
രാജ്യത്ത് കോവിഡ് മരണം 6000കടന്നു
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 9,304 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 260 പേർ മരണത്തിന് കീഴടങ്ങി.ഇതോടെ രാജ്യത്തെ കോവിഡ് മരണം ആറായിരം കടന്നു. 6,075 പേരാണ് ഇതുവരെ രോഗം ബാധിച്ചു മരിച്ചത്. ഇന്ത്യയിൽ ഒറ്റ ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് കേസുകളും മരണ സംഖ്യയുമാണിത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തു വിടുന്ന കണക്കനുസരിച്ച് ഇതുവരെ 2,16,919 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിൽ 1,04,107 പേർ രോഗമുക്തി നേടി. 1,06,737 പേർ ചികിത്സയിലാണ്. ആകെ 6,075 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. പശ്ചിമബംഗാളിലെ സെക്രട്ടറിയേറ്റിലെ രണ്ട് ഡ്രൈവർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. കെട്ടിടം അണുവിമുക്തമാക്കേണ്ടതിനാൽ സെക്രട്ടറിയേറ്റിലേക്ക് ജീവനക്കാർക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. പശ്ചിമബംഗാളിൽ ഇതുവരെ 6,500 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്