
കര്‍ഷകര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്: 15ന് രാജ്യവ്യാപക പ്രക്ഷോഭം
ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച് രാജ്യവ്യാപക പ്രക്ഷോഭം നടത്താനൊരുങ്ങി കോണ്‍ഗ്രസ്. അടുത്ത വെള്ളിയാഴ്ച രാജ്യമാകെ പ്രക്ഷോഭം സംഘടിപ്പിക്കും. കിസാന്‍ അധികാര്‍ ദിവസമായി ആചരിക്കുന്ന അന്ന് രാജ്ഭവനുകള്‍ ഉപരോധിക്കും. സമൂഹ മാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തും.
സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ളവരുടേയും യോഗത്തിലാണ് തീരുമാനം. ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യവും കോണ്‍ഗ്രസ് ഉയര്‍ത്തും.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുള്ള സമരം പിന്‍വലിക്കുന്നതിനായി കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടത്തിയ എട്ടാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. പതിനഞ്ചിന് വീണ്ടും ചര്‍ച്ച നടത്തും.
അതേസമയം കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിക്കുന്ന സമിതിയോട് കേന്ദ്രസര്‍ക്കാര്‍ യോജിക്കുമെന്ന് സൂചനയുണ്ട്. സമിതിയില്‍ സമരത്തിലില്ലാത്ത സംഘടനകളെയും ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. എന്നാൽ സുപ്രീംകോടതി ഇടപെട്ടാലും നിയമങ്ങള്‍ റദ്ദാക്കുന്നത് വരെ മടങ്ങില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും ഭേദഗതികളാകാം എന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം റിഹേഴ്സല്‍ ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു.