ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും.

Share News

ദീപികയിലെ അറിവിന്റെ നവരത്‌നങ്ങള്‍

ദീപികയിലെ പ്രതിഭാശാലികളായ ടി.സി. മാത്യു സാര്‍ മുതല്‍ ജോണ്‍ ആന്റണി, സെര്‍ജി ആന്റണി, രാജു നായര്‍, എന്‍.യു. വര്‍ക്കി, ആന്റണി ചാക്കോ, ജോയി ഫിലിപ്പ്, പി.എ.ജോസഫ്, ബാബു ചെറിയാന്‍ എന്നിവര്‍ ദൈനംദിന ജോലികളില്‍ നിന്നു പടിയിറങ്ങിയപ്പോള്‍ വല്ലാത്തൊരു ഫീലിംഗ് ആണുണ്ടായത്. ദീപികയുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നവരത്‌നങ്ങളായ ഈ പത്രാധിപന്മാരെക്കുറിച്ച് ആദരവും സ്‌നേഹവും മതിപ്പും ഉള്ളിലുണ്ടാകും. ഇനി ഞങ്ങള്‍ പറയും,അതൊരു ദീപികയുടെ സുവര്‍ണകാലമായിരുന്നു.

സര്‍വവിജ്ഞാനകോശം, അറിവിന്റെ പര്‍വതം, എഡിറ്റര്‍മാരുടെ എഡിറ്റര്‍ തുടങ്ങി പല പേരുകളില്‍ വിളിക്കാവുന്ന പ്രതിഭാശാലികളാണ് ജീവിതത്തിലെ കുടുംബകാര്യമെന്ന ദൗത്യത്തില്‍ സജീവമാകാന്‍ ദീപികയില്‍ നിന്നു സ്‌നോഹോഷ്മളായ യാത്രയയപ്പുകള്‍ വാങ്ങി ഇന്നു മുതല്‍ വീടുകളിലെ സ്‌നേഹത്തിലേക്കു മാറുന്നത്്. കെടാവിളക്കുകള്‍ അണയില്ലെന്നതു പോലെ ഇവര്‍ ആരും പത്രപ്രവര്‍ത്തനം പാടെ അവസാനിപ്പിക്കില്ലെന്നു തീര്‍ച്ച. വിസ്മരിക്കപ്പെടുകയുമില്ല. ദീപികയ്ക്കും ഞാന്‍ ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും എന്നും ഇവര്‍ ശക്തിസ്രോതസുകളാകും. നക്ഷത്രദീപങ്ങള്‍ നീണ്ടകാലം വെളിച്ചം പകരട്ടെ.

മറക്കില്ലൊരിക്കലും ഇവരെ. നവരത്‌നങ്ങള്‍ക്കും ഇവര്‍ക്കു മുമ്പായി വിരമിച്ച പ്രതിഭകളായ പത്രാധിപ സമിതിയംഗങ്ങള്‍ക്കും സര്‍വമംഗളങ്ങളും ആശംസകളും സ്‌നേഹവും നേരുന്നു.

പരിചയപ്പെട്ടവരോടെല്ലാം ഇഴയടുപ്പമുള്ള ബന്ധം തുടരാനും സഹായിക്കാനും ഗുണനിലവാരത്തില്‍ ദീപികയെ ഏറെ ഉയരങ്ങളിലെത്തിക്കാനും സ്വന്തം ജീവിതം പോലും മറന്നു പ്രയത്‌നിച്ചവരാണ് ഈ ഒമ്പതു പേരും അവരുടെ മുന്‍ഗാമികളും. ദീപികയിലെ സജീവപ്രവര്‍ത്തനം അവസാനിപ്പിച്ചെങ്കിലും ഇന്നും ദീപികയുടെ വെളിച്ചമായി തുടരുന്ന മുഖ്യപത്രാധിപന്മാരായിരുന്ന ഫാ. തോമസ് ഐക്കര സിഎംഐ, ഫാ. അലക്‌സാണ്ടര്‍ പൈകട സിഎംഐ, ഫാ. ജോസ് പന്തപ്ലാംതൊട്ടിയില്‍ സിഎംഐ, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍, പരേതനായ റവ. ഡോ. വിക്ടര്‍ സെഡ്. നരിവേലി സിഎംഐ എന്നിവര്‍ക്കെല്ലാം അകമഴിഞ്ഞ പിന്തുണയാണ് ഈ നവരത്‌നങ്ങള്‍ എന്നും നല്‍കിയത്. ഒപ്പം ജൂണിയര്‍ സഹപ്രവര്‍ത്തകരായ ഞങ്ങള്‍ക്കെല്ലാം

ഈയത്തിലും തടിയിലും കൊത്തിയെടുത്ത അക്ഷരങ്ങളുടെയും മോണോടൈപ്പിന്റെയും ബ്ലോക്ക് ഫോട്ടോകളുടെയും കാലം മുതല്‍ ഫോട്ടോ കമ്പോസിംഗും ഇപ്പോഴത്തെ ഡിജിറ്റല്‍ രീതികളും വരെയുള്ള സാങ്കേതികവിദ്യകളിലെ മാറ്റങ്ങളെ അതിവേഗം സ്വായത്തമാക്കിയ പത്രമാണ് ദീപിക.

