
അഭിഭാഷകനെയും വിദ്യാർഥിയെയും കൈയാമം വച്ചു; കൊയിലാണ്ടി എസ്ഐയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: മലബാറിലെ പ്ലസ്വണ് സീറ്റ് അപര്യാപ്തതക്കെതിരെ പ്രതിഷേധിച്ച അഭിഭാഷകനെയും എൽഎൽബി പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥിയെയും കൊയിലാണ്ടി എസ്ഐ കൈയാമം വച്ച് പൊതുജനങ്ങൾക്കിടയിലൂടെ നടത്തി അപമാനിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കോഴിക്കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിട്ടു. കൊയിലാണ്ടി എസ്ഐ അനീഷിനെതിരെയാണ് അന്വേഷണം.
ഓഗസ്റ്റിൽ കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ജൂണ്‍ 25 ന് ഉച്ചക്കാണ് സംഭവം.
വിദ്യാർത്ഥിയായ ഫസ്വീഹ് മുഹമ്മദ് കാഴ്ച പരിമിതനാണെന്ന് പോലീസുകാരനോട് പറഞ്ഞപ്പോൾ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി കൊയിലാണ്ടി സ്റ്റേഷനിലെത്തിച്ച് കൈവിലങ്ങ് അണിയിച്ചതായി അഡ്വ. ടി.ടി. മുഹമ്മദ് അഫ്രീൻ നൂഹ്മാൻ പരാതിയിൽ പറഞ്ഞു.
ഹസ്വിന് തലക്കറക്കമുണ്ടായെങ്കിലും ചികിത്സ നിഷേധിച്ചു. കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുകയും കൊടും കുറ്റവാളികളെപ്പോലെ വിലങ്ങണിയിച്ച് റോഡിലൂടെ നടത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു.