ നമ്പറുകളിൽ ഒന്നായി കൂത്രപ്പള്ളിക്കാർക്ക് കിട്ടിയ സമ്മാനമാണ് 36.
നാരായണ കുറുപ്പ് സർ -21 എലെക്ട്രിസിറ്റി ഓഫീസ്- 23 പോലീസ് സ്റ്റേഷൻ 26 എന്നിങ്ങനെ പ്രധാനപ്പെട്ട ചില സ്ഥാനങ്ങളിൽ ഉള്ളവരാണ് അവൾക്ക് കൂട്ടായി ഉണ്ടായിരുന്നത്. നാലഞ്ച് വർഷങ്ങൾക്കുള്ളിൽ കൂടുതൽ സഹോദരങ്ങൾ എത്തി. കൂത്രപ്പള്ളി മഠം 46- ജോസ് ജെ കൊണ്ടോടി 70 ക്യാമൽ റബ്ബർസ് 71 ഇതൊക്കെയായിരുന്നു കൂത്രപ്പള്ളി യിലെ മറ്റു നമ്പറുകൾ. അതിന്റെയിടയിൽ 36 നു ഒരു പ്രേത്യേകത ഉണ്ടായിരുന്നു. അതൊരു ജനകീയ നമ്പർ ആയിരുന്നു. അത് സ്ഥാപിച്ചിരുന്നത് വഴിയരികിലുള്ള പാലാക്കുന്നേൽ കെട്ടിടത്തിലെ റേഷൻ കടയിലും, പിന്നെ റബര് കടയിലും ഒക്കെയായാണ്. വീട്ടിലെ ആവശ്യത്തിന് എവിടെയേലും ട്രങ്ക് ബുക്ക് ചെയ്യുന്നത് രാത്രിയിലായിരുന്നു, നാട്ടുകാരൊക്കെ പോയശേഷം കടയിൽ പോയി നിന്ന് ഫോൺ വിളിച്ചിരുന്നത് എനിക്കിപ്പോളും ഓർമയുണ്ട്. ഒരു സെമി ഗിവേർന്മേന്റ് സ്റ്റാറ്റസ് ആ നമ്പറിന് ആദ്യം മുതൽ ഉണ്ടായിരുന്നു. കൂത്രപ്പള്ളി സബ് പോസ്റ്റോഫീസ്, കറുകച്ചാൽ വില്ലേജ് ഓഫീസ്, സിവിൽ സപ്ലൈസിന് കീഴിലുള്ള കോയിപ്പള്ളി റേഷൻ മൊത്ത വ്യാപാരം എന്നിങ്ങളെ പല ഗവണ്മെന്റ് ഇടപാടുകളും ഈ നമ്പറിൽ ആണ് ബന്ധപ്പെട്ടിരുന്നത് . ഇക്കാലത്ത് ഫോണിന്റെ വാടക കൊടുക്കുന്ന കാര്യത്തിലും ഈ സ്ഥാപനങ്ങളുടെ സഹകരണം ഉണ്ടായിരുന്നു.
കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലും ഈ നമ്പറിനു വലിയ സ്ഥാനം ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിന്റെ ഈറ്റില്ലങ്ങളിൽ ഒന്നായിരുന്നു കൂത്രപ്പള്ളി. അവിടെ വന്നിരുന്ന എല്ലാ നേതാക്കളും ഈ ഫോൺ നമ്പർ ആണ് തങ്ങളെ ബന്ധപ്പെടാനായി നൽകിയിരുന്നത്. കുറുപ്പ് സർ മന്ത്രിയായപ്പോൾ അദ്ദേഹത്തിന്റെ രണ്ടാമത് contact number ആയി 36 മാറി. അങ്ങനെ VIP പരിഗണന ഈ ഫോണിന് ലഭിച്ചു. പിന്നീട് അക്കങ്ങൾ കൂട്ടിച്ചേർക്കപ്പെട്ടെങ്കിലും VIP പരിഗണന മാറിയില്ല. ഇന്ദിരാഗാന്ധിക്ക് വെടിയേറ്റപ്പോലും, രാജീവ് ഗാന്ധി കൊല്ലപ്പെട്ടപ്പോളും, ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടപോലും ഈ VIP പരിഗണനയിൽ പോലീസ് അലെർട് ലഭിച്ചത് ഓർക്കുകയാണ്.
കഥയിലേക്ക് മടങ്ങാം പോകെ പ്പോകെ നാട്ടുകാർ ഈ ഫോൺ ഒരു അവകാശമായി കാണാൻ തുടങ്ങി എന്ന് തോന്നിയപ്പോൾ ചാച്ചൻ അത് വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തു. അക്കാലത്തും നാട്ടുകാരുടെ പേരിൽ ദിവസവും നിരവധി ഫോണുകൾ വരും. ദുഖവും സന്തോഷവും നിറഞ്ഞ വാർത്തകൾ പല വീടുകളിലും എത്തിക്കുവാനായി ഞാനും അനിയനും വീട്ടിൽ പണിക്കു നിന്നിരുന്നവരും ഒക്കെ ഓടിയിട്ടുണ്ട്. മോൻ ഇവിടേം വരെ വരേണ്ടായിരുന്നല്ലോ ആരോടെങ്കിലും പറഞ്ഞു വിറ്റാൽ മതിയരുന്നല്ലോ എന്ന് സ്നേഹത്തോടെയും നന്ദിയോടെയും പറഞ്ഞിരുന്നവരെയും, ഇതൊക്കെ നിങ്ങടെ ഉത്തരവാദിത്വമല്ലേ എന്ന മട്ടിൽ പെരുമാറിയിരുന്നവരെയും ഓർക്കുന്നു. എന്നാലും അടുത്ത തവണയും അവരുടെ വീട്ടിലേക്കുള്ള അറിയിപ്പുമായി പോയിട്ടുണ്ട് – അതിനു ഞങ്ങൾ മടി പിടിച്ചാലും മമ്മിയും ചാച്ചനും സന്ദേശ വാഹകരാകാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുമായിരുന്നു. നാട്ടുകാരോടും അവരുടെ വിഷമതകളോടും അവർക്ക് അത്രയേറെ പരിഗണയായിരുന്നു എന്നതാണ് സത്യം. ഈ നമ്പർ തങ്ങളുടെ സ്വന്തം എന്നപോലെ ആണ് ചിലർ ലോകം മുഴുവൻ വിതരണം ചെയ്തിരുന്നത് എന്ന് തോന്നും. അവനെന്തിയെ ഉറക്കമാണോ- എന്ന് ചോദിച്ചു ഒക്കെയാണ് പലരും വിളിച്ചിരുന്നത്. പിന്നെ മേഴ്‌സി ഹോസ്പിറ്റലിന്റെ 35 ഉം മഠത്തിന്റെ 46 ഉം റോങ് നമ്പറുകളായി ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ വേറെ. എങ്കിലും എല്ലാം ഞങ്ങൾ ആസ്വദിച്ചിരുന്നു. 36 വളർന്നു, 5136 ആയി പിന്നീട് 485136, 2485136 അങ്ങനെ പ്രായപൂർത്തിയായി. അവൾക്ക് നിരവധി സഹോദരങ്ങളെകിട്ടി.. അവളെ ആരും ശ്രദ്ധിക്കാതെയായി. എന്നിട്ടും ആ നമ്പറിന്റെ പ്രൗഢിക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ഒന്ന് രണ്ടു വർഷമായി അവൾക്ക് വലിയ ചുമതലകൾ ഒന്നുമുണ്ടായിരുന്നില്ല . ആരും വിളിക്കുന്നില്ല, എല്ലാവര്ക്കും സ്വന്തം മൊബൈൽ ആയി. എങ്കിലും signature ആയിരുന്ന ആ നമ്പർ ഉപേക്ഷിക്കാൻ ചാച്ചന് ഒരു മടി. എല്ലാ ബില്ലുകളും കൃത്യമായി അടച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ഇരിക്കെ ഏതാനും മാസങ്ങളായി സാങ്കേതിക തകരാറുകൾ മൂലം ഫോൺ പ്രവർത്തിച്ചിരുന്നില്ല എന്ന് മനസിലായി.
പണ്ടൊക്കെ ഫോണിന് എന്തുണ്ട് വിശേഷം എന്നറിയാൻ ഡിപ്പാർട്മെന്റിൽ നിന്ന് ആളുകൾ വന്നു തുടച്ചും മിനുക്കിയും നിറുത്തിയിരുന്ന ഫോൺ ആണ്. ഇപ്പോൾ ചത്തിട്ടു മാസങ്ങളായി ആരും അറിഞ്ഞു പോലും ഇല്ല.ഒടുവിൽ വേദനാജനകമായ ആ തീരുമാനം ചാച്ചൻ എടുത്തു; 36 ഇനി ഇല്ല

Bijoy S Palakunnel