ദീപിക ബാലസഖ്യം മുതല്‍ മലയാളത്തിലെ ആദ്യത്തെ ഇന്റര്‍നെറ്റ് പത്രവും പ്രത്യേക കാര്‍ഷിക, വിദ്യാഭ്യാസ, ബിസിനസ് പേജുകള്‍ വരെ എത്രയെത്ര നൂതനാശയങ്ങളാണു ദീപികയിലൂടെ മലയാളികള്‍ക്കു കിട്ടിയത്.

ഗുരുഭൂതരും സ്‌നേഹസമ്പന്നരുമായിരുന്ന ഐക്കര അച്ചനും പൈകട അച്ചനും ജോസച്ചനും ദീപികയുടെ അമരക്കാരായിരുന്ന കാലഘട്ടത്തിലായിരുന്നു എന്റെ വരവ്. മറ്റെല്ലാ സാധ്യതകളെയും തട്ടിത്തെറിപ്പിച്ച് പത്രപ്രവര്‍ത്തകനാകാന്‍ ഉള്ള അദമ്യമായ ആഗ്രഹ സഫലീകരണമായിരുന്ന് അത്. ദീപികയും സഹപ്രസിദ്ധീകരണങ്ങളും സിഎംഐ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലായിരുന്ന കാലത്തായിരുന്നു എന്റെ ഈ വരവ്. 1989ല്‍ രാഷ്ട്രദീപിക എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ഉടമസ്ഥതയിലേക്ക് ദീപിക മാറുന്നതിനും മുമ്പ്. അന്നു ചെറുപ്പമായിരുന്ന ജോസ് മാത്യു സാറും ടി.സി. മാത്യു സാറും ന്യൂസ് എഡിറ്റര്‍മാര്‍.

എംഡിമാരും എഡിറ്റര്‍മാരുമായിരുന്ന ജോസഫ് കുര്യന്‍ വാച്ചാപറമ്പില്‍, ഡോ. പി.കെ. ഏബ്രഹാം, ജയിംസ് കെ. ജോസഫ്, വി.ജെ. മാത്യു, പ്രഫ. വി.ജെ. പാപ്പു, ജോസ് പട്ടാറ, സുനില്‍ കൂഴാമ്പാല, പി.പി. സണ്ണി, മോണ്‍. മാത്യു എം. ചാലില്‍, ഫാ. മാണി പുതിയിടം തുടങ്ങിയവരും വലിയ സംഭാവനകള്‍ ചെയ്തവരാണ്.

പരേതരായ പി.പി. സ്‌കറിയ സാറും ഡല്‍ഹിയിലെ പഴയ ജോര്‍ജ് സാറും കെ.സി. സെബാസ്റ്റ്യന്‍ സാറും എറണാകുളത്തെ കെ.ടി. തര്യന്‍ സാറും ഫിലിപ്പ് സാറും വരെയുള്ളവരിലൂടെ ദീപിക കരുത്തു തെളിയിച്ചിരുന്ന കാലം. പിന്നീടു വിരമിച്ച എന്‍.എസ്. ജോര്‍ജ് സാര്‍, ജോസഫ് കട്ടക്കയം സാര്‍, അലക്‌സാണ്ടര്‍ സാം സാര്‍, ടി. ദേവപ്രസാദ് സാര്‍, ജോസ് വട്ടപ്പലം സാര്‍, തേക്കിന്‍കാട് ജോസഫ് സാര്‍ വരെ എത്രയോ മിടുമിടുക്കന്മാര്‍ ദീപികയ്ക്കു ഊടും പാവും നല്‍കിയിരുന്ന ഒരു കാലമായിരുന്നു അത്.

ദീപികയില്‍ ഇപ്പോഴും പംക്തി എഴുതുന്ന മാതൃഭൂമിയുടെ മുന്‍ ചീഫ് എഡിറ്റര്‍ കെ. ഗോപാലകൃഷ്ണന്‍ ഡല്‍ഹിയിലെ ദീപിക ബ്യൂറോയില്‍ ഏറെക്കാലം നായകനായിരുന്നു.

ഇവര്‍ക്കു പുറമെ മുട്ടത്തു വര്‍ക്കി, കുമ്മനം ഗോവിന്ദപിള്ള, വേളൂര്‍ കൃഷ്ണന്‍കുട്ടി, കെ.എം. ജോസഫ്, കുമ്മനം രാജശേഖരന്‍, കുര്യന്‍ പാമ്പാടി, മാടവന ബാലകൃഷ്ണപിള്ള, മാര്‍ക്കോസ് ഏബ്രഹാം, ജോണി ലൂക്കോസ്, ജോണ്‍ മുണ്ടക്കയം, ആര്‍. ഗോപീകൃഷ്ണന്‍, മരിയന്‍ ജോര്‍ജ്, ജോയി തോമസ്, ഏറ്റുമാനൂര്‍ ജോസഫ് മാത്യു, ബാബു കദളിക്കാട്, എബി ഏബ്രഹാം, പി.പി. ജെയിംസ്, ജീമോന്‍ ജേക്കബ്, സാബു കുര്യന്‍, ഷാജി ജേക്കബ്, ഇ. രുദ്രവാര്യര്‍, സി.പി. രാജശേഖരന്‍, ജയിംസ് കുട്ടഞ്ചിറ, ജയിംസ് പന്തയ്ക്കല്‍,ആര്‍ട്ടിസ്റ്റ് തോമസ്, പി.ഡി. പോള്‍, പി.ടി. ചാക്കോ, രാജു മാത്യു, തോമസ് ഓണാട്ട്, എംഎ. ജോണ്‍സണ്‍, ജോണ്‍സണ്‍ കൂനംമൂച്ചി, ഹാഷിം രാജന്‍, ഫോട്ടഗ്രഫര്‍മാരായ തോമസ്, ജോസ്, എസ്. ഗോപന്‍, മോഹന്‍ദാസ്, മോഹന്‍, സാബു തുടങ്ങിയവരും എന്റെ സമകാലീനരായ ഡേവിസ് പൈനാടത്ത്, ശാന്തിമോന്‍ ജേക്കബ്, ഷാജി ഫ്രാന്‍സിസ്, ബോണി കുര്യാക്കോസ്, ആബെ ജേക്കബ്, തോമസ് ജോര്‍ജ് തുടങ്ങി എണ്ണിയാല്‍ തീരാത്ത മികവുറ്റ പത്രപ്രവര്‍ത്തകര്‍ ഓരോ കാലത്തു ദീപികയിലൂടെ പ്രതിഭ തെളിയിച്ചവരാണ്.

എന്റെ ജൂണിയേഴ്‌സ് ആയ ജിമ്മി ഫിലിപ്പ്, സാബു ജോണ്‍, ജോണ്‍സണ്‍ പൂവന്തുരുത്ത്, സി.കെ. കുര്യാച്ചന്‍, ജോണ്‍സണ്‍ വേങ്ങത്തടം, ജിജി ലൂക്കോസ്, സെബി മാത്യു, ജോണ്‍ മാത്യു, ജോജോ വള്ളിയില്‍, ഇ.പി. ഷാജുദീന്‍, ജോണ്‍സണ്‍ പൂവന്തുരുത്ത്, സി.കെ. കുര്യാച്ചന്‍, ജോണ്‍സണ്‍ വേങ്ങത്തടം, ജിജി ലൂക്കോസ്, സെബി മാത്യു, ബിജോ ജോ തോമസ്, ജോസ് ആന്‍ഡ്രൂസ്,ജോണ്‍ മാത്യു, സന്ദീപ് സലിം, ജോബി ജോര്‍ജ്, എന്‍.ബി. ബിജു, മിള്‍ട്ടണ്‍ ഫ്രാന്‍സിസ്, കെ.എം. ജോഷി, ജോര്‍ഡി ജോര്‍ജ്, സോണിച്ചന്‍ ജോസഫ്, ജോസി പമ്പാടി, ജെയ്‌മോന്‍ ജോസഫ്, നിമി ജോര്‍ജ്, ആര്‍. രാജീവ്, കാറളം ബാലകൃഷ്ണന്‍, ടി. ബാലകൃഷ്ണന്‍, സുബൈര്‍, എസ്. ജയകൃഷ്ണന്‍, വിജു നമ്പൂതിരി, ദിലീപ് ഫിലിപ്പ്, ജോജോ വള്ളിയില്‍, ജോസി പാമ്പാടി, ടോമി വട്ടവനാല്‍, ജയിംസ് പുതുക്കുളം, ജയിംസ് ജേക്കബ്, സി.എസ് ദിലീപ്കുമാര്‍, ജോമി തോമസ്, ലിസ് മാത്യു, രേഖ തോമസ്, സി.എം ബിജി, സപ്‌ന മുക്കാടന്‍, ജയ്‌നി കല്ലാനി, സിമി സാബു തുടങ്ങി നിരവധി പേര്‍ വെറയും.

എല്ലാവരെയും എഴുതാന്‍ കഴിഞ്ഞിട്ടില്ല. പേരു പരാമര്‍ശിക്കാന്‍ വിട്ടുപോയവരോടു പ്രത്യേകം ക്ഷമ ചോദിക്കുന്നു. ദീപികയുടെ ചരിത്രം ഇവരുടെയെല്ലാം കൂടിയാണ്.

