സ്കൂൾ ഫീ – കോവിഡ് കാലം : സ്വകാര്യ സ്കൂളുകൾക്ക് ഉപയോഗിക്കാത്ത സേവനങ്ങളുടെ ഫീ വാങ്ങാനാവില്ലെന്ന് സുപ്രീംകോടതി.

Share News

കോവിഡ് മൂലം ക്ലാസുകൾ പതിവു പോലുള്ള രീതിയിൽ നടക്കാത്ത സാഹചര്യത്തിൽ സ്കൂളുകളിൽ കുട്ടികൾ ഉപയോഗിക്കാത്ത സേവനങ്ങൾക്ക് ഫീസ് ഈടാക്കാനാവില്ല എന്ന് സുപ്രീംകോടതി. ടി എം എ പൈ കേസിലെ വിധിന്യായം ഉദ്ധരിച്ച കോടതി, യഥാർത്ഥ ചെലവുകൾ നടന്നു പോകുന്ന രീതിയിലായിരിക്കണം ഫീസ് നിശ്ചയിക്കേണ്ടത് എന്നും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള ഫീസ് ഘടന ഉണ്ടാകരുത് എന്നും സൂചിപ്പിച്ചു.

സിബിഎസ്ഇ സ്കൂളുകൾക്ക് 70 ശതമാനവും സംസ്ഥാന സ്കൂളുകൾക്ക് 60 ശതമാനവും ഫീസ് നിശ്ചയിച്ച് രാജസ്ഥാൻ സർക്കാർ ഇറക്കിയ ഉത്തരവ് സംബന്ധിച്ച കേസിൽ സ്കൂളുകൾ സമർപ്പിച്ച അപ്പീലുകൾ തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

സ്കൂളുകൾക്ക് മുഴുവൻ ഫീസും വാങ്ങാനാവില്ല; 15% ഫീസ് ഒഴിവാക്കണം. ആറ് പ്രതിമാസ തവണകളായി ഫീസ് നൽകാം. ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിലൂടെ പെട്രോൾ, ഡീസൽ, മെയിൻറനൻസ്, ഇലക്ട്രിസിറ്റി, കുടിവെള്ളം, സ്റ്റേഷനറി ചിലവുകൾ മുതലായവയിൽ ചിലവ് വ്യത്യാസമുള്ളതിനാൽ കുട്ടികൾക്ക് നൽകാത്ത സേവനങ്ങൾക്ക് ഫീസ് ഇടപെടാനാവില്ല. ഫീസ് കൊടുക്കാൻ ആവാത്തത് കൊണ്ട് ഒരു കുട്ടി പോലും പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഇല്ലാതിരിക്കാൻ സ്കൂൾ അധികാരികൾ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ പരാമർശിക്കുന്നു.

ഫലത്തിൽ 85 ശതമാനം ഫീസ് വാങ്ങാൻ അനുവദിച്ച കോടതി, ഫീസ് ഒടുക്കാത്തതിൻറെ പേരിൽ കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത് വിലക്കുന്നതോ, റിസൾട്ട് പ്രസിദ്ധപ്പെടുത്താതെ പിടിച്ചു വയ്ക്കുന്നതോ ചെയ്യാവുന്നതല്ല എന്നും പറയുന്നു.

ഫീസ് അടക്കാനുള്ള ബുദ്ധിമുട്ട് സംബന്ധിച്ച് വ്യക്തിഗതമായി സ്കൂൾ മാനേജ്മെൻറിന് നൽകുന്ന അപേക്ഷകൾ ഓരോ കുട്ടിയുടെയും സാഹചര്യമനുസരിച്ച് സഹാനുഭൂതിയോടെ കൂടി പരിഗണിക്കണമെന്നും നിർദ്ദേശം.(3.5.2021)

niyamadarsi നിയമദർശി

Share News