
ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ.
ജൂഡ് ആന്റണി ജോസഫ് നൂറ് കോടി കൈയ്യടി അർഹിക്കുന്നുണ്ട്. മലയാളികൾക്ക് ഏറ്റവും അടുത്ത പരിചയമുള്ള കഥ. മലയാളികൾ നേരിൽ കണ്ട്, അനുഭവിച്ച കഥ. അതിനെ ഏത് രീതിയിൽ സമീപിച്ചാലും ഒരു ഡോക്യുമെന്ററി ആകുവാനുള്ള സാധ്യതകൾ കൂടുതലാണ്. അത്തരമൊരു പ്രമേയത്തെ സിനിമയാക്കിയപ്പോൾ കേവലം പ്രളയ കഥക്കപ്പുറം ഓരോ കഥാപാത്രത്തിനും കൃത്യമായ സ്പെയ്സും, ഇമോഷൻസും നൽകാൻ ജൂഡിന് കഴിഞ്ഞു.

ഒപ്പം പ്രളയത്തിന്റെ ഭീകരമായ ഓർമ്മകളെ ഏറ്റവും മികവോടെ,മലയാള സിനിമയുടെ പരിമിതികൾക്കപ്പുറം കടന്ന മികവോടെ ഒരുക്കാൻ സാധിച്ചു.
പ്രളയത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിട്ടു എന്നൊരു വൺ ലൈൻ പ്ലോട്ടിനെ രണ്ടരമണിക്കൂറിൽ രോമാഞ്ചം കൊള്ളിക്കുന്ന സിനിമയാക്കി മാറ്റിയതിന് പിന്നിൽ ജൂഡ് ആന്റണി എന്ന സംവിധായകന്റെ ക്രാഫ്റ്റ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്.
കാര്യമായ ഒരു പ്രൊമോഷനും നൽകാതെ തിയ്യറ്ററുകളിൽ എത്തുകയും, സൂപ്പർ താരങ്ങളുടെ സാന്നിധ്യമില്ലാതെ ആസിഫ്, ടോവിനോ പോലെയുള്ള യുവ താരങ്ങളാൽ നയിക്കപ്പെടുകയും ചെയ്ത 2018 സിനിമ പത്തു ദിവസം കൊണ്ട് നൂറ് കോടി രൂപ കളക്ട് ചെയ്യുന്ന ചരിത്ര വിജയം നേടുന്നുണ്ട് എങ്കിൽ, പ്രത്യേകിച്ച് മലയാളികൾ നേരിട്ട് അനുഭവിച്ച കഥാ പരിസരമുള്ള സിനിമ വിജയിക്കുമ്പോൾ അവിടെ വിജയിക്കുന്നത് ഈ സിനിമയുടെ ക്വാളിറ്റിയാണ്, അതിന് പിന്നിലെ സംവിധായകൻ ജൂഡ് ആന്റണിയുടെ മേക്കിങ്ങാണ്. അത് കൊണ്ട് തന്നെ ജൂഡ് മുന്നിൽ നിന്ന് നൂറ് കോടിയിലെത്തിച്ച സിനിമ എന്ന് വിശേഷിപ്പിക്കാനാണ് ഇഷ്ടം.
വിമർശനങ്ങൾക്കും സംഘടിതമായ ആക്രമണങ്ങൾക്കും തങ്ങളുടെ താല്പര്യം അനുസരിച്ചു സിനിമയെടുത്തില്ല എന്ന ചില സങ്കുചിത താല്പര്യക്കാരുടെ അസഹിഷ്ണുതക്കും മുന്നിലൂടെ സിനിമ ചരിത്ര വിജയം നേടുമ്പോൾ ഒരു കാര്യം വ്യക്തമാണ്.
സിനിമ ക്വാളിറ്റിയുള്ളത് ആണെങ്കിൽ വിജയിക്കും, അതൊരുക്കിയ സംവിധായകൻ ക്വാളിറ്റിയുള്ളവൻ ആണെങ്കിൽ അവൻ വിജയിക്കും.ജൂഡിന് ആശംസകൾ, അഭിനന്ദനങ്ങൾ.-
Mahin Aboobakkar
Jaison Malayattoor