ചീഫ് എഡിറ്റര്‍ കഴിഞ്ഞാല്‍ അടുത്ത പദവികളിലായിരുന്നു സീനിയര്‍ അസോസിയേറ്റ് എഡിറ്ററായിരുന്ന ടി.സി. മാത്യുവും അസോസിയേറ്റ് എഡിറ്റര്‍ സെര്‍ജി അന്റണിയും. ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേലിനും പുതിയ ചീഫ് എഡിറ്റര്‍ റവ. ഡോ. ജോര്‍ജ് കുടിലിലിനും മുഖ്യസഹായി ഇനി ചീഫ് ന്യൂസ് എഡിറ്ററായ സജി സിറിയക്കും സഹപ്രവര്‍ത്തകരുമാണ്. അസോസിയേറ്റ് എഡിറ്ററായി 2013ല്‍ പ്രമോഷന്‍ ലഭിച്ച ഞാന്‍ ഈ പദവിയില്‍ തത്കാലം ഏകനായി ഡല്‍ഹി ബ്യൂറോ ചീഫിന്റെ ചുമതലയില്‍ തുടരുകയാണ്. 1996ല്‍ 33-ാം വയസില്‍ ട്രിപ്പിള്‍ പ്രമോഷനോടെ റസിഡന്റ് എഡിറ്ററായ എനിക്കും ദീപിക നല്‍കിയ അവസരങ്ങളും പിന്തുണയും സ്‌നേഹവുമാണ് ശക്തി.

$ ടി.സി. മാത്യു

പത്രാധിപരെന്ന നിലയിലുള്ള അത്യപൂര്‍വമായ സിദ്ധിയും വൈഭവവും പ്രതിഭയും കൊണ്ടും അപാരമായ സ്പീഡും കഠിനാധ്വാനവും കൊണ്ടും പടിപടിയായി ദീപികയിലെ രണ്ടാമനായി സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ പദവി വരെയത്തെിയ ടി.സി മാത്യു സാര്‍ ശരിക്കും ഒരു എന്‍സൈക്ലോപീഡിയ ആയിരുന്നു. ഒപ്പം ദീപിക പത്രാധിപ സമിതിയിലെ എല്ലാവരുടെയും പ്രിയപ്പെട്ടവനുമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ലെ ജനതാ പാര്‍ട്ടി സര്‍ക്കാരിന്റെ കാലത്ത് ദീപികയില്‍ ട്രെയിനി ജേര്‍ണലിസ്റ്റ് ആയ വാഴക്കുളം, കദളിക്കാട് സ്വദേശി. നാലു പതിറ്റാണ്ടിലേറെ നീണ്ട പത്രപ്രവര്‍ത്തന സപര്യയ്ക്കു ശേഷവും മാത്യു സാര്‍ എല്ലാവര്‍ക്കും പഴയ ടിസിഎം ആയി തുടര്‍ന്നു. മുപ്പത്തിയൊന്നു വര്‍ഷം മുമ്പ് ദീപികയിലെ ജേര്‍ണലിസ്റ്റ് ട്രെയിനി ആയി ചേരാന്‍ പരീക്ഷയെഴുതി, ഇന്റര്‍വ്യൂ പാസായതു മുതലുള്ള ഒരു തരം പുക്കിള്‍കൊടി ബന്ധമാണ് ടിസിഎം, മത്തായി സാര്‍, മാത്യു സാര്‍ എന്നൊക്കെ സ്‌നേഹത്തോടെ ഞങ്ങളെല്ലാം വിളിച്ചിരുന്ന ടി.സി. മാത്യു സാര്‍ എന്ന താണിക്കല്‍ മത്തായിച്ചന്‍. എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും അന്നെനിക്കു മുമ്പിലെത്താനായിരുന്നു. മാത്യു സാറിനായിരുന്നു ഞങ്ങളുടെ ട്രെയിനി ബാച്ചിന്റെ പ്രധാന പരിശീലനച്ചുമതല. അന്നു തുടങ്ങിയ ആ ആത്മബന്ധം ഓരോ വര്‍ഷം കഴിയുമ്പോഴും കൂടുതല്‍ ദൃഢവും ഊഷ്മളവുമായെന്നതാണ് മാത്യു സാറിന്റെ നന്മ

