ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും

Share News
fr-mon-mathew-m-chail
മോണ്‍. മാത്യു എം. ചാലില്‍
John-kachiramattom
ജോണ്‍ കച്ചിറമറ്റം

ഇരിട്ടി: സാമൂഹ്യ വികസന രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ച് മോണ്‍. മാത്യു എം. ചാലിനും ജോണ്‍ കച്ചിറമറ്റത്തിനും ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കുവാന്‍ തീരുമാനിച്ചതായി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാത്യു എം. കണ്ടത്തില്‍ അറിയിച്ചു. ദിവംഗദനായ ബിഷപ്പ് വള്ളോപ്പള്ളിയുടെ 109-ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഓണ്‍ലൈന്‍ മീറ്റിംഗിലൂടെയാണ് അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിച്ചത്. മീറ്റിംഗില്‍ ഡോ. ജോസ്ലറ്റ് മാത്യു, ഡോ. സെബാസ്റ്റ്യന്‍ ഐക്കര, സണ്ണി ആശാരിപറമ്പില്‍, ഡി.പി. ജോസ്, മാത്യു പ്ലാത്തോട്ടം, പ്രൊഫസര്‍ അക്കാമ്മ ജോര്‍ജജ്, ഡോ. ജിന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

മോണ്‍. മാത്യു എം. ചാലില്‍


മോണ്‍. മാത്യു എം. ചാലിലിന് സഭയ്ക്കും സമൂഹത്തിനും നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ബിഷപ്പ് വള്ളോപ്പിള്ളി ഫൗണ്ടേഷന്‍ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. ഒരു മിഷനറി ആയും വിദ്യാഭ്യാസവിചക്ഷണനായും പത്രമേധാവിയായും സാമൂഹ്യ പ്രവര്‍ത്തകനായും സേവനം ചെയ്ത അപൂര്‍വ്വം വ്യക്തികളിലൊരാളാണ് മോണ്‍. മാത്യും എം. ചാലില്‍. 1963 മുതല്‍ 2018 വരെ 55 വര്‍ഷം തലശേരി അതിരൂപതയില്‍ സേവനം അനുഷ്ഠിച്ചു. ഇപ്പോള്‍ കരുവന്‍ചാല്‍ വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്നു.


1963 മുതല്‍ 10 വര്‍ഷക്കാലത്തെ കാസര്‍ഗോഡ് ജില്ലയിലെ സേവനം ഒരു തികഞ്ഞ മിഷനറി ആയിട്ടായിരുന്നു. വിശാലമായ ഈ ജില്ലകളിലെ കുടിയേറ്റ മേഖലകളില്‍ പള്ളികളും, സ്ഥാപനങ്ങളും വികസനവും ഉണ്ടാക്കിയെടുക്കാന്‍ കഠിനാധ്വാനം ചെയ്തു. ഒരു കേന്ദ്രത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് രാത്രിയും പകലും കാടുംമേടും പുഴയും കടന്നാണ് അദ്ദേഹം സഞ്ചരിച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത്. ത്യാഗപൂര്‍ണ്ണമായ പ്രേക്ഷിത പ്രവര്‍ത്തനം പരിഗണിച്ചാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അദ്ദേഹത്തിന് മോണ്‍സിഞ്ഞോര്‍ പദവി നല്‍കിയത്.

1973 മുതല്‍ 17 വര്‍ഷം രൂപതാ കോര്‍പറേറ്റ് മാനേജരായി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാമാണ് മലയോര ജനതയുടെ വിജയത്തിന് നിദാനം എന്ന് കണ്ട് ഈ കാലഘട്ടത്തില്‍ തലശേരി, മാനന്തവാടി, താമരശേരി രൂപതകളില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു.


1997 മുതല്‍ 16 വര്‍ഷം തലശേരി അതിരൂപതയില്‍ വികാരി ജനറാളായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തില്‍ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിന്‍റെ മാനേജര്‍ ഇദ്ദേഹമായിരുന്നു. പ്രശസ്തമായ ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജിന്‍റെ സ്ഥാപകനും സ്ഥാപക ചെയര്‍മാനുമായി പ്രവര്‍ത്തിച്ചു. ഇല്ലായ്മയില്‍ നിന്നും സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് ഒരു മലയോര കുടിയേറ്റ കേന്ദ്രത്തില്‍ ഈ സ്ഥാപനം സ്ഥാപിച്ചത് കുടിയേറ്റ ചരിത്രത്തില്‍ പുതിയ ഒരു അധ്യായമായി മാറി. ഈ കാലഘട്ടത്തില്‍ തന്നെ രൂപതയില്‍ സ്വാശ്രയ സ്ഥാപനങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കാനായി. 2016 മുതല്‍ 2018 വരെ രാഷ്ട്ര ദീപിക ലിമിറ്റഡിന്‍റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി പ്രവര്‍ത്തിച്ച് പത്രപ്രവര്‍ത്തനരംഗത്ത് തന്‍റെ മികവ് തെളിയിച്ചു. മലയോര ജനതയുടെ ചിരകാല സ്വപ്നം മാത്രമായി അവശേഷിച്ച മലയോര ഹൈവെ യാഥാര്‍ത്ഥ്യമാക്കാന്‍ ജോസഫ് കനകമൊട്ടയോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച മലയോര ഹൈവെ ആക്ഷന്‍ കമ്മിറ്റിയുടെ ചെയര്‍മാനും ഇദ്ദേഹമായിരുന്നു.

ജോണ്‍ കച്ചിറമറ്റം


ഏഴു പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ പ്രശോഭിക്കുന്ന അദ്ധ്യാപകനും, സാഹിത്യകാരനും ചരിത്രകാരനും ഗ്രന്ഥകര്‍ത്താവുമാണ് ജോണ്‍ കച്ചിറമറ്റം. രാഷ്ട്രീയ സാമുദായിക പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വം നല്‍കുകയും കുടിയേറ്റ കര്‍ഷകരുടെ അവകാശ സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുകയും കൊട്ടിയൂര്‍ തുടങ്ങിയ കുടിയിറക്കു സമരത്തില്‍ അഭിവന്ദ്യ വള്ളോപ്പിള്ളി പിതാവ്, വടക്കനച്ചന്‍ തുടങ്ങിയവരുടെ വലംകയ്യായി പ്രവര്‍ത്തിക്കുകയും മലബാറിന്‍റെ സമഗ്രവികസനത്തിനു അവരോടൊത്ത് അക്ഷീണം യത്നിക്കുകയും ചെയ്തു. ദീര്‍ഘകാലം എ.കെ.സി.സി.യുടെ സെക്രട്ടറി, തുടര്‍ന്ന് പ്രസിഡണ്ട് എന്ന നിലയില്‍ സമുദായത്തിന്‍റെ വികാര വിചാരങ്ങളെ രൂപീകരിക്കുകയും അടിയന്തിരാവസ്ഥക്കെതിരെ ശക്തമായി പ്രവര്‍ത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവര്‍ത്തകനാണ്. സീറോ മലബാര്‍ സഭയുടെ څസഭാതാരംچ, കേരള സാഹിത്യകലാസമിതിയുടെ څപ്രതിഭാപ്രകാശംچ, മേരി ബനീഞ്ഞാ ഫൗണ്ടേഷന്‍റെ څബനീഞ്ഞچ അവാര്‍ഡ് തുടങ്ങി 40ലധികം അവാര്‍ഡുകളുടെ സ്വീകര്‍ത്താവും 65 ആധികാരിക ഗ്രന്ഥങ്ങളുടെ രചയിതാവും ഇന്നും കര്‍മ്മ നിരതനായ ശ്രീ ജോണ്‍ കച്ചിറമറ്റത്തിനെ ബിഷപ്പ് വള്ളോപ്പള്ളി ഫൗണ്ടേഷന്‍ അദ്ദേഹത്തിന്‍റെ സമ്പന്നമായ സേവനങ്ങളെ പരിഗണിച്ച് അവാര്‍ഡു നല്‍കി ആദരിക്കുന്നു.

Share News