. 44 വര്‍ഷത്തോളം നീണ്ട കരിയറില്‍ കൂടുതല്‍ കാലവും ഡെസ്‌കില്‍ ജോലി നയിച്ച മാത്യു സാറിനു കീഴില്‍ നേരിട്ട് അധികം ജോലി ചെയ്യാന്‍ എനിക്ക്് അവസരം കിട്ടിയിരുന്നില്ല. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട എന്റെ കരിയറിന്റെ മുക്കാല്‍ ഭാഗവും റിപ്പോര്‍ട്ടിംഗിലായിരുന്നു. എറണാകുളം ബ്യൂറോയില്‍ യശശരീനായ തര്യന്‍ സാറിന്റെ കീഴില്‍ പ്രിയങ്കരനായ ബാബു കദളിക്കാടിന്റെ ജൂണിയര്‍ ആയാണു കോട്ടയത്തെ ട്രെയിനിംഗ് പൂര്‍ത്തിയാകും മുമ്പ് ആദ്യ നിയമനം. തിരുവനന്തപുരത്തും എറണാകുളത്തും കുറച്ചുകാലം കോട്ടയത്തും ഡല്‍ഹിയിലും റിപ്പോര്‍ട്ടറുടെ ചുമതലയിലും കണ്ണൂരിലും തൃശൂരിലും എറണാകുളത്തും കോട്ടയത്തും പത്രാധിപ സമിതിയിലെ വിവിധ തസ്തികകളിലുമായിരുന്നു എന്റെ പത്രപ്രവര്‍ത്തനം. പക്ഷേ മാത്യു സാര്‍ എന്നും എപ്പോഴും കൂടെയുണ്ടായിരന്നു. പലപ്പോഴും നാട്ടിമ്പുറത്തെ തനി കൂട്ടുകാരനായിരുന്നു.

$ സെര്‍ജി ആന്റണി

ദീപികയിലെ സൗമ്യതയുടെ പ്രതീകമായിരുന്ന ജെന്റില്‍മാന്‍ ജേര്‍ണലിസ്റ്റ് ആണ് സെര്‍ജി. കേരള മീഡിയ അക്കാഡമിയുടെ ചെയര്‍മാനും ഏറെക്കാലം ദീപികയുടെ ലീഡര്‍ റൈറ്ററുമായിരുന്ന സെര്‍ജി അസോസിയേറ്റ് എഡിറ്ററായാണു വിരമിച്ചത്. എന്നേക്കാള്‍ സീനിയര്‍ എങ്കിലും വളരെ ഇഴയടുപ്പമുള്ള പരസ്പര ബഹുമാനത്തോടെയുള്ള നല്ല സുഹൃത്തുക്കളെന്ന ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ബഹളങ്ങളൊന്നുമില്ലാതെ തന്റെ ജോലി ഭംഗിയായി ചെയ്യാന്‍ സെര്‍ജി പ്രത്യേകം ശ്രദ്ധിച്ചു. ദീപികയുടെ മുഖപ്രസംഗം എഴുതുന്നത ും ഡെസ്‌കിലെ ജോലികളുടെ ഏകോപനവും മുതല്‍ പുതിയ ജേര്‍ണലിസം ട്രെയിനികളെ പരിശീലിപ്പിക്കുന്നതു വരെ സെര്‍ജി ചെയ്യാത്ത ജോലികള്‍ കുറവാകും. ഇടയ്ക്ക് ദീപികയുടെ ദുബായി എഡീഷന്‍ തുടങ്ങിയപ്പോള്‍ അതിന്റെ ചുമതലക്കാരനുമായിരുന്നു. മണിക്കൂറുകളോളം ചിലപ്പോള്‍ നേരിട്ടും ഫോണിലും സെര്‍ജിയുമായി സംസാരിച്ചിട്ടുണ്ട്. എന്തും വിശ്വസിച്ച് പറയാം. ചതിക്കില്ലെന്നു തീര്‍ച്ച. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രയാസപ്പെട്ട് ചങ്ങനാശേരി തുരുത്തിയിലെത്താനായതും ഈ ഊ്ഷമള ബന്ധത്തിന്റെ ബാക്കിപത്രമാകും.

$ ജോണ്‍ ആന്റണി

പഴയ സഹപ്രവര്‍ത്തനായ ഷാജി ജേക്കബ് എഴുതിയതു പോലെ ചീഫ് എഡിറ്റര്‍മാരുടെ എഡിറ്ററായിരുന്നു ജോണ്‍ സാര്‍ എന്നു സ്‌നേഹത്തോടെ വിളിക്കുന്ന ജോണ്‍ ആന്റണി. മുഖ്യപത്രാധിപന്മാരായിരുന്ന പന്തപ്ലാംതൊട്ടി അച്ചന്റെയും പൈകട അച്ചന്റെയും മുതല്‍ എത്ര പേരുടെ പുസ്തകങ്ങളാകും ഏറ്റവും നന്നായി ജോണ്‍ സാര്‍ എഡിറ്റിംഗ് പൂര്‍ത്തിയാക്കി നല്‍കിയിരിക്കുക. സണ്‍ഡേ ദീപികയുടെ അമരക്കാരനായിരുന്ന ജോണ്‍ സാറിന്റെ പ്രതിഭ ദീപികയിലെ എല്ലാ പത്രാധിപന്മാരും വായനക്കാരും നല്ല ജേര്‍ണലിസ്റ്റുകളും തിരിച്ചറിഞ്ഞതാണ്. എന്റെ മറ്റൊരു സഹപ്രവര്‍ത്തകനായ ശാന്തിമോന്‍ ജേക്കബ് എഴുതിയതു പോലെ മറ്റൊരു സഞ്ചരിക്കുന്ന എന്‍സൈക്ലോപീഡിയ. എല്ലാവരുടെയും സംശയനിവാരണ കേന്ദ്രമായിരുന്നു ഈ അത്ഭുത പ്രതിഭാസം. ജോണ്‍ സാറിന്റെ കൈകളിലെത്തുന്ന ഏതൊരു ലേഖനവും പുസ്തകവും അദ്ദേഹം ആരും മനസില്‍ പോലും ആഗ്രഹിക്കാത്ത തരത്തിലേക്കു മെച്ചപ്പെടുത്തും. വര്‍ഷങ്ങളുടെ തെളിച്ചമുള്ള വജ്രം ആയിരുന്നു ജോണ്‍ സാര്‍. അതിന്റെ ജാഡ പോയിട്ട,് സാധാരണ സീനിയര്‍ ജേര്‍ണലിസ്റ്റിനുള്ള ഭാവം പോലുമില്ലാത്ത സൗമ്യന്‍. ജോണ്‍ സാറിനു പകരം ജോണ്‍ സാര്‍ മാത്രം. വിരമിച്ച 58 വയസു മുതല്‍ തന്നെ വീട്ടില്‍ പോകാന്‍ മാറി മാറി വന്ന ചീഫ് എഡിറ്റര്‍മാരെ കണ്ടു അനുവാദം ചോദിച്ചിരുന്നു. പക്ഷേ ജോണ്‍ സാറിന്റെ വില അറിയാവുന്നവര്‍ അതു സമ്മതിച്ചിരുന്നില്ല. ഇത്രയേറെ വിശ്വാസത്യയുള്ള പത്രപ്രവര്‍ത്തകര്‍ ഇന്നുണ്ടാകില്ല. എന്തും പങ്കുവയ്ക്കാം. ചോര്‍ന്നു പോകില്ലെന്ന് തീര്‍ച്ച. വയസ് 66 ആയെങ്കിലും മനസും ബുദ്ധിയും ഇന്നും നന്നേ ചെറുപ്പവുമാണ്. എന്നാല്‍ കുടുംബത്തോടൊപ്പം ഇനിയെങ്കിലും കൂടുതല്‍ സമയം ചെലവഴിക്കാനുള്ള ജോണ്‍ സാറിന്റെ ആഗ്രഹമാകും സഫലീകരിച്ചത്.

$ രാജു നായര്‍

ദീപികയുടെയും മലയാള കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെയും പടനായകരില്‍ പ്രമുഖനാണ് രാജു പീറ്റര്‍ എന്ന രാജു നായര്‍. രാജു സാറിന്റെ കാര്‍ട്ടൂണുകളുടെ ശൈലി പോലും അദ്ദേഹത്തിന്റെ തനതുപ്രതിഭയുടെ ഫലമാണ്. കേരള ജനതയുടെ മനസറഞ്ഞാവും സ്വന്തം പേരിന്റെ വാലില്‍ നായര്‍ എന്നു ചേര്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. കിട്ടിയ അവാര്‍ഡുകളേക്കാളേറെ കരുത്തും ചിരിയുണര്‍ത്തുന്നതുമാണ് രാജു നായരുടെ കാര്‍ട്ടൂണുകള്‍. ദീപികയിലെ സ്ഥിരം പോക്ക്റ്റ് കാര്‍ട്ടൂണുകളും രാഷ്ട്രദീപികയിലെ ആറായിരത്തിലേറെ ദിവസം നീണ്ട കാര്‍ട്ടൂണ്‍സ്‌കോപ്പും ഒക്കെ രാജു നായരിലെ സര്‍ഗാത്മക പ്രതിഭയുടെ വിളയാട്ടമാണ്. രാജു സാറിനു പകരം മറ്റൊരു കാര്‍ട്ടൂണിസ്റ്റ്് ഉണ്ടാവില്ല. ആശയങ്ങളിലും വരകളിലുമുള്ള രാജു നായര്‍ സൈറ്റല്‍ ഒന്നു പ്രത്യേകം തന്നെ. വ്യക്തിപരമായി വളരെ നല്ലൊരു സുഹൃത്താണ് രാജു സാര്‍. ഡല്‍ഹിയില്‍ നിന്ന് കോട്ടയത്തെ ദീപിക ഓഫീസില്‍ ചെല്ലുമ്പോഴൊക്കെ അദ്ദേഹത്തിന്റെ കാബിനില്‍ കയറി ഒരു മണിക്കൂര്‍ കത്തി വയ്ക്കാതെ മടങ്ങാറില്ലായിരുന്നു. ചിലപ്പോള്‍ കോട്ടയത്തെ ഹോട്ടലുകളിലാകും ഞങ്ങളുടെ ചര്‍ച്ച. കട്ടക്കയം സാറിനെ വെല്ലുന്ന നര്‍മം ആണ് ഈ ചര്‍ച്ചകളിലെ ഊര്‍ജം. ഒരിക്കല്‍ കോട്ടയത്തു ചെല്ലുമ്പോള്‍ രാജു സാര്‍ ഓഫീസിലേക്കു നടന്നു വരുകയാണ്. എവിടെപ്പോയെന്നു ഞാന്‍ ചോദിച്ചു. മീല്‍സ് കഴിക്കാന്‍ പോയതാണ്. പക്ഷേ പെട്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘മീല്‍സേ ഉള്ളൂ ഫീമെയില്‍സ് ഇല്ലായിരുന്നു.’ നേരില്‍ കണ്ടപ്പോള്‍ കാര്‍ട്ടൂണിസ്റ്റിന്റെ തമാശകള്‍ തിരിച്ചറിയാത്ത പലരും രാജു നായരെ അടുത്തറിയുമ്പോഴാകും ജീവിതത്തിലും തമാശകളുടെ ആശാന്‍ ആണ് ഇദ്ദേഹമെന്നു തിരിച്ചറിയുക.

$ എന്‍.യു വര്‍ക്കിനിശബ്ദമായി തന്റെ ജോലികള്‍ നന്നായി പൂര്‍ത്തിയാക്കിയ മഹാനാണ് വര്‍ക്കിച്ചന്‍ സാര്‍ എന്ന എന്‍.യു. വര്‍ക്കി. പൂഞ്ഞാറിനടുത്തുള്ള ഗ്രാമത്തില്‍ നിന്നു വരുന്ന വര്‍ക്കിച്ചനു താനൊരു സീനിയര്‍ ആണെന്ന ജാഡയോ, ഭാവമോ പോലും ഒരിക്കലുമില്ല. ആരോടും പരിഭവമില്ലാതെ ഏല്‍പിച്ച ജോലി ഭംഗിയായി ചെയ്യുന്നതില്‍ വര്‍ക്കി സാര്‍ വീഴ്ച വരുത്താറില്ലായിരുന്നു. അരുവിത്തുറ കോളജിലും പാലാ കോളജിലും പഠിച്ച എന്നോട് പ്രത്യേകമായൊരു സ്‌നേഹവും കരുതലും വര്‍ക്കി സാറിന് ഉണ്ട്

$ ആന്റണി ചാക്കോനല്ലേപ്പറമ്പില്‍ എന്ന പേരില്‍ സണ്‍ഡേ ദീപികയില്‍ നിങ്ങളുടെ ആരോഗ്യം എന്ന പംക്തി എഴുതിയിരുന്നു ആന്റണി ചാക്കോ സാര്‍ വളരെ നല്ലൊരു സുഹൃത്തുകൂടിയായിരുന്നു. മിടുക്കനായ ജേര്‍ണലിസ്റ്റ് എന്നതില്‍ സംശയമില്ല. ഒരിടവേളയ്്ക്കു ശേഷം ദീപികയില്‍ മുതിര്‍ന്ന ന്യൂസ് എഡിറ്ററായിരുന്നു. എല്ലാ ദിവസവും രാവിലെ ഡല്‍ഹിയിലേക്കു ടെലിഫോണില്‍ വിളിച്ച് വാര്‍ത്തകളും ക്ഷേമാന്വേഷണവും നടത്താന് ആന്റണി ചാക്കോ മറന്നിട്ടില്ല. കോട്ടയത്തു ചെല്ലുമ്പോഴൊക്കെ ഒരു പ്രത്യേക കൂടിക്കാഴ്ചയും പതിവാണ്. തനി രസികന്‍. ചിലപ്പോഴത്തെ പൊട്ടിച്ചിരികള്‍ നമ്മെ ആകര്‍ഷിക്കാതിരിക്കാനാകില്ല. അതായിരുന്നു ഞങ്ങളുടെ ആത്മബന്ധം. തിരുവനന്തപുരത്തുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്ന ഇദ്ദേഹത്തിനു ജീവിതത്തിലേക്കുള്ള തിരിച്ചുവരവു പോലും അത്ഭുതകരമായിരുന്നു. നന്നേ മെല്ലിച്ചവന്റെ ഹൃദയം വിശാലമായിരുന്നു.

$

ജോയി ഫിലിപ്പ്

നാട്ടുകാരനും നല്ല കൂട്ടുകാരനുമായ ജോയി ഫിലിപ്പ് ബിസിനസ് ദീപികയുടെ അമരക്കാരന്‍ എന്ന നിലയില്‍ നിന്നാണ് ദീപികയുടെ പടിയിറങ്ങിയ. നല്ലൊരു ജേര്‍ണലിസ്റ്റ് ആയ ജോയി സാമ്പത്തിക ജേര്‍ണലിസത്തിലും പ്രതിഭാധനനായി. മൃതുഭാഷിയും നല്ലവനുമെന്നു നിസംശയം പറയാനാകും. ദീപികയില്‍ ഞങ്ങളൊരുമിച്ചു ജോലി ചെയ്ത കാലം കുറവാണെങ്കിലും എത്തിയ കാലം മുതല്‍ ഇപ്പോഴും വ്യക്തിപരമായ വിശ്വസ്ത സുഹൃത്താണ്. ടിസിഎമ്മും ജോയിയും ദീപികയുടെ ബിസിനസ് വാര്‍ത്തകള്‍ക്കു നല്‍കിയ വിശ്വാസ്യത വളരെ വലുതാണ്.

$ പി.എ ജോസഫ്ദീപികയുടെ ചീഫ് ലൈബ്രേറിയന്‍ ആയിരുന്ന ജോസഫിന്റെ സേവനങ്ങള്‍ വളരെ വലുതും ശ്രേഷ്ഠവുമാണ്. 1887 ലെ നസ്രാണി ദീപികയുടെ പതിപ്പുകള്‍ മുതല്‍ ഇന്നത്തെ പത്രം വരെ കേടുകൂടാതെ സൂക്ഷിക്കുന്നതില്‍ ജോസഫിന്റെ മികവാകും മുന്നില്‍. കേരള ചരിത്രത്തിന്റെ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിന്റെയും അഭിവാജ്യ ഘടകമായ ദീപികയുടെ ചരിത്രം ഡിജറ്റലൈസ് ചെയ്തു സൂക്ഷിക്കുന്നതിലും ജോസഫിന്റെ അധ്വാനം വലുതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും പുരാതനവുമായ ശേഖരങ്ങളുടെ കലവറാണിന്ന് ദീപികയുടെ റഫറന്‍സ് ലൈബ്രറി.ദീപികയില്‍ ട്രെയിനി ആയി ചെന്ന കാലത്തു പോലും നല്ല സുഹൃത്തിനെ പോലെ ഏതു വിഷയത്തിന്റെ ബാക്ക്ഗ്രൗണ്ട് വാര്‍ത്തകളും ചരിത്രങ്ങളും നല്‍കി സഹായിക്കാന്‍ ജോസഫ് മടിച്ചിട്ടേയില്ല. ജോസഫ് എടുത്തു നല്‍കിയ പേപ്പര്‍ കട്ടിംഗുകള്‍ അന്നത്തെ കാലത്ത് ഇപ്പോഴത്തെ ഗൂഗിളിനേക്കാള്‍ സമ്പന്നവും വിശ്വസിക്കാവുന്നതുമായിരുന്നു. ആ സ്‌നേഹബന്ധത്തിന് ഇന്നും നൂറു മാറ്റ് തിളക്കമുണ്ട്. ഡല്‍ഹി ഐഐടിയിലെ ഗവേഷണ വിദ്യാര്‍ഥിയായ ജോസഫിന്റെ മകളുടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആകാനുള്ള ഭാഗ്യവും അദ്ദേഹം എനിക്ക് അടുത്തിടെ സമ്മാനിച്ചു.

$ ബാബു ചെറിയാന്‍കോഴിക്കോട് ദീപിക ബ്യൂറോ ചീഫ് ആയിരുന്നു ബാബു. ദീര്‍ഘകാലം മാധ്യമത്തില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു ദീപിക കുടുംബത്തിലേക്കു വരവ്. വളരെ അടുത്ത് നേരിട്ട് പരിചയമില്ലെങ്കിലും ചിരകാല സുഹൃത്തിനോടെന്ന പോലെയായിരുന്നു എന്നോടുള്ള സ്‌നേഹം. മിടുക്കനായ ഒരു പത്രപ്രവര്‍ത്തകനാണെന്നു തെളിയിക്കാനുമായി.

$ നന്ദി, സ്‌നേഹം, ആശംസകള്‍എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഹൃദയത്തില്‍ നിന്ന് ഊഷ്മളമായ സ്‌നേഹാശംസകള്‍ നേരുന്നു. ഇതേവരെ നല്‍കിയ സ്‌നേഹത്തിനും സഹായങ്ങള്‍ക്കും നന്ദിയുണ്ട്. നിങ്ങള്‍ ഒരിക്കലും അന്യരല്ല. ദീപികയിലെ എന്റെ കൂടെപ്പിറപ്പുകളാണ്. നിങ്ങളെല്ലാം എന്നും ദീപിക കുടുംബത്തിലെ സജീവ അംഗങ്ങളായി തുടരും. ദൈവം അനുഗ്രഹിക്കട്ടെ.

With love & regardsGeorge Kallivayalil,Associate Editor and Chief of Bureau, Deepika, New Delhi.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു